2015, സെപ്റ്റംബർ 21, തിങ്കളാഴ്‌ച

"ഷെമീര്‍ അവനായിരുന്നു...?"

           








                  സാവിത്രി ടീച്ചര്‍  അവന്‍റെ നെഞ്ചില്‍ കൈ വെച്ചു...ഷെമീര്‍...അവന്‍റെ ഹൃദയം മാതൃ സ്നേഹത്തിനു വേണ്ടി  മിടിക്കുന്നത് ആ കൈകള്‍ തിരിച്ചറിഞ്ഞു..

             "'എന്‍റെ മകന്‍..ഷെമീര്‍...അവനായിരുന്നു.."

             അമ്മയുടെ കൂടെ വീടിനകത്തേക്ക് കയറുമ്പോള്‍ സ്വീകരണ മുറിയില്‍ അവരെല്ലാം ഇരിക്കുന്നത് ഷെമീര്‍ കണ്ടു...തന്‍റെ കൂടെ ജനിച്ചില്ലെങ്കിലും, ഒരു ജന്മ സുകൃതം കൊണ്ട് തമ്മില്‍ ബന്ധിപ്പിച്ച മറ്റ് നാലു പേര്‍.തന്‍റെ ഇനിയുള്ള ജീവിത ഭാഗമായ പ്രിയപ്പെട്ടവര്‍..

       "കന്യാകുമാരിയില്‍ നിന്നും വന്ന പതിമൂന്ന് വയസ്സുള്ള സെല്‍വി,

        അടിമാലിക്കാരന്‍ ജോസഫ് വര്‍ഗ്ഗീസ് അച്ചായന്‍,
        ഒറ്റപ്പാലം അമ്പലപ്പാറ ദേശത്തെ മുപ്പത്തിയെട്ടുക്കാരന്‍ മനോജേട്ടന്‍,
        പിന്നെ തമ്മനത്തെ പഴയ ഗുണ്ട തമ്മനം രവി.."

        എല്ലാ മുഖങ്ങളിലും പുറത്ത് പറയാന്‍ കഴിയാത്ത ദുഃഖം...സാവിത്രി ടീച്ചര്‍..അവരുടെ മുഖത്തും കണ്ണ് നീര്‍ ഒലിച്ചിറങ്ങി വറ്റിയ ചാലുകള്‍, ഷെമീര്‍ അമ്മയുടെ അടുത്തേക്ക് ഒന്ന്‍ കൂടി അടുത്ത് നിന്നു..അമ്മ ...തന്റെ അമ്മ..കണ്ണൂരിലെ മാട്ടൂലിലെ വീട്ടില്‍ നിന്നും പോരുമ്പോള്‍ ഉപ്പ പറഞ്ഞ ആ വാക്കുകള്‍...അത് മറക്കാന്‍ കഴിയില്ല..ഇനിയൊരിക്കലും മറക്കില്ല..മറക്കാനാകില്ല...

       "ഷെമീ...നെനയ്ക്ക് ഞാനും, ഉമ്മേം കയിഞ്ഞാ പിന്നെ അവരാ വലുത്...മറ്റാരും അത് കയിഞ്ഞേ വരൂ..മറക്കണ്ടാ."

        അത് ശരിയാണ്...കൊടുങ്ങല്ലൂര്‍ ദേശത്തെ സാവിത്രി ടീച്ചര്‍ തന്നെയാണ് മൂന്നാമത്തെ .....അതും അമ്മയുടെ സ്ഥാനം...അവന്‍റെ കണ്ണുകള്‍ നിറയാന്‍ തുടങ്ങി..അമ്മ തിരിച്ചറിഞ്ഞു..മകനെ ചേര്‍ത്ത് നിര്‍ത്തി കണ്ണുകള്‍ സാരി തലപ്പ്‌ കൊണ്ട് തുടച്ചു..അവരില്‍ നിന്നും പുത്ര വാത്സല്യം അവനിലേക്ക് ഒഴുകി..അവിടെ സാവിത്രി ടീച്ചര്‍ അമ്മയാകുന്നു...ഷെമീര്‍ മകനും...

       'ഷെമീര്‍ അവനായിരുന്നു..."

     ഷെമീര്‍ സെല്‍വിയുടെ അടുത്തേക്ക്...അവള്‍ തിളങ്ങുന്ന കണ്ണുകള്‍ കൊണ്ട് ചിരിച്ചു...അവന്‍ അവളുടെ മുഖത്ത് തൊട്ടപ്പോള്‍ ആ കണ്ണുകള്‍ അടഞ്ഞു..അവന്‍ ആ കണ്ണുകളില്‍ മെല്ലെ തൊട്ടു...ഒരു വെളിച്ചം ഹൃദയത്തില്‍ വീശിയ പോലെ..വാത്സല്യത്തോടെ അവളെ ചേര്‍ത്ത് പിടിച്ചു...ഒരു ബന്ധം..ഒരു ജന്മം കൊണ്ട് കോര്‍ത്തിണക്കിയ ബന്ധം..മതവും, ജാതിയും, വര്‍ഗ്ഗവും, ദേശവും, ഭാഷയും മറി കടന്ന ബന്ധം...

        അവിടെ തളം കെട്ടി വലുതായി വന്ന നിശബ്ദത മുറിച്ച് തമ്മനം രവി അവനെ നോക്കി...

           "മൂന്ന്‍ കുത്തുകള്‍...കുടല്‍ മാലകള്‍  കീറി മുറിഞ്ഞ മൂന്ന്‍ കുത്തുകള്‍..ജീവിതത്തില്‍ ഗുണ്ടയായി ജീവിച്ച്, ഒത്തിരി കൊള്ളരുതാത്ത കാര്യങ്ങള്‍ ചെയ്തപ്പോള്‍ ...പാതി മരിച്ചതാ...അപ്പോഴാ ദൈവം .."

      കൂടുതല്‍ പറയുവാന്‍ കഴിയാതെ രവി ടീച്ചറിനെ നോക്കി...ആ കണ്ണുകളില്‍ നിറയുന്ന കണ്ണ് നീര്‍..അതിനെ മറി കടക്കാന്‍ വാക്കുകള്‍ക്ക് കഴിയാത്ത അവസ്ഥ..സാവിത്രി ടീച്ചര്‍ നിറ കണ്ണാല്‍ ചുമരിലേക്ക് നോക്കി...അവിടെ ഒന്നും പറയാതെ, ഒന്നുമറിയാതെ ചിരിച്ച് ..പ്ലാസ്റ്റിക്‌ മാലയും, ഇടയ്ക്ക് കത്തി തെളിയുന്ന മങ്ങിയ ബള്‍ബിന്റെ പുറകില്‍ കള്ളച്ചിരിയോടെ .സദാനന്ദന്‍ മാഷ്..പതിനെഴ് വര്‍ഷം മുന്‍പ് ക്ലാസ്സ് മുറിയില്‍ മലയാളം പഠിപ്പിച്ച് നില്ക്കുമ്പോള്‍ ആരോടും പറയാതെ ....ഒരു നെഞ്ച് വേദന..കുട്ടികളെ നോക്കി ചിരിച്ച്...കസേരയില്‍ ഇരുന്ന്‍ സുഖ മരണം..പിന്നെ ജീവിച്ചത്..ജീവിതം നയിച്ചത്..അവര്‍ ചിന്തയില്‍ നിന്നും പുറത്ത് വന്ന് ഷെമീറിനെ നോക്കി..

          "ഷെമീര്‍ അവനായിരുന്നു..."

         "ടീച്ചറെ...ഞാനെന്നാ...അങ്ങ് അടിമാലി വരെ എത്തേണ്ടായോ..മറക്കില്ല...     കുടിച്ച് കുടിച്ച് കരളു ദ്രവിച്ച്...രണ്ടാം ജന്മം കിട്ടീത്   നിങ്ങള് കാരണമാ ..ഇനി ഒരു തുള്ളി കുടിക്കത്തില്ല.."

    ജോസഫ് അച്ചായന്‍ പോകാന്‍ ഇറങ്ങി...അയാളെ യാത്രയാക്കി തിരികെ വരുമ്പോള്‍ മനോജേട്ടന്‍ യാത്ര പറയാന്‍ നില്‍ക്കുന്നു..കൂടെ തമ്മനം രവിയും..മനോജേട്ടന്‍ ടീച്ചറുടെ കൈകളില്‍ പിടിച്ച് കരയുന്നു...സംസാരിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല...പാവം..കൂലിപ്പണി ചെയ്ത് കുടുംബം പോറ്റിയിരുന്ന ഒരു നല്ല മനുഷ്യന്‍...പന്ത്രണ്ട് നിലയുള്ള ഫ്ലാറ്റിനു മുകളില്‍ നിന്നും വീണ് കോമയില്‍ ആയിട്ടും ജീവിതത്തോട് സമരം ചെയ്ത് മരണത്തില്‍ നിന്നും പതിയെ കര കയറിയ മനുഷ്യന്‍...ആ മനുഷ്യന്‍റെ ശരീരത്തില്‍ പിടിപ്പിച്ച വൃക്കകള്‍...അത് മൌനമായ് സാവിത്രി ടീച്ചറോട് നന്ദി പറഞ്ഞു..

      അവര്‍ക്ക് പിന്നില്‍ സെല്‍വിയുടെ ഊഴമായിരുന്നു...അവള്‍ ടീച്ചറെ കെട്ടി പിടിച്ച് കുറേ കരഞ്ഞു...ഇനിയും വരാമെന്ന് പറഞ്ഞ് കൈകള്‍ വീശി അവളുടെ മാമന്‍റെ കൂടെ പോകുമ്പോള്‍ മനസ്സ് പറഞ്ഞു..."എന്‍റെ അനുജത്തി...അവളുടെ കണ്ണുകള്‍..എന്‍റെ സ്വന്തം അനുജത്തി..."എല്ലാവരും പോയപ്പോള്‍ "കിരണ്‍ നിവാസില്‍ സാവിത്രി ടീച്ചറും, ഷെമീറും മാത്രം...ടീച്ചര്‍ അവനെ നോക്കി...അവന്‍ ടീച്ചറെയും...

    "മോന്‍ പോകുന്നില്ലേ? " ടീച്ചറുടെ ചോദ്യം..

   അതിനുത്തരം പോലെ ഷെമീര്‍ തലയാട്ടി..."ഇല്ലെന്നര്‍ത്ഥം വെച്ച്"..അവന്‍റെ ഹൃദയമിടിപ്പ്‌ അടുത്ത് വരുന്നത് പോലെ..പ്രിയപ്പെട്ട സാമീപ്യം..ടീച്ചര്‍ അവനെ തന്നെ നോക്കി...അതെ അവന്‍ തന്നെ...അവന്‍ തന്നെ...

           "ഷെമീര്‍ അവനായിരുന്നു.."

    ഷെമീര്‍ തളര്‍ന്ന്‍ വീഴുമെന്നു തോന്നിയപ്പോള്‍ അവരെ താങ്ങി പിടിച്ചു...സാവിത്രി ടീച്ചര്‍ അവനെ നോക്കി..പിന്നെ ചുമരിലേക്ക്...അവിടെ സദാനന്ദന്‍ മാഷിന്റെ ഫ്രെയിം ചെയ്ത ചിത്രത്തിനരികില്‍...അവന്‍..കിരണ്‍.. അവന്‍ അച്ഛനെ പോലെ ചിരിച്ചിരിക്കുന്നു...ഷെമീറും  ആ ചിത്രത്തിലേക്ക്  നോക്കി..ആ ചിരിച്ചിരിക്കുന്ന ചെറുപ്പക്കാരന്‍ തന്നില്‍ ജീവിക്കുന്നു...ഒരു ഹൃദയമായ്...ഒരു വാഹനപകടത്തില്‍ മസ്തിക മരണം സംഭവിച്ച മകന്‍റെ അവയവങ്ങള്‍ അഞ്ച് പേര്‍ക്ക് ദാനം ചെയ്യാന്‍ അനുമതി നല്‍കിയ സാവിത്രി ടീച്ചര്‍...ഹൃദയം ജീവിതത്തെ ഇല്ലാതാക്കി കൊണ്ടിരുന്ന സമയത്ത് ദൈവം തനിക്ക് ദാനം നല്കിയ കിരണിന്റെ ഹൃദയം...ഒരു ജന്മം കൊണ്ട് ഞങ്ങളെ കൂട്ടിയിണക്കിയ കിരണ്‍...

        കന്യാകുമാരിയില്‍ കിരണിന്റെ കണ്ണുകളുമായി  സെല്‍വി,
       അടിമാലിയില്‍ അവന്‍റെ കരളുമായി  ജോസഫ് വര്‍ഗ്ഗീസ്                                                അമ്പലപ്പാറയില്‍ അവന്‍റെ വൃക്കയുമായ്‌ മനോജേട്ടന്‍                                                     കുടലുകള്‍ പേറി  തമ്മനം രവി.."

   പിന്നെ അവന്‍റെ ജീവന്‍ തുടിക്കുന്ന ഹൃദയവുമായ്‌ ഞാന്‍ ഷെമീര്‍...ഞാന്‍ അവനായിരിക്കുന്നു... "ഷെമീര്‍ അവനായിരിക്കുന്നു..."ഷെമീര്‍ ടീച്ചറുടെ കണ്ണുകള്‍ തുടച്ച് ചിരിയോടെ പറഞ്ഞു...

      "അമ്മേ...ഞാനുണ്ടാകും..എനിക്ക് സമയം കിട്ടുമ്പോള്‍ ഞാന്‍ വരും..ഞാന്‍ അവന്‍ തന്നെയാ...കിരണ്‍.."

        സാവിത്രി ടീച്ചര്‍ അവനെ ചേര്‍ത്ത് പിടിച്ചു..അവന്‍റെ ഹൃദയം ...ആ ഹൃദയമിടിപ്പ്‌...ഒരമ്മയുടെ തിരിച്ചറിവ്, സന്തോഷവും, സങ്കടവും  നിറഞ്ഞ ആ മുറിയില്‍ കിരണിന്റെ ചിത്രത്തിന് മുന്നില്‍ തിളങ്ങുന്ന ബള്‍ബ് അവരിരുവരും കാണാതെ ഒരല്പം പ്രകാശം കൂടുതല്‍ പരത്തിയത് പോലെ, ആ ചിത്രത്തിന് കുറച്ച് കൂടി തേജസ്സ് വര്‍ദ്ധിച്ചത് പോലെ...ഷെമീറിന്റെ ഹൃദയമിടിപ്പ്‌ ഒരു നനുത്ത സംഗീതം പോലെ...

             "ഷെമീര്‍ അവനായിരുന്നു..."

   














2015, സെപ്റ്റംബർ 7, തിങ്കളാഴ്‌ച

കിളിവാതില്‍ പഴുതിലൂടെ....

                 
               
  ഇരുട്ട് നിറഞ്ഞ കുടുസ്സ് മുറിയിലെ കിളിവാതില്‍ അവള്‍ പതുക്കെ തുറന്നു...വാതില്‍ പഴുതിലൂടെ കടന്നു വരുന്ന പ്രഭാത കിരണങ്ങള്‍, ആ മുറിയിലെ ഇരുളിന്‍റെ നൊമ്പരങ്ങള്‍ പതുക്കെ വെളിച്ചം നിറച്ച്, വര്‍ണ്ണങ്ങള്‍ വാരി വിതറി, തുടച്ച് മാറ്റാന്‍ തുടങ്ങി..കിളിവാതില്‍ വാതില്‍ പഴുതിലൂടെ അവള്‍ ആ ദൈനംദിന കാഴ്ചകള്‍ കാണാന്‍ തുടങ്ങി..എന്നെത്തെയും പോലെ..

       "ഓടി വാ മോളൂ...അമ്മേടെ ചക്കരെ...ഇത് കൂടെ..."

                               പ്രഭാതത്തിന്റെ എല്ലാ ഐശ്വര്യവും നിറഞ്ഞ ഒരമ്മ, ആ അമ്മയുടെ ഓമനയായി മകള്‍, എന്നും രാവിലെ അവള്‍ ഒളിഞ്ഞു നോക്കി കാണുന്ന ആ പതിവ് കാഴ്ചകള്‍,

        "എനിക്കും അത് പോലെ ഒരമ്മ ഉണ്ടായിരുന്നെങ്കില്‍? അത് പോലെ രാവിലെ ഭക്ഷണം തരാനും, കുളിപ്പിക്കാനും, പാട്ട് പാടി തരാനും...സ്കൂളില്‍ പോകുമ്പോള്‍ നെറ്റിയില്‍ തണുത്ത ഒരുമ്മ തരാനും...??"

                                  ഇരുട്ട് നിറഞ്ഞ കുടുസ്സ് മുറിയില്‍ പ്രഭാത കിരണങ്ങള്‍ നിറച്ച സന്തോഷത്തിന്റെ വെളിച്ചം ഒന്ന്‍ മങ്ങി..അവള്‍ തേജസ്വിനി എന്ന തേജയുടെ കണ്ണില്‍ നിന്നും അടര്‍ന്നു വീണ കണ്ണ് നീര്‍ തുള്ളികള്‍ കൊണ്ട്..എന്നും അങ്ങിനെ തന്നെ..അമ്മയെ കുറിച്ചോര്‍ക്കുമ്പോള്‍ കണ്ണുകള്‍ നിറയും..രാവിലെ കിളിവാതില്‍ പഴുതിലൂടെ അടുത്ത വീട്ടിലെ കാഴ്ചകള്‍ കാണുമ്പോള്‍, വൈകീട്ട് ഇരുട്ട് നിറഞ്ഞ മുറിയില്‍ ഒറ്റ കട്ടിലില്‍ ചുരുണ്ട് കൂടുമ്പോള്‍, ഒറ്റ പെടുമ്പോള്‍, സ്കൂളില്‍ മറ്റ് കുട്ടികള്‍ അവരുടെ അമ്മയുടെ കൂടെ വരുമ്പോള്‍...ഒരു കൊച്ച് നൊമ്പരം...ഒരിക്കലും കണ്ടിട്ടില്ലാത്ത ആ രൂപത്തെ ഒന്ന് കാണാന്‍ ഒരു മോഹം...അച്ചന്‍ എന്ന സ്ഥാനം ഒരിക്കലും അവളുടെ മനസ്സിനെ ബാധിച്ചില്ല..അവള്‍ക്ക് അറിയാം സൃഷ്ടിയുടെ രഹസ്യം...തന്റെ അനാഥ ജന്മത്തിന് പിന്നിലും ഒരച്ചന്‍, ഒരമ്മ ഉണ്ടെന്ന സത്യം..അതൊരു സനാഥ സത്യം ആയി മനസ്സില്‍ ഉറപ്പിക്കുമ്പോള്‍ ഒരു നിമിഷം അനാഥം സനാതമായി മാറുന്നു...ആരോ എവിടെയോ ഉണ്ടെന്ന ഒരു ഉറപ്പ്...ഒരമ്മ, പിന്നെ ഏതോ ഒരച്ചന്‍..??

         'തേജ...പുകയില കഷായം ശരിക്കും തെളിച്ചോ..വെണ്ട പൂവിടാന്‍ തൊടങ്ങി..കണ്ടോ?"

                                      മഠത്തില്‍ അമ്മ തോട്ടത്തില്‍ രാസവളം കയറ്റില്ല...ജൈവ പച്ചക്കറി കൃഷിയില്‍ അമ്മയുടെ കാലത്തെ കൂട്ടാളി തേജസ്വിനിയാണ്..പിന്നെ മറ്റ് ചില അമ്മമാരും, അവളെ പോലെ അനാഥരായ ചില കുട്ടികളും..രാവിലെ അഞ്ച് മണിയ്ക്ക് ആരംഭിക്കുന്ന ദിവസം, യോഗ, പച്ചക്കറി കൃഷി, പിന്നെ കുറച്ച് നേരം പഠനം, പിന്നെ കിളിവാതില്‍ വീക്ഷണം, ഒടുവില്‍ കുളിച്ച് ശുദ്ധമായ്‌ പുസ്തകങ്ങള്‍ താങ്ങി യു.പി. സ്ക്കൂളിലേക്ക്..അവിടെയും തേജ ജ്വലിക്കുന്ന താരം...ആ സ്കൂളില്‍ നിന്നും, ആ ഉപജില്ലയില്‍ നിന്നും സ്കോളര്‍ഷിപ്പ്‌ നേടി പഠിക്കുന്ന ഏക വിദ്യാര്‍ഥി..എല്ലാ പുസ്തകങ്ങളുടെ അവസാന പേജില്‍ ആത്മ വിശ്വാസം നിറഞ്ഞ ഒരു വാചകം എഴുതി പിടിപ്പിച്ചിരിക്കുന്നു..ആ തിളങ്ങുന്ന വാക്കുകള്‍ അവളുടെ ഭാവിയെ പറ്റി എഴുതി വെച്ച, സ്വരു കൂട്ടി വെച്ച സ്വപ്നങ്ങള്‍..."തേജസ്വിനി.ഐ.എ.എസ്സ്..."

         "ഇവളെ ആരോ പ്രസവിച്ച് അമ്മതൊട്ടിലില്‍ കൊണ്ടിട്ടിട്ട് ഉപേക്ഷിച്ച് പോയതാ..അതോണ്ടാ ഇവള് സരസ്വതി മഠത്തീന്ന് വരണത്..."

                                           ഏതോ കുസൃതി ചെറുക്കന്‍ പറഞ്ഞ വാക്കുകള്‍ കേട്ട് തേജ മെല്ലെ ചിരിച്ചു...ആറില്‍ പഠിക്കുന്ന തേജസ്വിനി സ്വയം സൃഷ്ടിച്ച പക്വത...അത് തകര്‍ക്കാന്‍ ഒരു പരിഹാസ ശരങ്ങള്‍ക്കും കഴിയില്ല..ആ കണ്ണ് നിറയുന്നത് അവള്‍ തനിച്ച് ആകുമ്പോള്‍ മാത്രം...അതും അമ്മ എന്ന രണ്ടക്ഷരം കടന്ന് വരുന്ന ഏകാന്തതയുടെ ഇരുട്ട് മുറിയില്‍ മാത്രം..അവള്‍ മനസ്സില്‍ വരച്ചിട്ട ഒരു രൂപം...നീണ്ട മുടിയും, വട്ട മുഖവും,പിന്നെ ഒരു ചുവന്ന പൊട്ടും...അതൊരു സങ്കല്‍പം...സ്വകാര്യമായ നിമിഷത്തില്‍ മാത്രം കാണുന്ന സ്വപ്നം..

                                              അന്നും പതിവ് പോലെ സ്കൂളില്‍ നിന്നും തിരിച്ച് വരുമ്പോള്‍ മഠത്തില്‍ അമ്മയുടെ മുറിയുടെ പുറത്ത് ചെരുപ്പുകള്‍...മുറിയില്‍ നിന്നും ഏങ്ങലടിച്ച് കരയുന്ന ഒരു സ്ത്രീ ശബ്ദം..അത് കേട്ടപ്പോള്‍ ഒന്ന്‍ ചെവിയോര്‍ത്തു...

       "എല്ലാം തെറ്റ്...എന്‍റെ മാത്രം തെറ്റ്...മണിപ്പാലില്‍ പഠിക്കുമ്പോള്‍ സംഭവിച്ച ഒരു വലിയ തെറ്റ്..അത് മറച്ച് പിടിക്കാന്‍ പ്രസവിച്ച ഉടനെ അമ്മതൊട്ടിലില്‍, എല്ലാം എന്‍റെ ചില ചീത്ത ബന്ധങ്ങള്‍, അതിനു ഞാന്‍ മനസ്സ് കൊണ്ട് കൂടെ നിന്ന്.."

        "അന്ന്‍ നിങ്ങള്‍ ഇവിടെ കൊണ്ട് വന്ന കുട്ടി അവള്‍ തന്നെയാണെന്ന് എങ്ങിനെ ഉറപ്പിക്കും??"

                                                        മഠത്തില്‍ അമ്മയുടെ ചോദ്യത്തിന് മുന്നില്‍ ഇടറുന്ന നെഞ്ചോടെ തേജ ആ ഉത്തരത്തിനായി കാത്തിരുന്നു.

       "അത് ഒന്ന്‍ രണ്ട്‌ വട്ടം ആ കുട്ടി പഠിപ്പിക്കുന്ന സ്കൂളില്‍ പോയി മാറി നിന്ന് കണ്ടിരുന്നു..ശരിക്കും എന്‍റെ ചെറുപ്പക്കാലം.."  അതിനപ്പുറം എന്താ മറ്റൊരു തെളിവ് വേണ്ടേ..?"

                                                        ആ ഉത്തരം ആ കൊച്ചു കുട്ടിയില്‍ വലിയ ചലനമൊന്നും സൃഷ്ടിച്ചില്ല..വീണ്ടും ആ സ്ത്രീയുടെ വാക്കുകള്‍..കാര്യവും, കാരണവും നിരത്തി...ഇപ്പോള്‍ ആ സ്ത്രീക്ക് പകരം സംസാരിക്കാന്‍ തുടങ്ങിയത് കൂടെയുള്ള ആളാണ്..

       "വിവാഹത്തിന് ശേഷം കഴിഞ്ഞ എട്ടു വര്‍ഷം പല ചികിത്സയും നടത്തി...കൊടുങ്ങല്ലൂര്‍ ക്രാഫ്റ്റില്‍, അടൂരില്‍...ഒന്നും ഫലം കണ്ടില്ല...പ്രത്യക്ഷത്തില്‍ ഞങ്ങള്‍ രണ്ടു പേര്‍ക്കും ഒരു കുഴപ്പവും കാണുന്നില്ല...ഒരു പാട് നേര്‍ച്ചകള്‍, അമ്പലങ്ങള്‍, ഒന്നും ലക്ഷ്യം കണ്ടില്ല...അഡോപ്റ്റ് ചെയ്യാന്‍ തീരുമാനം ആയപ്പോള്‍ ഇവള്‍ തന്നെയാ ആ പഴയ കഥ പറഞ്ഞത്.വഞ്ചന ആണെന്ന്‍ മനസ്സിലായെങ്കിലും ഇവളെ വലിച്ചെറിയാന്‍ മനസ്സ് അനുവദിച്ചില്ല...ക്ഷമിച്ചു...ഇനി വേണ്ടത് അവളെയാണ്..ഇവളുടെ തെറ്റിന്റെ ഫലമായ ആ കുരുന്നിനെ..തേജയെ..."

    "ദൈവങ്ങള്‍ പോലും കൈ വിട്ടപ്പോള്‍ അല്ലേ??..എന്തായാലും ഇവിടുത്തെ നിയമം അനുസരിച്ച് ആ കുട്ടി നിങ്ങളുടെ കുട്ടി തന്നെയാണെന്ന് തെളിയിച്ച് കൂടെ കൊണ്ട് പോകാന്‍ സാധിക്കില്ല...ഒരു തവണ വേണ്ടാന്ന്‍ പറഞ്ഞു വലിച്ചെറിഞ്ഞത് തിരികെ ചോദിച്ചാല്‍ നിര്‍വാഹമില്ല..പകരം ദത്ത്...അത് സാധിക്കും..പക്ഷെ അതിന് ആ കുട്ടിയുടെ കൂടി സമ്മതം വേണം...

                                                         
                                                             മടത്തില്‍ അമ്മ പറഞ്ഞു കഴിഞ്ഞത് കേട്ടു കഴിഞ്ഞപ്പോള്‍ തേജ  വേഗം നടന്നു...തന്‍റെ ഇരുട്ടിലേക്ക്...ഇരുട്ട് നിറഞ്ഞ മുറിയിലേക്ക്‌.മനസ്സില്‍ നഷ്‌ടമായ പതിനൊന്നു വര്‍ഷത്തിന്‍റെ ഭാരവുമായി ..ഒരു തുള്ളി കണ്ണ് നീര്‍ വീഴാന്‍ മനസ്സിന് ഇടം കൊടുത്തില്ല..കുളി കഴിഞ്ഞ് കൃഷ്ണ വിഗ്രഹത്തിനു മുന്നില്‍ തൊഴുത് നില്‍ക്കുമ്പോള്‍ പിന്നില്‍ നിന്നും കാത്തിരുന്ന വിളി വന്നു...മഠത്തില്‍ അമ്മയുടെ മുറിയില്‍ ചെല്ലാന്‍..


         "തേജാ...കുട്ടീടെ അമ്മ മഠത്തില്‍ അമ്മയുടെ ഓഫീസില്‍ ഇരിക്കണേ..

         "തേജാ നീ ഞങ്ങളെ വിട്ട് പോകോ...അമ്മയുടെ കൂടെ.

                                                        മഠത്തില്‍ അമ്മയുടെ മുറിയില്‍ ഇരിക്കുന്ന രൂപങ്ങളെ നോക്കി ..അവരുടെ കണ്ണ് നീര്‍...ആര്‍ത്തിയോടെ  നോക്കുന്ന നോട്ടം...വലിച്ചെറിഞ്ഞപ്പോള്‍ ചിന്തിച്ചിരിക്കില്ല...വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ അതിനൊരു മാണിക്യകല്ലിന്‍റെ അമൂല്യമായ തിളക്കം വരുമെന്ന്...
നീണ്ട മുടിയും, വട്ട മുഖവും,പിന്നെ ഒരു ചുവന്ന പൊട്ടും..ഒപ്പം വൈകി വന്ന മാതൃത്വത്തിന്റെ വിങ്ങലുകള്‍..അതിനൊന്നും  കാതുകള്‍ നല്‍കിയില്ല..ഇരുട്ട് നിറഞ്ഞ മുറിയിലേക്ക്മാതൃത്വ കാഴ്ചകള്‍ നല്‍ക്കുന്ന കിളിവാതില്‍ കണ്ട് എന്നോ മോഹിച്ചതാണ്...അത്  എന്നേക്കുമായ് അടക്കണം..അതാണ് മനസ്സിനെ മോഹിപ്പിക്കുന്നത്..ഇന്നത്തോടെ അതിനും അവസാനം..

                                                             എല്ലാ ചോദ്യത്തിനും ഒരുത്തരമുണ്ട്...മനസ്സിലെ മുഴുവന്‍ ഭാരവും ഇറക്കി വെക്കുന്ന വലിയ ഉത്തരം...ഒരിക്കല്‍ വേണ്ടാന്ന്‍ വെച്ചവരിലെക്ക് തിരികെ പോകാന്‍ കഴിയില്ല. മുലപ്പാല്‍ കുടിക്കുന്ന പ്രായം മുതല്‍ തിരിച്ചറിഞ്ഞ, അനുഭവിച്ച  ബന്ധങ്ങള്‍ അതൊന്നും വേഗത്തില്‍ മറക്കാന്‍ സാധിക്കില്ല...അവര്‍ക്കാര്‍ക്കുമില്ലാത്ത സുഖം..

         "മഠത്തിലമ്മേ..എനിക്ക് ഇവിടം വിട്ടു പോകണ്ടാ.ഇത്രയും നാള്‍ ഇവിട്യല്ലേ ജീവിച്ചത്..ഇതിനേക്കാള്‍ സ്നേഹവും, ദൈവികവുമായ മറ്റൊരു സ്ഥലം എവിടേയും ഉണ്ടെന്ന് തോന്നണില്ല...."

                                                          മഠത്തില്‍ അമ്മ ചോദിച്ച ചോദ്യത്തിന് ഉത്തരം നല്‍കി മുറിയുടെ പുറത്തേക്ക് പോകുമ്പോള്‍ വിഷമം തോന്നിയില്ല..ആരെയും നോക്കിയില്ല..കരയുന്ന ശിലകളെ കണ്ടില്ലെന്ന് നടിച്ചു..എന്നോ നഷ്‌ടമായത് തിരികെ കിട്ടാന്‍ മോഹമില്ല..പകരം നഷ്ടങ്ങള്‍ അറിഞ്ഞ ബാല്യത്തില്‍ സ്വാന്തനത്തിന്റെ ചൂടും, താരാട്ടും തന്ന അവരെ തിരികെ സ്നേഹിക്കണം..അതിനു വേണ്ടിയാണ് മനസ്സിലും, പുസ്തകത്തിലും എഴുതി വെച്ചിരിക്കുന്നത്..."തേജസ്വിനി ഐ.എ.എസ്സ്"

                                                          ഇരുട്ട് നിറഞ്ഞ മുറിയില്‍ നിന്നും പുറത്തേക്ക് നീളുന്ന കിളിവാതില്‍ പഴുതാണ് ചില മോഹങ്ങള്‍ മുളപ്പിക്കുന്നത്...അത് വലിച്ചടച്ച് ഇരുളില്‍ ഒരു ദീപം കത്തിച്ച് വെച്ചപ്പോള്‍ നിഴല്‍ വലുതാകുന്നത് പോലെ തോന്നി...വേഗം വളരണം..നിഴലിന്‍റെ മീതെ വളരണം...ഇനിയും വരാനിരിക്കുന്ന അനാഥ ബാല്യങ്ങള്‍ക്ക്തുണയായി..എന്നുമുണ്ടാകണം...

ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍...