2015, ഒക്‌ടോബർ 31, ശനിയാഴ്‌ച

മുറ്റത്തെ സ്നേഹം കായ്ക്കുന്ന മാവ്...

                 














                                        
                       "ട്യേ...അരുല്ലേ ഇവ്ടെ??"

         മുറ്റത്ത് നിന്നും വെടിപൊട്ടുന്ന പോലെ ശബ്ദം..കുഞ്ഞടുക്കളയിലിരിന്ന്‍ പശുവിന് കാലി തീറ്റ  കൊണ്ട് വെള്ളമുണ്ടാക്കുന്ന അമ്മ പേടിയോടെ കുത്തഴിയിലൂടെ പുറത്തേക്ക് നോക്കി.അടുപ്പില്‍ എരിയുന്ന തീനാളത്തിന്‍റെ വെളിച്ചത്തില്‍ അമ്മയുടെ കണ്ണുകളിലെ ഭയം, അത് പതുക്കെ എന്നിലേക്കും.. ആ ശബ്ദം കേട്ടിട്ടാകണം കാലത്ത് കുടിക്കേണ്ട വെള്ളത്തിന് വേണ്ടി അമറി നിലവിളിച്ചിരുന്ന തൊഴുത്തിലെ പശുക്കള്‍ പോലും നിശബ്ദരായത്‌..മുറ്റത്ത് വെളിച്ചം പരന്നിട്ടും കൂകി വിളിച്ചിരുന്ന കോഴിചാത്തന്‍ കൂവല്‍ നിര്‍ത്തിയത്.

                    "ട്യേ..അവനെവിടെ പോയടീ..??"

     അമ്മ നെഞ്ചില്‍ കൈ വെച്ച് ഭയത്തോടെ ആരോടെന്നില്ലാതെ പറഞ്ഞു..

                    "ന്‍റെ ദൈവേ..എന്തും കൊണ്ടാണാവോ അച്ഛന്റെ വരവ്..?"

                    ആരാമ്മേ?? ഉമ്മറത്ത്.??

      അമ്മ ശബ്ദം താഴ്ത്തി "അപ്പൂപ്പന്‍.."

      എന്റെ കൊച്ചുമനസ്സിലെക്കും ഭീതി നിറക്കാന്‍ ആ ചെറിയ വാക്കുകള്‍ ധാരാളമായിരുന്നു..പേടിയോടെ അമ്മയും, അതിലേറെ പേടിയോടെ അമ്മയുടെ സാരി തുമ്പില്‍ പിന്നിലൊളിച്ച് ഞാനും മുറ്റത്തേക്ക് ചെന്നു..അമ്മയുടെ വിറയല്‍ ഞാന്‍ അറിയുന്നുണ്ടായിരുന്നു. മുറ്റത്ത് എത്തിയപ്പോള്‍ അത് വരെ ഉദിച്ച് നിന്ന സൂര്യനും പേടിയോടെ  മേഘ കൂട്ടത്തില്‍ ഒളിച്ച് കത്തുന്ന മുറ്റത്ത് നിഴല്‍ പരത്തിയത് പോലെ..അമ്മയും ഞാനും ആ മുഖത്തേക്ക് നോക്കിയില്ല..അച്ഛന്റെ അച്ഛന്‍..നാട് വിറപ്പിക്കുന്ന ജന്മിയായ പ്രമാണി, മുന്കൊപി, അതിലുപരി കഴിഞ്ഞ ഒരു വര്‍ഷമായി അച്ഛനുമായി ഒരു സ്വത്ത് തര്‍ക്കത്തിന്‍റെ പേരില്‍ കേസ് നടത്തുന്ന, വഴക്കിട്ട് നില്‍ക്കുന്ന അപ്പൂപ്പന്‍..

                  "ആരാടീ അവനോട് ഈ മുറ്റത്ത് മാവ് നടാന്‍ പറഞ്ഞത്??"

      ഞാന്‍ പതുക്കെ സാരി തലപ്പിന്റെ മറവില്‍ നിന്നും വെളിച്ചത്തിലേക്ക് നോക്കി..ദേഷ്യം കൊണ്ട് വിറച്ച് നില്‍ക്കുന്ന അപ്പൂപ്പന്‍ ചോദിച്ച ചോദ്യത്തിന്‍റെ അര്‍ത്ഥം...തര്‍ക്കം നില്‍ക്കുന്ന ഭൂമിയില്‍ അച്ഛന്‍ കഴിഞ്ഞ മാസം നട്ട മാവാണ് വിഷയം. ഒരു രാത്രിയില്‍ കോയമ്പത്തൂര്‍ പോയി വന്നപ്പോള്‍ അച്ഛന്‍ കുറേ മാങ്ങകള്‍  കൊണ്ട് വന്നു.വായില്‍ കൊതിയുടെ രുചി വീണ്ടും വീണ്ടും നിറക്കുന്ന മധുരം കലര്‍ന്ന ആ മാങ്ങയുടെ അണ്ടി കുഴിച്ചിട്ടപ്പോള്‍ അച്ഛന്‍ പറഞ്ഞ ഒരു വാക്ക്.

                 "മോന്‍ വലുതാകുമ്പോ ഈ മാവ് കായ്ക്കും..എന്നും മാങ്ങ തരണ മാവാ..കാലത്തും വൈകീട്ടും വെള്ളം കോരി ഒഴിച്ച് കൊടുക്കണം..കേട്ടോ..

       പിന്നെയൊരു ആവേശമായിരുന്നു..കഴിഞ്ഞ ഒരു മാസം രാവിലെ മുതല്‍ തണുത്ത് കിടക്കുന്ന കുളത്തില്‍ നിന്നും വെള്ളമെടുത്ത് ആ മാവിന് താഴെ ഒഴിക്കുമ്പോള്‍, വൈകുന്നേരം ഇരുളും മുന്‍പ് പകല്‍ ചൂടാറാതെ തെളിഞ്ഞ് കിടക്കുന്ന വെള്ളം കോരിയെടുത്ത് വീണ്ടും ഒഴിക്കുമ്പോള്‍.. ഓരോ ദിവസവും ഇലകള്‍ വലുതായി മാവ് വളരുന്ന കാഴ്ച കാണുമ്പോള്‍ എന്‍റെ കുഞ്ഞു  മനസ്സില്‍ മൊട്ടിട്ട  സുഖം, സ്വപ്നങ്ങള്‍..ആദ്യത്തെ മാങ്ങ ഗണപതി അമ്പലത്തില്‍ കൊടുക്കുമെന്ന് മനസ്സാ വിചാരിച്ച്, ആറ്റ് നോറ്റ് വളര്‍ത്തുന്ന മാവിന് മുന്നിലാണ് രാവിലെ അപ്പൂപ്പന്‍ കലി തുള്ളി നില്‍ക്കുന്നത്..

                 'പട്ടി നായിന്‍റെ മക്കള്...കൈ കേറിയ സ്ഥലത്ത് മാവ് നട്ടിരിക്കണ്‌..."

       മുറ്റത്ത് നട്ട ആറു മാവുകളില്‍ തര്‍ക്കം നിലനില്‍ക്കുന്ന സ്ഥലത്തെ മൂന്ന്‍ മാവുകള്‍ എന്‍റെ കുഞ്ഞു മനസ്സില്‍ തീരാ മുറിവ് തീര്‍ത്ത് പിഴുതെടുത്ത് ദൂരെ എറിഞ്ഞു..ഒന്നും പറയാന്‍ കഴിയാതെ അമ്മ..പിന്നെയും കുറേ ഒച്ച വെച്ച് അപ്പൂപ്പന്‍ നടന്നകന്നപ്പോള്‍ ദൂരെ തോടിനരികെ കിടക്കുന്ന മാവിന്‍ തൈകളെ ഞാനൊന്ന്‍ നോക്കി..അത് ജീവന് വേണ്ടി പിടക്കുന്നത് പോലെ..അമ്മ കരഞ്ഞുകൊണ്ട്‌ കൊണ്ട് അകത്തേക്ക്..പുറകെ പേടിയോടെ ഞാനും..

       കുറേ കഴിഞ്ഞപ്പോള്‍ മാത്രമാണ് എനിക്ക് പുറത്തേക്ക് വരാന്‍ ധൈര്യം വന്നത്..ദൂരെ അടുത്ത പറമ്പിന്റെ അറ്റത്ത് അപ്പൂപ്പന്‍റെ നിഴല്‍.ആ നിഴലിനെ പോലും ഭയന്ന്‍ പറമ്പില്‍ പണിയെടുക്കുന്ന പണിക്കാര്‍, തോടിനരികെ കിടക്കുന്ന മൂന്ന്‍  കൊച്ചു മാവിന്‍ തൈകള്‍  ...മനസ്സിലെ പേടി മാറ്റി വെച്ച് പതുക്കെ നടന്നു..ഇടയ്ക്ക് ഒരു കണ്ണ് കൊണ്ട് അപ്പൂപ്പനെ നോക്കി..വാടി കരിഞ്ഞ  തൈകള്‍..മുറിഞ്ഞ വേരില്‍ നിന്നും വെളുത്ത ചോര ഒഴുകി നിലച്ചിരിക്കുന്നു.. കണ്ണുകളില്‍ നിന്നും ഒഴുകിയ കണ്ണ്‍ നീര്‍...എന്‍റെ സ്വപ്‌നങ്ങള്‍..വളര്‍ന്ന്‍ വലുതായി പന്തലിച്ച് ഒരു ആവാസ വ്യവസ്ഥയായ് മാറി തണലും, മധുരമുള്ള മാമ്പഴവും, നല്‍കേണ്ട മാവിന്‍ തൈ..

             "എന്തിനാ അപ്പൂപ്പാ...മാവിന്‍ തൈ പറച്ച് കളഞ്ഞത്??എന്ത് തെറ്റ് ചെയ്തിട്ടാ..ഇത് വളര്‍ന്ന്‍ വലുതായിരുന്നെങ്കില്‍ നല്‍കുന്ന തണലും, തണുപ്പും, പിന്നെ മധുരം കിനിയുന്ന മാങ്ങയും..??"

        മനസ്സില്‍ എന്നോട് തന്നെ ഞാന്‍ ചോദിച്ചു.നിറഞ്ഞ കണ്ണോടെ ദൂരെ മാറുന്ന വെളുത്ത നിഴലിനെ നോക്കി..ഞാന്‍ ജനിച്ചതിന് ശേഷമാണ് അച്ഛന്‍ തറവാട്ടില്‍ നിന്നും വഴക്കിട്ട് പിരിഞ്ഞത്..തികച്ചും ബന്ധങ്ങളില്‍ നിന്നും ഒറ്റപ്പെട്ട് ഒരു നാള്‍ വളരെ വേഗം കടത്തില്‍ മുങ്ങി കെട്ടി ഉയര്‍ത്തിയ  കൊച്ചു വീട്..അവിടെ എനിക്ക് നഷ്‌ടമായ ഒരു പിതാമഹ വാത്സല്യം..ജനിച്ചതില്‍ പിന്നെ ഇത് വരെ ഒന്ന് നോക്കിയിട്ടില്ല, ചിരിച്ചിട്ടില്ല, ഒരു നുള്ളു മിട്ടായി വാങ്ങി തന്നിട്ടില്ല..എന്തിന് എനിക്ക് അച്ഛന്‍ എനിക്കിട്ട  പേര് പോലും അറിയില്ല..ഒരു മുഴം മണ്ണിന്‍റെ അവകാശ തര്‍ക്കത്തില്‍ ബന്ധം മുറിച്ച് മാറ്റിയ മനസ്സുകള്‍.ഇതൊക്കെയാണെങ്കിലും എന്ത് തന്നെ ആയാലും  എനിക്ക് എന്‍റെ അപ്പൂപ്പനെ ഇഷ്ടമാണ്.ഒന്ന്‍ എന്‍റെ മുഖത്തേക്ക് നോക്കി ചിരിക്കാന്‍ കാത്തിരിക്കുന്ന കുഞ്ഞു മനസ്സ്..ഒരു നുള്ള് മധുരം വായില്‍ വെച്ച് തരാനും കൊതിക്കുന്ന മനസ്സ്...

       വൈകീട്ട് അച്ഛന്‍ വന്നപ്പോള്‍ രാവിലെ നടന്നത് അമ്മ കുറേ കണ്ണീരില്‍ ചാലിച്ച് പറഞ്ഞ് കൊടുത്തു.അമ്മയെ വേദനിപ്പിച്ചത് വഴക്കില്‍ വഴി വിട്ട് പോകുന്ന ബന്ധങ്ങളാണ്.പരസ്പര സ്നേഹത്തിന്റെ കണ്ണികളാണ്.ആശ്വാസ വാക്ക് പോലെ അച്ഛന്‍ പറയുന്നത് കേട്ടു...

           "സാരല്യെ...മൂന്നെണ്ണം മാത്രല്ലേ അച്ഛന്‍ പറിച്ചത്..ബാക്കി ഉമ്മറത്ത് ഉണ്ടല്ലോ..ഒരിക്ക അച്ഛന് മനസ്സിലാകും ...എന്‍റെ സ്നേഹം..നീയ് കണ്ടോ?"

       ഇരുട്ടില്‍ പായയില്‍ കിടന്ന എന്‍റെ കുഞ്ഞു മനസ്സില്‍ ആ വാക്കുകള്‍ തട്ടി പ്രതിഫലിച്ചു..എല്ലാവരും സ്നേഹത്തോടെ..അപ്പൂപ്പന്‍ താമസിക്കുന്ന വീട്ടില്‍ ഒരു വട്ടം പോകാന്‍..ആ മടിയില്‍ കയറി ഇരിക്കാന്‍...ഒരു തലോടല്‍..സ്നേഹം കലര്‍ന്ന ഒരു ചിരി, ,ഒരു നുള്ളു മിട്ടായി ആ കൈകളില്‍ നിന്നും വാങ്ങാന്‍..

       "അച്ഛന് മാവ് പറിച്ച് കളഞ്ഞത് പോലെ മനസ്സീന്ന്‍ എന്നേം, നിങ്ങളേം പറിച്ച് കളയാന്‍ അങ്ങനങ്ങട് കഴിയില്ല..അച്ഛനറിയാം..അച്ഛന്‍ തന്നെയാണ് ഈ ഞാനെന്ന്‍??"

        ഇരുളില്‍ കേട്ട അച്ഛന്റെ വാക്കുകള്‍ക്ക് ഒരല്പം സങ്കടം ചാലിട്ടത് പോലെ എനിക്ക് തോന്നി. അച്ചന്‍റെ കഷ്ടപ്പാടുകള്‍..മൂന്ന്‍ മക്കളെ പഠിപ്പിച്ച് വളര്‍ത്താന്‍ പെടുന്ന പെടാപ്പാടുകള്‍, തെങ്ങില്‍ നിന്നും കിട്ടുന്നത് ആശ്രയിച്ച് തള്ളി നീക്കുന്ന ദിവസങ്ങള്‍,അതിനിടയില്‍ കേസ്, കോടതി, ചിലവുകള്‍..പലപ്പോഴും ആ അധ്വാനം നേരില്‍ കാണുന്നത് പ്രഭാതത്തിലാണ്..കാലത്ത് ഒരു ഗ്ലാസ്സ് പഞ്ചാരവെള്ളവുമായി പറമ്പിന്‍റെ ഏതെങ്കിലും കോണില്‍ കിളച്ച് നില്‍ക്കുന്ന അച്ഛനെ തേടി നടക്കും..ഒടുവില്‍ കണ്ടെത്തി വെള്ളം കൊടുക്കുമ്പോള്‍ ഒരു വലിയ്ക്ക്‌ അകത്താക്കി ഒരല്പം മിച്ചം വെച്ച് തിരികെ തരും..അത് എനിക്കുള്ളതാണ്..കിളച്ചും, നനച്ചും നട്ട് വളര്‍ത്തുന്നത് ഞങ്ങള്‍ക്ക് വേണ്ടി, ഞങ്ങളുടെ പഠനത്തിനും, വളര്‍ച്ചക്കും വേണ്ടി..അവിടെ ചുറ്റി പറ്റി നിന്ന് ചെറിയ സഹായം തുടങ്ങുമ്പോള്‍ എന്നും പറയുന്ന സ്നേഹം കലര്‍ന്ന ശാസന..

            "മോന്‍ പൊക്കോ...വെയില് കൊള്ളണ്ടാ.."

         അങ്ങിനെ വെയിലും, മഴയും, വസന്തവും മാറി മാറി വരുമ്പോള്‍ കാലമെല്ലാം  പെട്ടെന്ന് മാറ്റി വരക്കും..പ്രകുതിയും, ആകൃതിയും പിന്നെ ബന്ധങ്ങളും..മുറ്റത്ത് നിന്ന മൂന്ന്‍ മാവുകള്‍ ഞങ്ങളെക്കാള്‍ വേഗം വളര്‍ന്ന്‍ മരമായി മാറി പൂക്കാനും, കായ്ക്കാനും തുടങ്ങി..മണ്ണിന്‍റെ പേരില്‍ നിലനിന്നിരുന്ന കേസ് അച്ഛനും, മകനും പറഞ്ഞ് തീര്‍ത്ത് വീണ്ടും ഒന്നായി സ്നേഹത്തിലും, ഐക്യത്തിലും എത്തി ചേര്‍ന്നു..പക്ഷെ അപ്പോഴേക്കും പ്രതാപിയായ പിതാമഹനെ  വാര്‍ദ്ധക്യം എന്ന ഭീകരമായ അവസ്ഥ ബാധിച്ചിരുന്നു..എല്ലാം നിസ്സഹായതയും നിറയുന്ന  ദിവസങ്ങള്‍, ഒരു വടിയുടെ, അല്ലെങ്കില്‍ ഒരു കൈ താങ്ങിന്റെ സഹായമില്ലാതെ ഒന്ന് നിവര്‍ന്ന്‍ നില്ക്കാന്‍ പോലും കഴിയാത്ത ദുരവസ്ഥ..കാലം മാറ്റി വരച്ച ചിത്രങ്ങളില്‍ ആ കാലത്ത് അച്ഛന്‍ തന്നെയായിരുന്നു അപ്പൂപ്പന് പ്രിയപ്പെട്ട മകന്‍..

      മാവില്‍ നിന്നും പറിച്ചെടുത്ത വലിയ രണ്ട്‌ മാമ്പഴം അച്ഛന്‍ മാറ്റി വെച്ചു..മഞ്ഞ നിറം കലര്‍ന്ന് തുടുത്ത് മധുരം നിറഞ്ഞ മാമ്പഴം..മാവ് ഒരു വലിയ ആവാസവ്യവസ്ഥയായി മാറിയിരിക്കുന്നു..മധുരമുള്ള മാമ്പഴം തേടി പല വിധ പക്ഷികള്‍, പൂങ്കുലയില്‍ ചിത്ര ശലഭങ്ങള്‍, അണ്ണാറകണ്ണന്മാര്‍, പിന്നെ മുറ്റത്ത് പ്രകൃതി നല്‍കിയ ഒരു തണല്‍ കുട പോലെ മൂന്ന്‍ മരങ്ങള്‍..ഞാന്‍ ഓര്‍മ്മകളിലേക്ക് തിരികെ പോയി നഷ്ടമായ മൂന്ന്‍ മരങ്ങളെ ഓര്‍ത്തു..കാലം ഇന്ന്‍ ശൂന്യമായിട്ടിരിക്കുന്ന മണ്ണിനെ നോക്കി..വളര്‍ച്ചയില്‍ തന്നെ പിഴുത് മാറ്റിയ മൂന്ന്‍ ജീവനുകളെ പറ്റി ചിന്തിച്ചു. മണ്ണിന്‍റെ പേരില്‍ വിഘടിച്ചു നിന്നവര്‍ വീണ്ടും ഒന്നായി.എന്നാല്‍ പിഴുതെറിയപ്പെട്ട കൊച്ചു സ്വപ്‌നങ്ങള്‍..വേരിറങ്ങി വളര്‍ന്ന നാമ്പുകള്‍...

          "മോന്‍ വര്ന്നോ...അപ്പൂപ്പനെ കാണാന്‍..?"

     കുറേ നാളുകള്‍ക്ക് ശേഷം കാണാന്‍ അപ്പൂപ്പനെ കാണാന്‍ പോകുന്ന ആവേശം..പണ്ട് ആ  നിഴലിനെ പേടിച്ച് ഓടി ഒളിച്ച പ്രായം മറന്നിട്ടില്ല..കാലം എല്ലാം മാറ്റി വരച്ച കൂട്ടത്തില്‍ കൂട്ടിയോരുക്കിയ ബന്ധം.തിരികെ വന്ന സ്നേഹം..എന്നാലും ഭയമുണ്ട്. കാണുവാന്‍..ഇത് വരെ ഒരു നല്ല വാക്ക് കേട്ടിട്ടില്ല, ആ കൈകളില്‍ നിന്നും ഒരു ഓണകോടി, ഒരു വിഷുകൈ നീട്ടം, ഒരിറ്റ് മധുരം.ജീവിതത്തില്‍ ഇത് വരെ കിട്ടിയിട്ടില്ല..എല്ലാം നഷ്ടങ്ങള്‍.എന്നാലും ഞാന്‍ അപ്പൂപ്പനെ സ്നേഹിച്ചിരുന്നു..ബഹുമാനിച്ചിരുന്നു..ഇപ്പോഴും സ്നേഹിക്കുന്നു..ബഹുമാനിക്കുന്നു..അതിനുള്ള കാരണം എന്‍റെ അച്ഛന്‍ തന്നെ..

    ഹോമിയോ മരുന്നിന്‍റെ, പഴയ തുണിയുടെ, മൂത്രത്തിന്‍റെ ഗന്ധം തങ്ങിയ മുറിയിലേക്ക് അച്ഛനോടൊപ്പം കയറുമ്പോള്‍ കാലുകള്‍ പിടച്ചു, കൈകള്‍ വിറച്ചു, മനസ്സ് ഒരു നിമിഷം അറച്ച് നിന്നു.മനസ്സില്‍ ഇപ്പോഴും അവശേഷിക്കുന്ന മുഖം മൂന്ന്‍ മാവുകളെ പിഴുത് മാറ്റി അലറുന്ന വെളുത്ത രൂപമാണ്‌..കാല്‍  പെരുമാറ്റം കേട്ടപ്പോള്‍ കട്ടിലില്‍ നിന്നും വെളുത്ത തുണിയില്‍ പൊതിഞ്ഞ മെലിഞ്ഞ രൂപം പതുക്കെ എഴുന്നേറ്റു..കാലം അവിടെയും മാറ്റങ്ങള്‍ വരുത്തി വെച്ചിരിക്കുന്നു..എല്ലാവരും ഭയക്കുന്ന രൂപത്തില്‍ നിന്നും , കാണുന്നവരില്‍ ദൈന്യം ജനിപ്പിക്കുന്ന രൂപത്തിലേക്കുള്ള പരിണാമം..പരസഹായമില്ലാതെ എഴുനേല്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥ..മങ്ങിയ കാഴ്ചകള്‍..പതുങ്ങിയ സ്വരം..അച്ഛന്‍ പതുക്കെ പിടിച്ച് കട്ടിലില്‍ ഇരുത്തിയപ്പോള്‍ അപ്പൂപ്പന്‍ ചോദിച്ചു.

       "ആരാടാത്.."

       "ഞാനാ അച്ഛാ...കൂടെ എളേ മോനും..."

     അപ്പൂപ്പന്‍ വിറക്കുന്ന കൈകളാല്‍ എന്നെ പിടിച്ച് അടുത്തിരുത്തി...ആ വിരലുകള്‍ വിറച്ച് വിറച്ച് നെറുകയില്‍..കാലങ്ങള്‍ കാത്തിരുന്ന അനുഗ്രഹം എന്‍റെ ദേഹത്ത് പടര്‍ന്നത് പോലെ..ആ വിരലുകള്‍ നഷ്ടബോധം ബാധിച്ച പോലെ ശരീരത്തില്‍ അലഞ്ഞു.ആ വിരലുകളുടെ സ്നേഹം എന്നിലേക്ക് അച്ഛന്‍ പ്ലേറ്റും, കത്തിയുമെടുത്ത് വേഗം മാങ്ങ പൂളാന്‍ തുടങ്ങി..ഇടയ്ക്ക് അപ്പൂപ്പനോട്‌ പറയുന്നുണ്ടായിരുന്നു..

      "അവന്‍ നന്നായി പഠിക്കും അച്ഛാ...എല്ലാത്തിലും ഒന്നാമതാ..."

     അപ്പൂപ്പന്‍ ഒന്ന്‍ കൂടി ചേര്‍ത്ത് പിടിച്ച് കവിളില്‍ തഴുകി..പിന്നെ ഒരു നെടുവീര്‍പ്പ്..കഴിഞ്ഞു പോയതെല്ലാം തിരികെ വരില്ലെന്ന് ഓര്‍മ്മ നല്‍കുന്ന ഒരു നെടുവീര്‍പ്പ്..അച്ഛന്‍ പൂളിയ മാങ്ങ കഷ്ണം അപ്പൂപ്പന്‍റെ വായില്‍ വെച്ച് കൊടുത്തു..അതിന്‍റെ മധുരവും, രുചിയും തിരിച്ചറിഞ്ഞ കഴിച്ച് രണ്ടാമത്തെ കഷ്ണത്തിന് കൈ നീട്ടി ചോദിച്ചു...

       "ഇത് ഏത് മാവിന്‍റെ മാങ്ങയാടാ??"

      അച്ഛന്‍ ഒരു നിമിഷം നിശബ്ദനായി.മറുപടി പറയാന്‍ കഴിയാതെ അടുത്ത കഷ്ണം മുറിച്ച് കൊടുത്ത് എന്നെ നോക്കി..കുറേ കാലം പുറകിലേക്ക് പിന്‍ വലിയാനുള്ള ശ്രമം.

       "അച്ഛന്‍ കഴിക്ക്.."

       മറുപടി കിട്ടാതെ വന്നപ്പോള്‍ അപ്പൂപ്പന്‍ തിരിച്ചറിഞ്ഞ പോലെ...ആ മനസ്സിലെ ഒരു വിങ്ങല്‍..ശൂന്യമായി നില്‍ക്കുന്ന മുറ്റം കണ്മുന്നില്‍ കണ്ടത് പോലെ ആ വൃദ്ധ നയനങ്ങള്‍ വ്യഥയോടെ.

       "മുറ്റത്ത് നട്ട ആ മാവിന്‍റെ അല്ലേ??" ഒന്ന്‍ നിര്‍ത്തി മുത്തച്ചന്‍ ഒരു വലിയ നിശ്വാസത്തിനോടുവില്‍ തളം കെട്ടിയ ദുഖത്തിന് മുകളില്‍ വിളിച്ചു..എല്ലാം ഏറ്റ് പറയുന്ന ഒരു വിളി..
     
        "സര്‍വേശ്വരാ..."

      അച്ഛന്‍ നല്കിയ അടുത്ത കഷ്ണം മാങ്ങ ആ വിറക്കുന്ന കൈകള്‍ നിറഞ്ഞ കണ്ണുകളോടെ  എന്റെ മുഖത്തിനു നേരെ നീട്ടി.വാ തുറന്ന്‍ വാങ്ങി ഞാന്‍ ചവക്കുമ്പോള്‍ അത് വരെ രുചിക്കാത്ത ഒരു അനുഗ്രഹീതമായ സ്വാദ് എന്‍റെ ഇന്ദ്രിയങ്ങളെ പുളകമണിയിച്ചു.എന്നോ നഷ്‌ടമായ പൌത്രനോടുള്ള  സ്നേഹവും, വാത്സല്യവും  ആ മുഖത്ത്വിടര്‍ന്നു..ഞാന്‍ ലോകം കീഴടിക്കിയ ചിരിയോടെ, ഭാഗ്യത്തോടെ അച്ഛനെ നോക്കുമ്പോള്‍ നിറഞ്ഞ  കണ്ണ് നീര്‍ തുടക്കാന്‍  പാടുപെടുകയായിരുന്നു അച്ഛന്‍..

     
ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍..










2015, ഒക്‌ടോബർ 30, വെള്ളിയാഴ്‌ച

പുതിയ മേച്ചില്‍പ്പുറങ്ങളിലേക്ക് യാത്രയാകുന്ന ആ ദിവസം...

                                                 

                                                 
                                  ജീവിതത്തില്‍ ഏറ്റവും വിലപ്പെട്ട നിമിഷം തന്നെ.. ജീവിതത്തില്‍ ഏറ്റവും വലിയ ഭയം തോന്നുന്ന നിമിഷവും ഒരു പക്ഷെ ഇത് തന്നെ..എന്‍റെ കാര്യത്തില്‍ സത്യം..ശുഭ കാര്യം,  ശുഭ മുഹൂര്‍ത്തം, മനസ്സ് കൊണ്ട് ആശിര്‍വദിക്കാന്‍ ബന്ധുജനങ്ങളും, മിത്രങ്ങളും, നാട്ടുക്കാരും..പിന്നെ ഞാന്‍ അറിയാത്ത കുറേ ജനങ്ങളും..കത്തി നില്‍ക്കുന്ന നിലവിളക്കും, പൂങ്കുല വിരിഞ്ഞാടി നില്‍ക്കുന്ന നിറപറയും, ചുറ്റിലും പൂക്കളും..അടുത്ത് വെളുത്ത വസ്ത്രം ധരിച്ച്, നിറഞ്ഞ ചിരിയോടെ എന്‍റെ വരനും..പൂജാരിയുടെ മന്ത്രങ്ങള്‍ക്ക് മീതെ ഉയര്‍ന്ന് പൊങ്ങുന്ന വാദ്യ മേളങ്ങള്‍  നിറഞ്ഞ  പന്തലിലേക്ക് താണ്ടി വരുന്ന കാറ്റിന് പപ്പടം കാച്ചുന്ന ഗന്ധം, ഇതിനിടയിലെവിടെയോ എന്‍റെ അച്ഛനും, അമ്മയും...ഇന്നന്റെ കല്യാണമാണ്..സന്തോഷവും, സങ്കടവും നല്‍കുന്ന ,ജീവിതത്തില്‍ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി പോകുന്ന ആ ദിവസം..മുന്നില്‍ എല്ലാം ഒരു മായ പോലെ..മനസ്സില്‍ ഒരു ഒരു വിറയല്‍, അറിയാത്ത ഭയം,

                                                     അച്ഛന്റെ പരിചിതമായ കയ്യില്‍ അത്രയും നേരം ഞാന്‍ സുരക്ഷിതയായിരുന്നു..ജനിച്ച അന്ന്‍ മുതല്‍ ഇന്നത്തെ നിമിഷം വരെ ആ സുരക്ഷിതത്വ ബോധം കൂടെയുണ്ട്..ആ കൈകള്‍ക്കിടയില്‍ അപരിചിതമായ ഒരു കൈ കൂടി..അതിന്‍റെ ചൂട്, അപരിചിതത്വം, എന്‍റെ വിരലുകളില്‍ പടര്‍ത്തിയ ഭീതിയുടെ അറിയാത്ത തരിപ്പുകള്‍ ദേഹമാകെ വിതറിയ പോലെ..പിന്നെ ആ കൈകള്‍ എന്‍റെ കൈകളില്‍ അമര്‍ന്നപ്പോള്‍ കോരി തരിച്ച പോലെ..നേരെ നോക്കിയില്ല.കുനിഞ്ഞ് നില്ക്കുമ്പോള്‍ അധികാരത്തോടെ രണ്ടു കൈകള്‍ കഴുത്തിനു നേരെ നീണ്ടു..ഒരു മാലയില്‍ കൊരുത്ത താലി കഴുത്തില്‍ ചാര്‍ത്തി..വാദ്യ മേളങ്ങള്‍, പുഷ്പ വൃഷ്ടികള്‍..പിന്നെ കൈ കോര്‍ത്ത് പിടിച്ച് അഗ്നി സാക്ഷിയായി പ്രദക്ഷിണം..എല്ലാം കഴിഞ്ഞ് തല ഉയര്‍ത്തി നോക്കിയപ്പോള്‍ ഈറനായ കണ്ണുകള്‍ തുടക്കുന്ന അച്ഛനും, അമ്മയും..അവര്‍ക്ക് എന്നിലുള്ള അവകാശം പകുതിയധികം നഷ്ടമായിരിക്കുന്നു.കല്യാണ പന്തലില്‍ നില്ക്കുമ്പോള്‍ തന്നെ ഞാന്‍ ഒരിക്കലും തിരികെ വരാത്ത എന്‍റെ കുട്ടിക്കാലം ഓര്‍ത്തു..ഒരു പക്ഷെ ഒരു പെണ്ണെന്ന രീതിയില്‍ ഏറ്റവും അധികം ആഹ്ലാദിച്ച കുട്ടിക്കാലം..

                                                      എന്‍റെ വീട് എന്‍റെ ലോകമായിരുന്നു..എനിക്ക് മേല്‍ നിയന്ത്രണങ്ങള്‍ ഒന്നുമില്ലാത്ത എന്‍റെ ലോകം.രാവിലെ കുളിച്ച് വരുമ്പോള്‍ ചുടു ചായയും, ആവി പറക്കുന്ന പ്രഭാത ഭക്ഷണവും, കഴിച്ചില്ലെങ്കില്‍ കൂടെ ഇരുത്തി വാരി തരുന്ന അമ്മ, സ്കൂള്‍ ബാഗില്‍ ഉച്ചഭക്ഷണം, കുടിക്കാനുള്ള വെള്ളം..പിന്നെ ബാഗുമായി പുറത്തേക്ക് ഇറങ്ങുമ്പോള്‍ അമ്മയുടെ വക അന്നത്തെ ദിവസം മുഴുവന്‍ ഊര്‍ജ്ജസ്വലയാക്കുന്ന ഒരു മധുരമുള്ള ഉമ്മ, തിരികെ വരുമ്പോള്‍ സ്കൂള്‍ യൂണിഫോമില്‍ കുറച്ച് നേരം ഹാളിലെ സോഫയില്‍ കിടന്നുറങ്ങാനുള്ള സ്വാതന്ത്ര്യം..എഴുന്നേറ്റ് വരുമ്പോള്‍ അടുക്കളയില്‍ നിന്നും നാലുമണി പലഹാരം പൊരിക്കുന്ന ഗന്ധം..ഉറക്കെ സംസാരിക്കാനും, പാട്ട് പാടാനും, ടെലിവിഷന് മുന്നില്‍ നല്ല പാട്ടിന്‍റെയൊപ്പം ഒന്ന്‍ നൃത്തം ചവിട്ടാനും, ആരും കാണുന്നില്ലെങ്കില്‍ പഠിക്കാനുള്ള പുസ്തകവുമായി വീടിനു പുറകിലെ പേര മരത്തില്‍ കയറി ഇരിക്കാനുള്ള  സ്വാതന്ത്ര്യം..അങ്ങിനെ വിലക്കുകള്‍ അധികമില്ലാത്ത ലോകം..

                                                       അച്ചന്‍, അമ്മ,ഞാന്‍...ആ ലോകത്തില്‍ ഞാനായിരുന്നു റാണി..ഒഴിഞ്ഞ കുപ്പികളില്‍ വറവ് പലഹാരം തീരുന്നത് നോക്കി വൈകീട്ട് ജോലി കഴിഞ്ഞ് വരുമ്പോള്‍ അതുമായി വരുന്ന അച്ചന്‍, മീന്‍ കറിയിലും, ചിക്കന്‍ കറിയിലും എനിക്ക് വേണ്ടി മാത്രം മാറ്റി വെക്കുന്ന ചില പ്രധാന കഷ്ണങ്ങള്‍, ഓരോ പിറന്നാളിനും വാങ്ങി തരുന്ന വസ്ത്രങ്ങള്‍, പിന്നെ രണ്ട്‌ ഗ്രാം സ്വര്‍ണ്ണം വാങ്ങാന്‍ പോയി തിരിച്ച് വരുമ്പോള്‍ നാലു ഗ്രാമാക്കി മാറ്റി എനിക്കായി വാങ്ങി വരുന്ന അച്ഛനും, അമ്മയും..അമ്മയായിരുന്നു അടുത്ത കൂട്ടുക്കാരി, എന്തും പറയാനും, പങ്ക് വെക്കാനുമുള്ള കൂട്ടുക്കാരി, അച്ഛന്‍ ഒരു സംരക്ഷണം ആയിരുന്നു..പുറത്ത് പോകുമ്പോള്‍, സിനിമ കാണാന്‍ പോകുമ്പോള്‍, അച്ഛന്‍റെ കയ്യില്‍ മുറുകെ പിടിക്കുമ്പോള്‍ തോന്നുന്ന ആ സംരക്ഷണ സുഖം...

                                                    എല്ലാം ഇന്നത്തോടെ നഷ്ടം..ഇനി മറ്റൊരു വീട്ടില്‍..അവിടെ ഈ വീട്ടില്‍ അനുഭവിച്ച സ്വാതന്ത്ര്യം..അത് ലഭിക്കില്ല..മറ്റ് ചിലരുടെ ഇഷ്ടങ്ങള്‍ കൂടി അംഗീകരിക്കാനും, പരിഗണിക്കാനും കൂടി തയ്യാറായ്, ജീവിതഘട്ടം മാറി മറയുന്ന പുതിയ ഒരു മേച്ചില്‍പ്പുറത്തേക്ക്...പുതിയ അവസ്ഥയിലേക്ക്..മകളായ് അനുഭവിച്ച സൗഭാഗ്യങ്ങള്‍, സ്വാതന്ത്ര്യം ഇന്നത്തോടെ പരിണാമ പ്പെടും..അടുത്ത് നിന്ന്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ആ ചെറുപ്പക്കാരനെ നോക്കി..ജീവിതത്തില്‍ രണ്ടാമത്തെ തവണ കണ്ട് മുട്ടിയ ഈ ദിവസം തന്നെ ഭാര്യയായി..ആദ്യം കാണാന്‍ വന്നപ്പോള്‍ ഒന്നും സംസാരിച്ചില്ല..പരസ്പരം ഇഷ്ടപ്പെട്ടു..ഇഷ്ടങ്ങള്‍, അനിഷ്ടങ്ങള്‍, ആഗ്രഹങ്ങള്‍, സ്വപ്നങ്ങള്‍ ഒന്നും പങ്ക് വെച്ചില്ല..ഒരുറപ്പില്‍, വിശ്വാസത്തില്‍ എല്ലാവരും തീരുമാനിച്ചു..ആ തീരുമാനം ഞാനും അംഗീകരിച്ചു..

                                                  സദ്യ കഴിക്കുമ്പോള്‍ കണ്ടു..അമ്മ ദൂരെ മാറി നിന്ന് നോക്കുന്നത്..എല്ലാവരേയും നോക്കി ചിരിക്കുന്ന ആ മുഖത്ത് ഒളിപ്പിച്ച വിഷാദം എനിക്ക് തിരിച്ചറിയാം..വന്നവരെ സ്വീകരിക്കുന്ന അച്ഛനും ക്ഷീണിതന്‍..ജീവിതത്തില്‍ ജോലി ചെയ്ത് കൂട്ടി വെച്ച സമ്പാദ്യം എനിക്കായ് ചിലവിട്ട പാവം..കഷണ്ടി കയറിയ തലയിലെ വിയര്‍പ്പ് തുടച്ച് കളഞ്ഞ് നല്ലൊരു ആതിഥേയനായി . അച്ചന്റെ കഴിഞ്ഞ കൂറെ വര്‍ഷങ്ങളില്‍ പകല്‍ സ്വപ്നം കണ്ടതും, കണക്ക് കൂട്ടി ജീവിച്ചതും, ഇതേ ദിവസത്തിനു വേണ്ടി മാത്രമാണ്..ഒരാളെ വിശ്വാസത്തിന്റെ പുറത്ത് മകളെ ഏല്പിച്ച് അവളുടെ നന്മയ്ക്ക് വേണ്ടി മാത്രം പ്രാര്‍ത്ഥിക്കുന്ന അച്ഛനും, അമ്മയും ..അവര്‍ തന്നെയാണ് എന്‍റെ പ്രധാന ദൈവങ്ങള്‍,അവരുടെ ആലയമാണ് എന്‍റെ ദേവാലയം..

                                                     അച്ഛന്റെയും, അമ്മയുടെയും കാല് വന്ദിച്ച് അനുഗ്രഹം തേടുമ്പോള്‍ ആ ഹൃദയം വിങ്ങി കരയുന്നത് ഞാന്‍ കേട്ടു..ഞാന്‍ കരഞ്ഞില്ല..ഞാന്‍ കരഞ്ഞാല്‍ അവരുടെ ദുഃഖം ഇരട്ടിയാകും..അമ്മയെ കെട്ടി പിടിച്ച് അച്ചന്റെ തോളില്‍ തല ചായ്ച്ച് വീടിനെ നോക്കി..എല്ലാം എനിക്ക് ഇന്ന് മുതല്‍ നഷ്ടം..പുതിയതോന്നും പഴയതിന് സമമാകില്ല..ഒരു കുടയുടെ കീഴില്‍ കണ്ണുകള്‍ തളര്‍ന്ന്‍ വേദനയോടെ വാഹനത്തിന്‍റെ അടുത്തെത്തിയപ്പോള്‍ അച്ഛന്‍ ഒന്ന്‍ ഇടറിയത് പോലെ..അമ്മ ഒന്ന്‍ തെങ്ങിയത് പോലെ..വീടിന്‍റെ കാഴ്ചകള്‍ മങ്ങിയത് പോലെ..വാഹനത്തില്‍ ഇനിയുള്ള ജീവിതയാത്രയിലെ അമരക്കാരന്റെ കൂടെ കയറി ഇരുന്ന്‍ കണ്ണുകള്‍ ഉയര്‍ത്തി അവരെ വീണ്ടും നോക്കി..കണ്ണ് നിറഞ്ഞ് മുഖത്ത് ഒരു കൃത്രിമ ചിരിയോടെ അമ്മ..അച്ഛന്‍ കാണാന്‍ കഴിയാതെ കണ്ണുകള്‍ മറ്റെവിടെയോ നട്ട്..

                                                      കാര്‍ മുന്നോട്ട് പോകുമ്പോള്‍ ഇടയ്ക്ക് ഒന്ന്‍ തിരികെ നോക്കി..നോക്കി നില്‍ക്കുന്ന അച്ഛനും, അമ്മയും, ഒറ്റപ്പെട്ട പോലെ അവര്‍, യാന്ത്രികമായ കൈ വീശി കാണിച്ച് മനസ്സില്‍ കരഞ്ഞുകൊണ്ട്‌ പാവങ്ങള്‍..ഒരു കൂടപ്പിറപ്പ് ഇല്ലാതെ പോയതില്‍ എന്നും തോന്നാറുള്ള വേദന ആ നിമിഷത്തില്‍ ഇരട്ടിയായി..ആ വേദനിക്കുന്ന കാഴ്ചയില്‍ നിന്നും കണ്ണുകള്‍ തിരികെയെടുത്ത്‌ മെല്ലെ തേങ്ങി..കണ്ണുകള്‍ താഴ്ത്തി നിശബ്ദമായ് കരയുമ്പോള്‍ ഒരു കൈ എന്‍റെ കൈകളെ കോര്‍ത്ത് പിടിച്ചു..കുറച്ച് മുന്പ് എന്നെ കൈ പിടിച്ച അതെ കൈകള്‍...അതെ ചൂട്, അതെ തരിപ്പ്...ആ കൈകളിലെ സുരക്ഷിതത്വം തിരിച്ചറിഞ്ഞതും മുഖമുയര്‍ത്തി നോക്കിയപ്പോള്‍ . കണ്ണുകളില്‍ നിഴലിച്ച് കാണാമായിരുന്നു .

           "ജീവിതത്തില്‍ എന്ത് സംഭവിച്ചാലും സംരക്ഷിക്കുമെന്നും, സ്നേഹിക്കുമെന്നും, കൈ വിടില്ലെന്നുമുള്ള വലിയ ഒരു ദൃഡ നിശ്ചയം..."

ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍....

                                                 

                                                        

2015, ഒക്‌ടോബർ 26, തിങ്കളാഴ്‌ച

മുപ്പതുര്‍പ്യ.....

                       


                   "എന്നിട്ട്  സാറെ..വൈകീട്ടെന്താ പരിപാടി ? അറുപതാം പിറന്നാളായിട്ട് തൊണ്ട നനയ്ക്കാന്‍ വല്ലതും തരാനുള്ള പരിപാടിയുണ്ടോ?"


          രാവിലെ തന്നെ ജന്മദിനമായിട്ട് ആശംസ പറയുന്നതിന് മുന്‍പ് അവന്‍ ചോദിക്കുന്നതും, ഇതിനു മുന്‍പ് വിളിച്ചവര്‍ ചോദിച്ച അതേ ചോദ്യം.ഇനി വിളിക്കാന്‍ പോകുന്നവരും ചോദിക്കാന്‍ പോകുന്നതും ഇതേ ചോദ്യം തന്നെ..വൈകീട്ട് തൊണ്ട നന.പണ്ട് ശബരിമലയ്ക്ക് പോകാന്‍ അയ്യപ്പന്‍ വിളക്ക് നടത്തിയപ്പോള്‍ അന്നദാനത്തിനു മുന്‍പ് ചില സുഹൃത്ത് വങ്കമാര്‍ ചോദിച്ചതും ഇതേ ചോദ്യം..പേരിന് ഒരു പവിത്രത വരുത്താന്‍ "സോമരസം" എന്ന ദിവ്യത്വം..

                       "ടോ..അറുപതാകാന്‍ ഒരു പതിനഞ്ച് കൊല്ലം കൂടി ഞാന്‍ ഓണം ഉണ്ണണം..പിന്നെ വൈകീട്ടത്തെ പരിപാടി.പെണ്ണും പെട കോഴീം, പുള്ളകളുമായി അന്തിയാകുംബം  ലങ്ങ്‌ "വേദിക്ക് വില്ലേജിലോട്ടു പോര്.."

       സംസാരിച്ച് കൊണ്ടിരുക്കുമ്പോള്‍ പല വട്ടം മൊബൈളില്‍ മെസേജുകള്‍..അതി രാവിലെ തുടങ്ങിയതാണ്..ഫെസ് ബുക്കില്‍ ആശംസകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു..രാവിലെ ഉറക്കത്തില്‍ നിന്നും എഴുന്നേറ്റപ്പോള്‍ കിട്ടിയത് ഭാര്യയുടെ വക തകര്‍പ്പന്‍ ഗിഫ്റ്റ്..ലൂയിസ് ഫിലിപ്പിന്റെ ഒരു ജീന്‍സും, അലന്‍ സോളിയുടെ ഷര്‍ട്ടും.പിന്നെ ഒമ്പതില്‍ പഠിക്കുന്ന മകള്‍ വക ഒരു കാര്‍ഡ്, ഇളയ മകന്‍റെ വക ഒരു പേന, അതിലും വലുത് തലേ ദിവസം ഗള്‍ഫില്‍ നിന്നും വന്ന അടുത്ത സുഹൃത്ത് വക "ബാല്‍വെനി" സ്കോച്ച് വിസ്കി..ഇനി വൈകുന്നേരം വരാനിരിക്കുന്നു പല വിലപ്പെട്ട സമ്മാനങ്ങള്‍..

                 "മോനെ..." 

        വാതില്‍ മറവില്‍ നിന്നും പിടിച്ച് പിടിച്ച് അമ്മ..ഒന്ന് വീണതില്‍ പിന്നെ നടക്കരുതെന്ന ഡോക്ടറുടെ നിര്‍ദേശം തെറ്റിച്ച് മുന്നില്‍ കണ്ടപ്പോള്‍ ദേഷ്യം വന്നു..അമ്മ എന്തോ പറയാന്‍ തുനിഞ്ഞതും...

              "അമ്മയോട് ഞാന്‍ നൂറു വട്ടം പറഞ്ഞിട്ടില്ലേ..ഒറ്റയ്ക്ക് എഴുന്നേറ്റ് നടക്കരുതെന്ന്..സതീശന്‍ ഡോക്ടര്‍ അമ്മയുടെ മുന്നില്‍ വെച്ച് പറഞ്ഞത് മറന്നോ?? അനു..ഇവിടെ വാ..അച്ഛമ്മയെ കൊണ്ട് പോയി മുറിയില്‍ കിടത്തൂ.."

         നിമിഷ നേരം കൊണ്ട് മൂത്തമകള്‍ അനുപമ അമ്മയെ അവിടെ നിന്നും പിടിച്ച് കൊണ്ട് പോയി..അവളാണ് അമ്മയുടെ ഡോക്ടര്‍. അമ്മ വീണതില്‍ പിന്നെ കര്‍ശനമായ നിയന്ത്രണങ്ങള്‍, ഭക്ഷണത്തിന് പോലും താനാണ് മുന്നോട്ട് വെച്ചത്..ഈയിടെ അമ്മ പലതും തെറ്റിക്കുന്നു..മരുന്ന്‍ പോലും കഴിക്കാതെ..വീണ്ടും ഫോണ്‍ ശബ്ദിച്ചു..

                    "പിറന്നാള്‍ അല്ലെടോ...ജന്മദിനം....ബെര്‍ത്ത്‌ ഡേ..പരിപാടിയുണ്ട്..കുറച്ച് കുപ്പിയുടെ കഴുത്ത് പൊട്ടിക്കാം..ചിക്കന്‍ കടിച്ച് വലിക്കാം...ആരുമറിയാതെ കൊറച്ച് കുരുമുളകിട്ട ബീഫ് തട്ടാം.."

     രാവിലെ ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കുമ്പോള്‍ ചര്‍ച്ച അത് തന്നെയായിരുന്നു. എങ്ങിനെയെല്ലാം പണം പാര്‍ട്ടിയ്ക്ക് വേണ്ടി അടിച്ചു പൊളിക്കാം..ഭാര്യ വീണ്ടും വീണ്ടും ഓര്‍മ്മിപ്പിച്ചു..

                   "അതെ കഴിഞ്ഞ തവണ റാഫിയുടെ മകളുടെ പാര്‍ട്ടിയിലെ  പോലെ പിച്ച തരം കാണിക്കണ്ടാ..വേദിക്ക് വില്ലേജുക്കാരോട് പറഞ്ഞേക്ക് എല്ലാം കുറച്ച് കൂടുതല്‍ കരുതിയെക്കാന്‍..ബാക്കി വന്നാല്‍ കളയാം..പക്ഷെ നാണം കെടരുത്..ഒന്നും തെകയാതെ...

                    "അല്ല അമ്മയുടെ കാര്യം?? വൈകീട്ട് ഭക്ഷണം..?? എന്തായാലും വേദിക്ക് വില്ലേജ് വരെ കൊണ്ട് പോകുന്നത് വല്യേ റിസ്ക്കാ"

                  "അതിനു അമ്മ വരില്ല..ഞാന്‍ കൊറച്ച് ഗോതമ്പ് കഞ്ഞിയുണ്ടാക്കി അമ്മയുടെ മേശയില്‍ വെക്കാം..വൈകീട്ട് കഴിച്ചോളാന്‍ പറയാം..ആറു മണി വരെ ആ സര്‍വന്റ് പെണ്ണ് ഉണ്ടാകൂലോ"

         ഭാര്യയുടെ അഭിപ്രായത്തിന് ഒരു മൂളല്‍ പാസ്സാക്കി ഭക്ഷണം കഴിച്ച് എഴുന്നേറ്റ് കൈ കഴുകുമ്പോള്‍ കണ്ണാടിയില്‍ അപ്പുറത്തെ മുറിയില്‍ കട്ടിലില്‍ അമ്മയുടെ മുഖം കണ്ടു..നോക്കി ഇരിക്കുന്നത് പോലെ..തിരിഞ്ഞ് നോക്കുമ്പോള്‍ അടുത്ത ഫോണ്‍..അതും വൈകീട്ട് സുഖം അന്വേക്ഷിക്കുന്ന ദാഹം കൊണ്ട് പൊരുതി മുട്ടിയ ചില കൂട്ടുകള്‍..എല്ലാവരും വൈകുന്നേരം ആകാന്‍ കാത്തിരിക്കുന്നു..ഇരുളിന്‍റെ മറവില്‍, ലഹരിയുടെ നിറവില്‍, ഒരു രാത്രി കൂടി ആഘോഷങ്ങള്‍ കൊണ്ട് മൂടാന്‍...

                   "ഹേ..ജന്മ ദിന്‍ മുബാരക്ക് ഭയ്യാ..."

        കെട്ടി പിടിച്ച് കൊണ്ട് അന്ന്‍ വൈകന്നേരം ഇത്തവണത്തെ കൂട്ടി പത്താമത്തെ തവണയാണ് അയാളുടെ വക ആശംസ...മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഓരോ പെഗ്ഗ് വിഴുങ്ങുമ്പോള്‍ ഓരോ തവണ ആശംസ.. നേരിയ വെട്ടത്തില്‍ സ്വിമ്മിംഗ് പൂളിനരികെ മേശയില്‍ ചിതറി കിടക്കുന്ന ഭക്ഷണ പാത്രങ്ങള്‍, ഒഴിഞ്ഞ കുപ്പികള്‍, ഗ്ലാസ്സുകള്‍, അതിനു ചുറ്റും കസേരകളില്‍ അയാള്‍, പിന്നെ കൂട്ടുക്കാര്‍, വൈകീട്ട്നിറയുന്ന ലഹരിയുടെ  മറ്റൊരു ദിവസം. ഒരു ഗ്ലാസില്‍ അവസാന തുള്ളി മദ്യം വീഴ്ത്തി അയാള്‍ കുറച്ച് ദൂരെ സ്ത്രീകളുടെ കൂട്ടത്തില്‍ ഇരിക്കുന്ന ഭാര്യയെ നോക്കി..

                "എന്താ ഒരു ലവ് സിപ്പ് ഓഫര്‍ ചെയ്യുന്നോ??" കൂട്ടുക്കാരന്‍ വക ചോദ്യം.
         
                  "നോ..വെറുതെ നോക്കിയതാ..ഇന്ന്‍ ഞാന്‍ അനുഭവിക്കുന്ന എല്ലാ സൗഭാഗ്യം, ഇന്ന്‍ ഞാന്‍ അനുഭവിക്കുന്ന എല്ലാ സുഖം, ഇന്ന്‍ ഞാന്‍ സന്തോഷിക്കുന്ന ഓരോ നിമിഷം..ഇതിനെല്ലാം കടപ്പാട് ..ആ ഇരിക്കുന്ന എന്‍റെ ഭാര്യയോട്..."

                  "ഓ.കെ...നല്ലത് ..അത് ഞങ്ങള്‍ക്ക് അറിയുന്നതല്ലേ ..പക്ഷെ എനിക്ക് തോന്നുന്നു ഇന്ന്‍ താന്‍ ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കേണ്ടത് ..ഇന്നത്തെ ഈ ദിവസം ഒരു പാട് സ്നേഹിക്കേണ്ടത്, പൂജിക്കേണ്ടത് അമ്മയെ അല്ലേ? ടോ അവര്‍ പത്ത് മാസം ചുമന്ന്‍ വളര്‍ത്തി വലുതാക്കിയപ്പോള്‍ മാത്രമല്ലേ തനിക്ക് പഠിക്കാന്‍ കഴിഞ്ഞതും, പ്രേമിക്കാന്‍ കഴിഞ്ഞതും, ദാ ഇരിക്കുന്ന പെണ്ണിനെ കല്യാണം കഴിക്കാന്‍ സാധിച്ചതും, പൂളില്‍ കളിക്കുന്ന കുട്ടികളുടെ അച്ഛനാകാന്‍ സാധിച്ചതും, പിന്നെ ഈ പാര്‍ട്ടി നടത്താന്‍ സാധിച്ചതും....so just thankful to her, at least today"

        അവന്‍ പറഞ്ഞ വാക്കുകള്‍ അയാളുടെ അകം പൊള്ളിച്ചു..കുടിച്ചതും, കഴിച്ചതും ഉരുണ്ട് കൂടുന്നത് പോലെ..മനസ്സില്‍ തളം കെട്ടിയ ദുഃഖം, എല്ലാം കഴിഞ്ഞ് വീട്ടിലേക്ക് തിരികെ പോകുമ്പോള്‍ അയാളുടെ ഭാര്യ ആ ദുഃഖം തിരിച്ചറിഞ്ഞു..അയാളുടെ ഓരോ വ്യഥയും, വ്യാധിയും, തിരിച്ചറിയുന്ന അതെ ഉള് കണ്ണുകള്‍ കൊണ്ട്..

       വീട്ടിലെത്തി അയാള്‍ ആദ്യം കുഴമ്പും , കഷായവും മണക്കുന്ന ആ മുറിയിലേക്ക് പോയി. ഇരുളില്‍ മയങ്ങി കിടക്കുന്ന അമ്മ, മേശപുറത്ത് ആറി തണുത്ത ഗോതമ്പ് കഞ്ഞി..മുറിയില്‍ വെളിച്ചം പരന്നപ്പോള്‍ അമ്മ മകനെ കണ്ട് വേഗം എഴുന്നേറ്റു..അയാള്‍ അമ്മയെ പിടിച്ച് കട്ടിലില്‍ ഇരുത്തി..വിറക്കുന്ന കൈകള്‍ കൊണ്ട് ആ അമ്മ മകനെ തൊട്ടു..പിന്നെ മേശ പുറത്ത് ഇരുന്ന ഇല ചീന്ത്‌ കയ്യില്‍ എടുത്ത് മകന് നേരെ നീട്ടി..അതില്‍ കുറച്ച് തുളസിയിലയും, പൂക്കളും, പിന്നെ ഒരു കഷ്ണം പഴവും..അവര്‍ ആ പഴമെടുത്ത് മകന്‍റെ വായിലേക്ക് നീട്ടി കൊണ്ട് പറഞ്ഞു..

                   "മോനെ..മോന്‍  ജനിച്ചിട്ട് ഇന്നേ വരെ  പെരന്നാള്‍ ദെവസം അയ്യപ്പന്‍റെ അമ്പലത്തി നീരാന്ജനം അമ്മ മൊടക്കിട്ടില്ല..."

       അയാള്‍ വേദനയോടെ ഒരു കുടം കണ്ണ്‍ നീര്‍ ഒഴുക്കി പഴം പതുക്കെ കഴിച്ചു..അമ്മ ഇലയില്‍ നിന്നും ഒരു നുള്ള് ചന്ദനം എടുത്ത് മകന്‍റെ നെറ്റിയില്‍ ചാര്‍ത്തി അയാളുടെ മുടിയില്‍ ശോഷിച്ച കൈകള്‍ കൊണ്ട് തടവി ദുഖത്തോടെ പറഞ്ഞു..മദ്യം മണക്കുന്ന വായ പൊത്തി പിടിച്ച് അയാള്‍ വിതുമ്പല്‍ അടക്കാന്‍ ശ്രമിച്ചു..

                "രാവിലെ മോനെ അമ്മ കാണാന്‍ വന്നത് നീരാന്ജനം വഴിപ്പാടിന്റെ കാര്യം പറയാനാ..അമ്മേട കയ്യില് കാശും ഇല്ല..അമ്മയ്ക്ക് അവിടം വരേം പോകാനും വയ്യ..പിന്നെ ആ വേലക്കാരി പെണ്ണിനെ  വിട്ട് കഴിപ്പിച്ചതാ...കാശ് കൊടുത്തതും അവള് തന്നെ...ഭഗവാനുള്ള കാര്യല്ലേ.. കാര്യല്ലേ..മോടക്കം വരത്താന്‍ പറ്റോ?"

       അയാള്‍ ഒരു കൊച്ചു കുട്ടിയെ പോലെ വാവിട്ട് കരയാന്‍ തുടങ്ങി..വാതിലിന്‍റെ മറവില്‍ ഇരുട്ടില്‍ നിന്നും കേട്ട അയാളുടെ ഭാര്യയും കണ്ണ് നീര്‍ ഒതുക്കാന്‍ പാട് പാടുകയായിരുന്നു..അയാള്‍ മനസ്സില്‍ പറഞ്ഞു..ഇന്ന്‍ തനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനം..അത് ഈ ഇല ചീന്ത്‌ തന്നെ..

              "മോനെ..അമ്മയ്ക്ക് മുപ്പത് ഉറുപ്യ തരണം..ആ പെണ്ണിന് കൊടുക്കണം..വഴിപ്പാട് നടത്തിയ പണം കടം വെക്കാന്‍ പാടില്ല..മോന്‍റെ ദീര്‍ഘായുസ്സിനും, സര്‍വ്വ വിധ ഐശ്വര്യത്തിനും വേണ്ടി അമ്മയ്ക്ക് ഇതേ തരാന്‍ കഴിയൂ.."

      അയാള്‍ ഒരു കൊച്ചു കുട്ടിയെ പോലെ അമ്മയുടെ മടിയില്‍ തല വെച്ച് കരയാന്‍ തുടങ്ങി..വലിയ വലിയ സന്തോഷത്തേക്കാള്‍, ആഘോഷത്തേക്കാള്‍ ചെറിയ ചെറിയ അനുഗ്രഹങ്ങള്‍ നല്‍കുന്ന സുഖ സംതൃപ്തി അയാള്‍ തിരിച്ചറിഞ്ഞു..വെറും മുപ്പത് രൂപയുടെ നീരാന്ജനത്തിലൂടെ.....

ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍....        

 

           

             

   

     

           

                             

2015, ഒക്‌ടോബർ 24, ശനിയാഴ്‌ച

സത്യഭാമയുടെ ക്രൂരകൃത്യങ്ങള്‍






                                സത്യഭാമയുടെ ക്രൂരകൃത്യം 1

കൃത്യം :-"ഫ്രീക്കന്‍ സുമേഷ്  നാട് വിടാനുള്ള കാരണം."
കാരണം :- ഒരു വീഡിയോ ക്ലിപ്പ്.
ഗുണപാഠം:- "കൊടുത്താല്‍ കൊല്ലത്തും കിട്ടും."

                                                       അതിരാവിലെ ഫ്രീക്കന്‍ ചെക്കന്‍ സുമേഷ് എഴുന്നേറ്റ് ബാത്ത് റൂമില്‍ ചെന്ന്‍ കണ്ണാടിയ്ക്ക് മുന്നില്‍ ഹാജരായി. കുളിച്ചില്ലെങ്കിലും കാട് പിടിച്ച തലയും, ബ്രഷ് പോലെ കൂര്‍ത്ത  താടിയും വെള്ളം കൊണ്ട് തൊട്ടുഴിഞ്ഞ്‌ മിനുസ്സപ്പെടുത്തി, പല്ല് തേക്കുന്ന ബ്രഷിനെ അന്നും അവഗണിച്ച്, അടിവസ്ത്രം അന്യമായ അരയില്‍ ഒരു മുക്കാല്‍ കളസവും, ബനിയനുമെടുത്തിട്ടു, നാറുന്ന ദേഹത്തെയും, വസ്ത്രത്തേയും അച്ഛന്റെ ഗള്‍ഫ് വിയര്‍പ്പ് കുതിര്‍ന്ന വിലകൂടിയ സ്പ്രേയില്‍ പരക്കെ പൂശി വേഗം വീടിനു മുന്നില്‍ ഹാജരായി..കണ്ണുകളില്‍ ആകാംക്ഷ, കാത്തിരിപ്പിന്‍റെ കൈ നഖം കടിക്കല്‍, പുരുഷ ഊര്‍ജ്ജം അതി രാവിലെ സായാത്തമാക്കാനുള്ള വെമ്പല്‍..ഇരു കണ്ണുകളും, മനസ്സും, ശരീരവും അടുത്ത വീട്ടിലേക്ക്..

       "ദേവി പ്രത്യക്ഷയായി..സത്യാഭാമ ദേവി,"

                                                    ജാതകവശാല്‍ വിവാഹം നീണ്ടു പോയി ആ നാട്ടില്‍ വൃദ്ധമാതാപിതാക്കള്‍ക്കൊപ്പം ജീവിക്കുന്ന സുന്ദരി,സുമേഷിന്റെതടക്കം നാട്ടിലെ കുറേ ചെറുപ്പക്കാരുടെ, സുമേഷിന്റെ അമ്മാവനടക്കം നാട്ടിലെ ചുരുക്കം ചില കിളവന്മാരുടെ സ്വകാര്യ നിമിഷങ്ങളില്‍ സ്വപ്നം പേറി വരുന്ന അസ്പരസ്.(ചായക്കടക്കാരന്‍ നാണുവിന്റെ ഭാഷയില്‍) സത്യഭാമയെ കണ്ടതും സുമേഷിന്റെ കണ്ണുകള്‍ വിടര്‍ന്നു..തൊണ്ട വറ്റി വരണ്ടു, ശരീരം പൂത്ത് തളിര്‍ത്തു...

                                                നീണ്ട മുടിയില്‍ തുളസികതിര്‍, വീതിയുള്ള നെറ്റിയില്‍ ചിത്രപണികള്‍ കൊണ്ട് തൊട്ട പൊട്ട്.പൊട്ടിനു താഴെ നിന്ന് പുരികകൊടി മുതല്‍ നാസിക ദ്വാരം വരെ ചെറിയ കുരുക്കള്‍, വിടര്‍ന്ന് തെളിഞ്ഞ ചുണ്ടുകള്‍, തുടുത്ത കവിളുകള്‍, ചുവന്ന്‍ തുടുത്ത ചുണ്ടുകള്‍, പിന്നെ സ്വര്‍ണ്ണ രോമങ്ങള്‍ നിറഞ്ഞ താടി,  സുതാര്യമായ സാരി കാഴ്ചകള്‍, മിനുസമുള്ള കാല്‍പാദം, ഭംഗിയുള്ള നടത്തം..അതായിരുന്നു സത്യഭാമ..

                                              സത്യഭാമ നടന്നതും സുമേഷ് പതുക്കെ പിന്നില്‍ കൂടി..കുറേ നാളായി അത് തുടങ്ങിയിട്ട്..അയല്‍വാസിയും, തന്നെക്കാള്‍ വയസ്സിന് മൂത്തതും, സര്‍വ്വോപരി സുമേഷിന്റെ കുടുംബത്തോട് നല്ല അടുപ്പമുള്ള സത്യഭാമയോട് സുമേഷിന് കമ്പം തോന്നി തുടങ്ങിയിട്ട് വര്‍ഷം കുറച്ചായി..അവന്‍ സത്യഭാമയുടെ വിശാലമായ പുറമ്പോക്കിലെ പ്രദര്‍ശന വസ്തു നോക്കി പതുക്കെ ചോദിച്ചു.

      "ചേച്ചി ഞാന്‍ ചോദിച്ച കാര്യം എന്തായി?" വല്ലതും ....?

      "മോനെ..നിന്നോട് ഞാന്‍ പലവട്ടം പറഞ്ഞു..എന്നെ ശല്യം ചെയ്യരുതെന്ന്..ഇനി ഞാന്‍ ജയ ചേച്ചിയോട് പറയും..."

                                               അമ്മയോട് പറയുമെന്ന വാക്ക് സുമേഷില്‍ ഉറങ്ങി കിടന്ന ജന്തുവിനെ പുറത്ത് ചാടിച്ചു..ഒരു ന്വൂ ജനറേഷന്‍ ജന്തു..വൈകീട്ട് സെറ്റ് കൂടി ലഹരി നുകരുമ്പോള്‍, ലുഹരി മൂത്ത് മറ്റ് ചില എതിര്‍ ഗ്രൂപ്പുമായി വഴക്കിടുമ്പോള്‍ പുറത്ത് ചാടാറുള്ള ആ ജന്തു തന്നെ..ജന്തു സത്യഭാമ നോക്കി അലറി,വായ് നാറ്റം നിറഞ്ഞ ഒരു ഭീഷണി..

       "നീ പറയെടീ..പോയി ന്‍റെ അമ്മോട്....പറഞ്ഞാ.. നാളെ നിന്‍റെ കുളി സീന്‍ വാട്സ് ആപ്പ്, യൂ ടൂബ് വഴി ലോകം മുഴോന്‍ കാണും..നിന്‍റെ തുണിയില്ലാത്ത ഫ്ലക്സ് കൊടുങ്ങല്ലൂര്‍ മുഴോന്‍ വെക്കും..നീ വള്ളി പുള്ളിയില്ലാതെ കുളിക്കണ സീന്‍സ് ഞാന്‍ മൊബൈലില്‍ പിടിച്ചിട്ടുണ്ടെടീ..എനിക്ക് നാളെ ഒരുത്തരം കിട്ടിരിക്കണം..രാത്രി എവ്ടെ ...?"

                                               ചെക്കന്‍റെ ഭീഷണി കേട്ട് സത്യഭാമ പകച്ചു പോയി..ജീവിതത്തില്‍ ഇത് പോലെ പല ഭീഷണികളും കണ്ട് അതിനെ സധൈര്യം നേരിട്ടവളാണ്..എന്നാലും ചെക്കന്‍ ഭീഷണി മുഴക്കി പോയപ്പോള്‍ പേടി തോന്നി..ഒന്നാമത് തല തിരിഞ്ഞ ചെക്കന്‍, ജയ ചേച്ചിയെ പേടിയുണ്ടെങ്കിലും അവന്‍ ചില സമയത്ത് "ഒസുവാസാണ്" (തലതിരിഞ്ഞവന്‍ )നന്നായി ചിന്തിച്ച് വേണം ഒരു തീരുമാനം എടുക്കാന്‍..സത്യഭാമ ക്രൂരകൃത്യം ചെയ്യാന്‍ പോകുന്ന വഴി ബസ്സില്‍ ഇരുന്നും, രാത്രി തിരിച്ച് വന്ന്‍ വീട്ടിലിരുന്നും ചിന്തിച്ചു..ചില സമയത്ത് രാത്രിയില്‍ അടുത്ത വീട്ടില്‍ നോക്കുമ്പോള്‍ രണ്ടാം നിളയുടെ മുകളിലെ മുകളില്‍ സുമേഷിന്റെ ലഹരിയും, കാമവും കലര്‍ന്ന കണ്ണുകള്‍..

                                                  പിറ്റേന്നും സത്യഭാമ സ്ഥിര കാഴ്ചക്കാര്‍ക്ക് ഒരു "സൗന്ദര്യ പ്രദര്‍ശനം തീര്‍ത്ത് ജോലിക്ക് പോകാനായി വഴിയിലിറങ്ങി...പുറകെ കോഴി ചാത്തന്‍റെ അങ്കവാല് പോലെ തലമുടി മുകളിലേക്ക് ഉയര്‍ത്തി വെച്ച് ഫ്രീക്കന്‍ സുമേഷ് ..അവനെ കണ്ടതും സത്യഭാമ ഒന്ന്‍ ചിരിച്ചു..മേനക മുതല്‍ ഉര്‍വശി വരെ വശ്യം കലര്‍ത്തി ചിരിച്ച അതെ ചിരി..സ്ത്രീവശ്യത്തിന്റെ വലയില്‍ പേട്ട സുമേഷിന്റെ മനസ്സ് അത് കണ്ട് ഒന്ന്‍ തുടിച്ചു..ആ തുടിപ്പില്‍ ഒരു വലിയ വലിവ് ശരീരത്തില്‍ ഉടലെടുത്തു.. ആ വലിവില്‍ അരയില്‍ ഊരി പോകാനുള്ള കണ്ടീഷനില്‍ കിടക്കുന്ന കളസം  ഊര്‍ന്നു പോകാന്‍ ശ്രമം നടത്തിയെങ്കിലും, അനാഥവും, സ്വാതന്ത്ര്യവുമായി കിടക്കുന്ന അധോ മണ്ഡലത്തെ കുറിച്ച് വ്യക്തമായ ധാരണയുള്ളതിനാല്‍ സുമേശന്‍ കൈ കൊണ്ട് കയറ്റി കളസത്തെ തഥാ സ്ഥാനത്ത് ഉറപ്പിച്ചു..ഇതെല്ലാം ഒരു ആവേശത്തോടെ വീക്ഷിച്ച് സത്യഭാമ ചെറുക്കനോട് ഒരു വലിയ നുണ സത്യം അറിയിച്ചു..ക്രൂരകൃത്യത്തിലെ തിരക്കഥയില്‍ ഭംഗിയായി എഴുതിയ നുണ സത്യം..

       "ഒരാഴ്ച..അത് കഴിഞ്ഞിട്ട് മതി എന്‍റെ സുമേഷേ...എനിക്കിപ്പോള്‍ പറ്റില്ല..ഞാന്‍ പുറത്താ,,"

                                                 ഫ്രീക്കന്‍ കാത്തിരുന്ന വാക്ക്..അതിന് വേണ്ടി ഒരാഴ്ച കാത്തിരിക്കാന്‍ സുമേഷ് തീരുമാനിച്ചു..അവനറിയുന്നോ..സത്യഭാമ ചെയ്യാന്‍ പോകുന്ന ക്രൂരകൃത്യത്തിന്‍റെ തുടക്കത്തില്‍ എഴുതി വെച്ച സീന്‍ ആണെന്ന്..ചെറുക്കന്‍ ആഹ്ലാദത്തോടെ നടന്നു..പുതിയ വസ്ത്രങ്ങള്‍ വാങ്ങി, പുള്ളിയും, വരകളും നിറഞ്ഞ "ലെവിസ്", കുറേ നാളുകള്‍ക്ക് ശേഷം വിത്തിന്‍ ആയ പ്രാക്ക്..വിജയന്‍ ഡോക്ടറുടെ അടുത്ത് പോയി പല്ലില്‍ നിന്നും അര കിലോ അഴുക്കും ബീഡി കറയും പുറത്തെടുത്തു..മുടി വെട്ടി, താടി വടിച്ച് ചെക്കന്‍ കാത്തിരുന്നു..കല്യാണം നിശ്ചയിച്ച യുവാവിനെ പോലെ..എന്തായാലും ഒരാഴ്ച സത്യഭാമ അയല്‍വക്കത്തെ ദരിദ്ര വാസിയുടെ അകമ്പടിയില്ലാതെ ജോലിക്ക് പോയി..ഇടയ്ക്ക് മൂന്ന്‍ ദിവസം അവരുടെ വീട്ടില്‍ വെള്ളമില്ലാതെ വന്നപ്പോള്‍ സുമേഷിന്റെ വീട്ടില്‍ വന്നു കുളിച്ചു..സുമേഷിന്റെ അമ്മയോടും, പ്രസവം കഴിഞ്ഞ് വീട്ടില്‍ നില്ക്കുന്ന ചേച്ചിയോടും, അനുജത്തിയോടും സംസാരിച്ചു..കളി പറഞ്ഞ് ചിരിച്ചു..അങ്ങിനെ സുമേശന്‍ കാത്തിരുന്ന ആ ദിവസം മുന്നിലെത്തി..സത്യഭാമ കൂരകൃത്യം നടത്തിയ ആ ദിവസം..യാതൊരു വിശേഷവും അശേഷമില്ലാത്ത ആ ദിവസം....

                                                     കഥയുടെ ക്ലൈമാക്സ് കയ്യില്‍ പിടിച്ച് അന്നും സത്യഭാമ എന്ന അസ്പരസ്, ട്രാന്‍സ്പരന്റ്റ് ഷിഫോണ്‍ സാരിയും ധരിച്ച് സുമേഷ് എന്ന ചെറുക്കന്റെ മോഹത്തിന് മുന്നിലൂടെ ആടിയാടി മുന്നോട്ട് നടന്നു..ചെറുക്കന്‍ പുതിയ ഉടുപ്പും, എടുപ്പുമായി പുറകെ..ഒടുവില്‍ ആര്‍ത്തിയോടെ അടക്കി വെച്ച ആഗ്രഹത്തിന്റെ അധിനിവേശം സഹിക്ക വയ്യാതെ സത്യഭാമ തയ്യാറാക്കി വെച്ച തിരക്കഥയിലെ അതേ ചോദ്യം തന്നെ സുമേഷിന്റെ വായില്‍ നിന്നും, ഇത്തവണ വായ്നാറ്റമില്ലാതെ ഒരു ചൂയിന്ഗത്തിന്‍റെ ഗന്ധത്തില്‍ പുറത്ത് വന്നു..

      "ഇന്ന്‍ രാത്രി ഞാന്‍.......?"

      "എന്തിന്?? സത്യഭാമയുടെ ആ ചോദ്യം സുമേഷിന്റെ ഒരാഴ്ച കൊണ്ട് പടുത്തുയര്‍‍ത്തിയ മോഹ കൊട്ടാരത്തില്‍ ഒരു ചെറിയ ഭൂമി കുലുക്കം..റിക്ടര്‍ സ്കെയിലില്‍ 2.7 രേഖപ്പെടുത്തിയ ആ കുലുക്കത്തിന് ഒരു തുടര്‍ചലനം പ്രതീക്ഷിക്കാതെ മോഹചെക്കന്‍ നെറ്റിയില്‍ ചാലിടാന്‍ തുടങ്ങിയ വിയര്‍പ്പ് തുടച്ച് കൊച്ചു കുലുക്കത്തില്‍ നിന്നും മോചിതനായി വീണ്ടും..

    "അല്ല ചേച്ചി പറഞ്ഞില്ലേ..ഒരാഴ്ച കഴിഞ്ഞ്...?"

    "ചെറുക്കാ..നീ മര്യാദയ്ക്ക് അച്ഛനും, അമ്മയും പറയണ കേട്ട് പഠിക്കാന്‍ നോക്ക്...അല്ലാതെ വെട്ടുവഴി തെങ്ങ് കയറി, ചീത്തപിള്ളരോട് കൂട്ടും കൂടി നടന്ന്‍ കുടുംബത്തിന് പേര് ദോഷം വരുത്താന്‍.."

                                                         അത് കേട്ടതും സുമേഷില്‍ ഉറങ്ങി കിടന്ന ജന്തു പുറത്ത് ചാടി..ചെക്കന്‍  തന്‍റെ പണി ആയുധം പുറത്ത് എടുത്ത് കാണിച്ചു.."പുതിയ ജനറേഷന്‍ മൊബൈല്‍" സത്യഭാമയുടെ നേരെ ഉതിര്‍ക്കാന്‍ ..അതുയര്‍ത്തി കാണിച്ച് വിറളി പിടിച്ച നായയെപ്പോലെ സുമേഷ് പറഞ്ഞു..

    "ഒരു ക്ലിക്ക്..നിമിഷം കൊണ്ട് നിന്റെ മൂടി വെച്ച ഭംഗി യൂ ടൂബിലും, വാട്സ് ആപ്പിലും ലക്ഷങ്ങള്‍ കാണും..മര്യാദയ്ക്ക് അനുസരിച്ചോ..അല്ലെങ്കില്‍ ഇന്ന്‍ രാത്രി ചെക്കന്മാര്‍ക്ക് ലഹരി പിടിക്കാന്‍ നിന്‍റെയീ കുളി  സീന്‍ മതിയാകും.."

                                                         സുമേഷിന്റെ ഭീഷണി കേട്ടതും സത്യഭാമ ചിരിച്ചു..ക്രൂരകൃത്യം നടത്താന്‍ പോകുന്ന ചിരി..ഒരു വലിയ ഭൂകമ്പം നടക്കാന്‍ പോകുന്ന ചിരി, സുമേഷ് നാട് വിട്ട് ഓടാന്‍ പോകുന്ന ചിരി..സുമേഷ് ഉതിര്‍ത്ത പാശുപതാസ്ത്രത്തിനു മുന്നില്‍ എല്ലാം സംഹരിക്കാന്‍ ബ്രഹ്മാസ്ത്രം..കഥയുടെ ക്ലൈമാക്സ് കയ്യില്‍ നിന്നും സത്യഭാമ പുറത്തെടുത്തു..

      "ചെക്കാ നീ ക്ലിക്കെടാ..യൂ ടൂബിലോ, ആപ്പിലോ എവടെ വേണെമെങ്കിലും ക്ലിക്ക്..അതിന്റെ കൂടെ ഈ എന്‍റെ മൊബൈലില്‍ മൂന്ന്‍ ക്ളിപ്പുണ്ട്..അതും കൂടി ഇട്ടോ..മൂന്ന്‍ ദിവസം ഞാന്‍ നെന്‍റെ വീട്ടിലെ കുളിമുറിയിലാ കുളിച്ചത്..നീ ഞങ്ങടെ വീട്ടില് വെച്ചതിനേക്കാള്‍ ഉഗ്രന്‍ ഒരു ക്യാമറ നെന്‍റെ വീട്ടില് ഞാനും വെച്ചു..ആ കുളിമുറിയില്‍ ഞാന്‍ മാത്രല്ല..നീയും, നിന്‍റെ അമ്മയും, നിന്‍റെ പെങ്ങന്മാരും മൂന്ന്‍ ദെവസോം കുളിച്ചതാ..വള്ളീം, പുള്ളീം ഇല്ലാതെ..എന്നാലും നിന്റെ അരയില്‍ ചുറ്റിയ ആ ചരടിന്റെ ഒരു കളര്‍"

                                                       അതും പറഞ്ഞ് സത്യഭാമ അറപ്പോടെ തുപ്പി.  .സുമേഷ് അന്തം വിട്ട കുന്തം പോലെ .ഇടയ്ക്ക് അരയില്‍ ഒന്ന്‍ തപ്പി നോക്കി..ചരടിനെ തൊട്ട് വേദനയോടെ തൊട്ട് തലോടി..ആ സ്ത്രീയുടെ വാക്കുകള്‍....മോഹ കൊട്ടാരത്തില്‍ തുടര്‍ ചലനം..ഇത്തവണ സ്കെയിലില്‍ ഒരു ഒന്നൊന്നര 7.9 റേഞ്ചില്‍..വായിലെ വെള്ളവും വറ്റി, കണ്ണും മിഴിച്ച് നോക്കി നില്ക്കെ ഫ്രീക്കന് മുന്നില്‍ സത്യഭാമ വളര്‍ന്നു നിന്നു.."കൊടുത്താല്‍ കൊല്ലത്ത് കിട്ടുന്ന എട്ടിന്റെ പണി, കയ്യിലിരിക്കുന്ന മൊബൈല്‍ ഒന്ന് കറക്കി, ഒന്ന്‍ ആടിയുലഞ്ഞു,സുമേഷിനെ ആകര്‍ഷണ വലയത്തില്‍ നിന്നും എന്നേക്കുമായി വികര്‍ഷിച്ച്  സത്യഭാമ അങ്ങിനെ ഒരു വലിയ കൂരകൃത്യവും ചെയ്യ്ത് നടന്ന്‍ നീങ്ങുമ്പോള്‍ സുമേഷ് എന്ന ഫ്രീക്കന്‍ ചെക്കന്‍റെ മനസ്സ് അവനെക്കാള്‍ വേഗത്തില്‍ സേലത്തേക്ക്  വണ്ടി കയറി, അന്ന്‍ രാത്രിയോടെ അവന്‍റെ ദേഹവും കിട്ടിയ ബസ്സില്‍ കയറി സേലം  പിടിച്ചു..


ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍...

വാലിന്റെ ഒരു ചെറ്യേ കഷ്ണം:-

                                                        വീണ്ടും മുന്നില്‍ വരുന്ന സുമേഷിനെ പോലെയുള്ള പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ സത്യഭാമ നിര്‍ബാധം അതിരാവിലെ അണിഞ്ഞൊരുങ്ങി ജോലിക്ക് പോയി..ക്രൂരകൃത്യങ്ങള്‍ പ്രതീക്ഷിക്കാതെ പലരും വഴിയരികില്‍ കാത്തിരുന്ന്...




         

2015, ഒക്‌ടോബർ 23, വെള്ളിയാഴ്‌ച

തൂവാനത്തുമ്പിയെ വീണ്ടും കാണാന്‍..

                                                         











                                                       
                                                            ഒരു വലിയ മഴതുള്ളി..അതിന്‍റെ മനോഹരമായ തിളക്കം..അതവളുടെ നെറ്റിയില്‍ നിന്നും, പതുക്കെ മനോഹരങ്ങളായ പുരികങ്ങള്‍ക്കിടയിലൂടെ മൂക്കിന്‍ തുമ്പിലേക്ക്..അവിടെ നിന്നും ചുണ്ടുകള്‍ കൊണ്ട് ഒപ്പിയെടുക്കുന്നതിനു മുന്‍പേ അവളുടെ വരണ്ട ചുണ്ടിലേക്ക് വെള്ള തുള്ളികള്‍ അടര്‍ന്ന് വീണു..ചുവന്ന ചുണ്ടുകള്‍..പിടയുന്ന മിഴി, ചുണ്ടുകള്‍ ചുണ്ടുകളോട് കഥ പറയാന്‍ തുടങ്ങുന്നതിനു മുന്പ് ട്രെയിന്‍ ഒന്ന്‍ ശക്തിയായി കുലുങ്ങി..തല എവിടെയോ പതുക്കെ തട്ടി..

         "ക്ലാര..?" മഴയുടെ ഗന്ധമുള്ള ക്ലാര..?

                                                           സ്വപ്നമായിരുന്നു..ഇരുളില്‍ മുങ്ങിയ ഉറക്കത്തില്‍ തെളിഞ്ഞ സ്വപ്നം..ആ സ്വപ്നം യദാര്‍ത്ഥമായി മാറാനുള്ള സഞ്ചാരം..വര്‍ഷങ്ങള്‍ക്ക് മുന്പ് ഒരു കൈ കുഞ്ഞുമായി റെയില്‍വേ സ്റ്റേഷനില്‍ നിന്നും വിട പറഞ്ഞ് പോകുമ്പോള്‍ ഒരിക്കലും കരുതിയില്ല..അടുത്ത സംഗമത്തിന് ഇത്രയും കാലം വേണ്ടി വരുമെന്ന്‍?? ഇത്രയും വേദന പേറി ജീവിക്കേണ്ടി വരുമെന്ന്‍?മനസ്സ് അങ്ങിനെയാണ്..മനസ്സില്‍ പതിഞ്ഞ ഒരു രൂപത്തെ ഇല്ലാതാക്കാന്‍ ആര്‍ക്കും കഴിയില്ല..മരണത്തിനല്ലാതെ.. മറ്റാര്‍ക്കും..ആരുമറിയാതെ മനസ്സ് ക്ലാരയെ തേടി യാത്ര തുടങ്ങിയിട്ട് കാലം കുറേ ആയിരിക്കുന്നു..രാധ, അമ്മ, ചേച്ചി,തങ്ങള്‍, അങ്ങിനെ എത്രയോ പേര്‍ അവരുടെ ജീവിതമാടി തീര്‍ത്ത് ഓര്‍മ്മകള്‍ മാത്രമായി മാറി..

                                                           രാധ..അവള്‍..കുറേ ബഹളങ്ങള്‍ സൃഷ്ടിച്ച് തന്‍റെ ജീവിത ഭാഗമായവള്‍..അവള്‍ക്കെന്നും ഭയമായിരുന്നു..മുന്നില്‍ കാണുന്ന സ്ത്രീകളെ..കൂട്ടത്തില്‍ കാണുന്നവരെ..അവള്‍ ഭയന്നത് ക്ലാരയെ മാത്രം..ഒരിക്കല്‍ ക്ലാര തിരികെ വരുമെന്ന ഭയം..ആ ഭയം മരണം വരെ കൂടെ നിന്നു..ഒടുവില്‍ അവളാണ് മരണകിടക്കയില്‍ വെച്ച് ക്ലാരയെ തേടാന്‍, കണ്ട് പിടിക്കാന്‍, യാചിച്ചത്..അതെന്തിന് എന്ന്‍ ചോദിച്ചില്ല?? ചിലപ്പോള്‍ അവള്‍ തിരിച്ചറിഞ്ഞിരിക്കാം..എന്‍റെ നെഞ്ചില്‍ ആരോടും പറയാതെ കൊണ്ട് നടക്കുന്ന ആ വേദന ക്ലാരയാണെന്ന്? ആരോടും പറയാത്ത വേദന..ജീവിതത്തില്‍ ആദ്യമായി അനുഭവിച്ച ആ സുഖം ഇന്നുമൊരു വേദനയാണ്..തീരാവേദന..

       "ഭയ്യാ..യെ സ്റ്റേഷന്‍ കോണ്സാ ഹേ..."

                                                         ഇരുളില്‍ മുകളിലെത്തെ ബര്‍ത്തില്‍ നിന്നും ആരോ ചോദിച്ചു..ഉത്തരം അറിയില്ല...ആരോ വിളിച്ചു പറഞ്ഞു.."ഭോപ്പാല്‍" ആണെന്ന്‍..സമയം മൂന്ന്‍ മണി കഴിഞ്ഞിരിക്കുന്നു...കേരള എക്സ്പ്രസ്സില്‍ കയറിയിട്ട് ഇന്നേക്ക് മൂന്നാം ദിവസം..മുഷിഞ്ഞ വേഷം, കാട് പിടിച്ച തലമുടി, നരച്ച രോമം നിറഞ്ഞ താടി, മനസ്സ് മാത്രം പ്രതീക്ഷ നിറഞ്ഞ്..കുറേക്കാലം അലഞ്ഞു..കുറേ യാത്രകള്‍, പേരറിയാത്ത പലയിടങ്ങള്‍, പല മുഖങ്ങള്‍, ഒടുവില്‍ ഒരു കച്ചി തുരുമ്പ് കിട്ടിയത് കുറച്ച് ദിവസങ്ങള്‍ക്ക് മുന്പ്..ക്ലാര..വെറും രണ്ട്‌ ദിവസം കൊണ്ട് ജന്മാന്തരങ്ങള്‍ ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ നിമിഷങ്ങള്‍ സമ്മാനിച്ചുകൊണ്ട് എവിടെയോ പോയി മറഞ്ഞ തൂവാനത്തുമ്പി..അന്വേഷണത്തിന്‍റെ, വേദനയുടെ ഒടുവില്‍ മനസ്സിനെ മുറിവേല്പിച്ച ചില വാര്‍ത്തകള്‍, അലച്ചിലിനൊടുവില്‍ ബംഗളൂര്‍ വെച്ച് ആ ചെറുപ്പക്കാരന്‍ പറഞ്ഞ വാക്കുകള്‍..അതായിരുന്നു ഡല്‍ഹിയുടെ സമീപം ബല്ലബ്ഗാദ് എന്ന സ്ഥലത്തേക്കുള്ള ഈ പുതിയ യാത്രയുടെ കാരണം.

        "നിങ്ങള്‍ ഈ പറയുന്ന മോനി ജോസഫ് എന്‍റെ ഡാഡി തന്നെ..പക്ഷെ ക്ലാര..അവര്‍ എന്‍റെ ആരുമല്ല..അച്ഛനുമായി ചില ബന്ധം ഉണ്ടായിരുന്നു.കുറച്ച് കാലം മാത്രം...പക്ഷെ "she is not my mother"..അച്ഛന്‍ എഴുതിയ ഡയറി കുറിപ്പില്‍ നിങ്ങളെ കുറിച്ച് ചില പരാമര്‍ശം ഞാന്‍ വായിച്ചിട്ടുണ്ട്..അതില്‍ ചില വരികള്‍ ഇപ്പോഴും ഓര്‍ക്കുന്നു.."സ്നേഹിക്കുന്ന ഒരു മനസ്സില്‍ നിന്നും പൂര്‍ണ്ണമായും ഒളിച്ചോടാന്‍ വേണ്ടി അവള്‍ ക്ലാര തിരഞ്ഞെടുത്ത മാര്‍ഗ്ഗം..അതില്‍ എനിക്ക് ഒരു ഭര്‍ത്താവിന്‍റെ റോള്‍..എന്തിന് വേണ്ടി എന്ന് അവളോട് ചോദിച്ചപ്പോള്‍ അതിനുത്തരം.."എന്നേക്കാള്‍ യോഗ്യതയും, അനുയോജ്യയുമായ മറ്റൊരു പെണ്‍കുട്ടിയ്ക്ക് വേണ്ടി.."
                                               ആ ചെറുപ്പക്കാരന്‍ പറയുന്നത് കേട്ടപ്പോള്‍ ദുഃഖം തോന്നി.രാധയിലേക്ക് പറിച്ച് നടാന്‍ ക്ലാര ഒരുക്കിയ നാടകം..ആ റെയില്‍വേ സ്റ്റേഷനില്‍, അന്ന് നടത്തിയ അവസാന നാടകം..തടി കോണ്ട്രാക്ടര്‍ പുന്നൂസ് മുതലാളിയോട്, മദര്‍ സുപ്പീരിയരിനോട് ഒരു മധുരം നിറഞ്ഞ പക വീട്ടല്‍.എന്തായാലും മരിച്ചു പോയ മോനി ജോസഫ് എഴുതി വെച്ച പഴയ ഡയറിയില്‍ നിന്നും മകന്‍ ചെറിയ കടലാസ്സ് തുണ്ടില്‍ എഴുതിയ മേല്‍വിലാസം..അത് തേടിയാണ് ഈ യാത്ര..ഒന്ന്‍ കാണാന്‍..ഒരു വാക്ക് സംസാരിക്കാന്‍..

                                 "ക്ലാര
                                   c/o മാര്‍ഗരറ്റ് ഗ്രേഷ്യ
                                   ........................................
                                   ഗാര്‍ഹി ബഗംപൂര്‍
                                   ബല്ലബ്ഗാദ്, ഫരീദാബാദ്"

                                            ട്രെയിന്‍  പിന്നെയും അറിയാത്ത സ്ഥലങ്ങള്‍ താണ്ടി, ചില വെളിച്ചം നിറഞ്ഞ സ്ഥലങ്ങളിലൂടെ, പിന്നെ കുറേ ഇരുട്ടിലൂടെ, ചമ്പല്‍ കാടുകള്‍ താണ്ടി, കൂകി കിതച്ച്, പ്രഭാതത്തില്‍ ആഗ്രയും, പിന്നെ മധുരയും കടന്ന്‍, കരിമ്പ് പാടങ്ങള്‍, ഗോതമ്പ് വയലുകള്‍ കടന്ന്‍ ഒടുവില്‍ ഫരീദാബാദ് സ്റ്റേഷനില്‍..ട്രെയിനില്‍ നിന്നും ജയകൃഷ്ണന്‍ വെളിയില്‍ ഇറങ്ങുമ്പോള്‍ ചുട്ടു പൊള്ളുന്ന ഹരിയാന മണ്ണിന്റെ ആലിംഗനം..ചൂടും, ചൂരും, പൊടിയും, അഴുക്കും, പന്നികൂട്ടങ്ങളും  നിറഞ്ഞ ഏതെല്ലാം തെരുവിലൂടെ, ഒന്നും കാഴ്ച്ചയില്‍ തങ്ങുന്നില്ല..മനസ്സില്‍ ഒരു മുഖം മാത്രം..മഴയില്‍ നനഞ്ഞു കുതിര്‍ന്ന മുഖം..കത്തി നില്‍ക്കുന്ന സൂര്യനെ നോക്കി മനസ്സ് പറഞ്ഞു..

        "ഈ കത്തി നില്‍ക്കുന്ന നീയൊരു സത്യമാണെങ്കില്‍ ഇന്ന്‍ ഞാന്‍ ക്ലാരയെ കണ്ടിരിക്കും.."

                                          കത്തി പൊള്ളി ഉരുകിയ വഴിയാത്ര അവസാനിച്ചത് ഒരു ദേവാലയത്തിന്മുന്നിലായിരുന്നു..റിക്ഷയ്ക്ക് പൈസ കൊടുത്ത് ഇരുമ്പ് ഗേറ്റിന്റെ കൊളുത്ത് തുറന്നപ്പോള്‍ ചൂടില്‍ ചുട്ടു പൊള്ളുന്നത് പോലെ തോന്നി..കത്തി നില്‍ക്കുന്ന സൂര്യന് കീഴിലൂടെ, അയാള്‍ ആ പൊള്ളുന്ന മണ്ണിലൂടെ നടന്നു..മുന്നില്‍ ചൂട് കൊണ്ട് മങ്ങിയ കാഴ്ചകള്‍..ശൂന്യമായ ദേവാലയം, അടുത്ത കണ്ട "മേരി ഭവന്‍ "അതിലേക്ക് മെല്ലെ നടന്നപ്പോള്‍ തോട്ടത്തില്‍ പൂചെടികള്‍ക്ക് നനച്ച് നില്‍ക്കുന്ന രൂപം..ഇളം നിറത്തില്‍ ഒരു നരച്ച സാരി ചുറ്റി, മേരി ഭവനിലെ അടുക്കളക്കാരി..ഇരുപത് വര്‍ഷത്തോളമായി അവിടെ എല്ലാ വ്യഥയും നെഞ്ചിലേറ്റി, എല്ലാവരെയും സ്നേഹിച്ച് ജീവിക്കുന്ന ദീദി മാ..

                                            അവര്‍ തിരിഞ്ഞപ്പോള്‍ ജയകൃഷ്ണന്‍റെ നെറ്റിയില്‍ ഒരു തുള്ളി വീണു..ആകാശത്തില്‍ കരുതി വെച്ച മഴമേഘങ്ങള്‍ കരുതി വെച്ച പ്രണയത്തിന്റെ ആദ്യ തുള്ളി..പിന്നെ അതൊരു ശാന്തമായ മഴയായി മാറി..ആ മഴയില്‍ നനഞ്ഞു കുതിര്‍ന്ന രൂപം അയാളെ തന്നെ നോക്കി നിന്നു..ജയകൃഷ്ണനും ഇത്രയും കാലം അലഞ്ഞു നടന്ന നിരാശ, വേദന..എല്ലാം ആ മഴയില്‍ ഒഴുക്കി കളഞ്ഞു..മഴയില്‍ ആ കണ്ണുകളില്‍, ചുണ്ടുകളില്‍, പുരികങ്ങല്‍ക്കിടയിലെ വട്ടപോട്ടില്‍ അയാള്‍ കണ്ടു..കാലം കുറേ മുന്ന് കണ്ട അതെ പ്രണയത്തിന്റെ ആര്‍ദ്ര ഭാവം..മഴ അപ്പോഴും തകര്‍ത്ത് അലച്ചു..മനസ്സിന്‍റെ ചൂട് തണുപ്പിച്ച്, പ്രണയത്തിന്റെ തണുപ്പ് നിറച്ച്...മഴയില്‍ നിറയെ പ്രണയഭരിതരായ  തൂവാനത്തുമ്പികള്‍ പാറി നടന്നു...

2015, ഒക്‌ടോബർ 16, വെള്ളിയാഴ്‌ച

"ഇനിയെനിക്ക് നീ മാത്രം..."

                                                         












                            അവസാനത്തെ ഈയന്‍ പാറ്റയും മണ്ണെണ്ണ വിളക്കിന്‍റെ തീയില്‍ ചിറക് കരിഞ്ഞ് നിലത്ത് വീണു..ഇരുട്ട് വെട്ടത്തെ വിഴുങ്ങി ചുറ്റും പടരുന്നു. പുറം കാഴ്ചകള്‍ ഇരുട്ട് മാത്രം..ഏതോ മരകൊമ്പിലിരുന്നു ഒരു മൂങ്ങ മാത്രം കരയുന്നുണ്ട്..പിന്നെ ദൂരെ എവിടെയോ ഒരു നായയുടെ നേര്‍ത്ത മോങ്ങല്‍..

      "ഹോ..വീണ്ടും ചവിട്ടി"
                 
                      വിലക്കിന് മുന്നിലെ ചിക്കപ്പായയില്‍ ഇരുന്ന്‍ അവള്‍ പതുക്കെ വീര്‍ത്ത വയറിനെ തടവി.കൈ വെച്ച് നോക്കിയപ്പോള്‍ വീണ്ടും ഒരു ചവിട്ട്..അവളുടെ മുഖത്ത് ഒരു സന്തോഷം വിടര്‍ന്നു.വയറ്റില്‍ കൈ വെച്ച് ആരോടെന്നില്ലാതെ ചോദിച്ചു..

    "അപ്പന്‍  വരുന്നത് കൊണ്ടാ ചെക്കാ ഇങ്ങ്നെ ചവിട്ടനത്..??"

                        ഇരുട്ടില്‍ ഒരു കരിയില അനങ്ങിയോ??ഒരു നിഴല്‍ മാറിയോ? അവളുടെ ഉള്ളില്‍ ഭീതിയുടെ അലകള്‍ സൃഷ്ടിച്ച ഒരു ചലനം പുറത്ത്..

    "ആരാവിടെ...അണ്ണാ ...നീങ്കെ വന്താ"

                        മറുപടിയില്ല..കുറച്ച് കഴിഞ്ഞപ്പോള്‍ കാടന്‍ പൂച്ചയുടെ കരച്ചില്‍..എല്ലാ ഭീതിയും കാറ്റില്‍ പറത്തി വെളിച്ചത്ത് വന്ന് കാടന്‍ അവളെ രൂക്ഷമായി നോക്കി..തിളങ്ങുന്ന കണ്ണുകള്‍..പൂച്ചയ്ക്ക് നേരെ കൈ ഓങ്ങിയപ്പോള്‍ അത് ഓടി ഇരുട്ടില്‍ മറഞ്ഞു..വീണ്ടും വീര്‍ത്ത വയറില്‍ കൈ ഓടിച്ച് ആ കാല്‍ പെരുമാറ്റം പ്രതീക്ഷിച്ച് അവളിരുന്നു..അണ്ണന്‍..ഇന്ന്‍ വരും..രണ്ട്‌ മാസം മുന്പ് പോയതാണ്.ജീവിതത്തില്‍ അകാലത്തില്‍ വൈധവ്യം,ശരീരത്തിന്‍റെ  ജ്വലിക്കുന്ന സൗന്ദര്യം, അടുത്ത ചിലരില്‍ ആദ്യം സഹതാപം, പിന്നെ പതുക്കെ അനുരാഗം..രാത്രി വളരുമ്പോള്‍ വീടിനു വെളിയില്‍ ചില അപസ്വരങ്ങള്‍, വഴങ്ങാതെ വന്നപ്പോള്‍ അപവാദങ്ങള്‍..അതെല്ലാം മറികടന്ന്‍ അണ്ണന്‍ ഒരു വര്‍ഷം മുന്‍പ് ജീവിതം തന്നു..ഒന്നും ചോദിച്ചില്ല, അന്വേക്ഷിച്ചില്ല, ചുറ്റും വളരുന്ന സദാചാര കൃത്രിമ വളയങ്ങളില്‍ നിന്നും എത്രയും വേഗം ഒരു മോചനം..പിച്ചി ചീന്താന്‍ കാത്തിരിക്കുന്ന  പകല്‍ മാന്യതയുടെ ചില മുഖഭാവങ്ങളില്‍ ഒരു മോചനം..അതിനൊരു താലി..വൈധവ്യം അവസാനിക്കാന്‍ ഒരു നുള്ളു സിന്തൂരം..അതിന്ന്‍ കഴുത്തില്‍ കിടക്കുന്ന നൂല്‍ മാലയും, ആലില കണ്ണന്‍ ലോക്കറ്റും, പിന്നെ അരുണാഭമായ സീമന്ത രേഖയും ഉത്തരം നല്കുന്നു..കാമാര്‍ത്തമായ ചില വഴി കണ്ണുകള്‍ക്ക്...

                             വീണ്ടും ഇരുട്ടില്‍ ഒരു കരിയില  ഞെരിഞ്ഞമര്‍ന്നത് പോലെ..ഒരു നിഴല്‍ ചലിച്ചത് പോലെ..നാശം..ആവശ്യമുള്ള സമയത്ത് കരണ്ട് ഉണ്ടാകില്ല..പേടി തോന്നുന്നു..അണ്ണന്‍ എന്താ വരാത്തത്..ഇരുട്ട് പിന്നെയും പിന്നെയും വെളിച്ചത്തെ വിഴുങ്ങി മുന്നിലേക്ക്..മണ്ണെണ്ണ വെട്ടത്തിന് ചുറ്റും ഒരു വണ്ട് സ്വയം ഹത്യ ചെയ്യാന്‍ വട്ടമിട്ട്, മൂങ്ങ വീണ്ടും മൂളാന്‍ തുടങ്ങിയിരിക്കുന്നു..ഇപ്പോള്‍ അതിന്‍റെ ഇണയുടെ ശബ്ദവും കേള്‍ക്കുന്നുണ്ട്..
ഒരു സമാഗമത്തിനായി കൊതിക്കുന്ന പക്ഷികള്‍, അതെ മനസ്സികാവസ്ഥയില്‍ അവളും..

       "ഇന്നേക്ക് സായന്തനം നാന്‍ അങ്കെ വരും"

                             ആ വാക്കുകള്‍ നല്‍കിയ ഊര്‍ജ്ജം..കേട്ടപ്പാതി കിടക്ക എടുത്ത് വെയിലത്തിട്ടു..കാളി പെണ്ണിനെ വിളിച്ച് വീട് അടിച്ച് വൃത്തിയാക്കിച്ചു, ഗോപാലപുരത്ത് പോയി ആട്ടിറച്ചി വാങ്ങി കുരുമുളക് പുരട്ടി വരട്ടി വെച്ചു, കാച്ചിയ എണ്ണ പുരട്ടി കുളിച്ച് ,കാഞ്ചിപുരം സാരി ചുറ്റി, സീമന്ത രേഖയില്‍ കുങ്കുമം തൊട്ട്, വാലിട്ട് കണ്ണെഴുതി, പിന്നെ കാത്തിരിപ്പ്, ഓരോ നിമിഷവും ഓരോ യുഗങ്ങളായി തോന്നുന്ന കാത്തിരിപ്പ്..ഇരുട്ടില്‍ ഒരു വെളിച്ചത്തിന്‍റെ പ്രസരിപ്പ് നിറയാന്‍ കാത്തിരിക്കുന്ന കാത്തിരിപ്പ്..

        "ഹോ..ഈ ചെക്കന്‍"..വീണ്ടും ഒരു ചവിട്ട്..ഇത്തവണ വയറിന്‍റെ ഇടത്തേ പള്ളയില്‍..അപ്പനെ പോലെ കുറുമ്പന്‍ ആയിരിക്കും വരാന്‍ പോകുന്നത്..അവള്‍ പായയില്‍ പതുക്കെ  നിരങ്ങി ഒന്ന് കൂടി ചുമരിനോട് ചേര്‍ന്നിരുന്നു..പിറക്കാന്‍ പോകുന്ന കുഞ്ഞ്..അവന്‍ സനാതന്‍ ആയിരിക്കണം..തനിക്ക് ബന്ധുക്കള്‍ ആരുമില്ല..അണ്ണന് ആരെല്ലാമോ ഉണ്ടെങ്കിലും, ഇത് വരെ തന്നോട് പറഞ്ഞിട്ടില്ല..ഇത്തവണ വരുമ്പോള്‍ ചോദിക്കണം..പറ്റിയാല്‍ എല്ലാവരെയും പോയി കാണണം..പിറക്കാന്‍ പോകുന്ന കുഞ്ഞ്..അവന്‍/അവള്‍ ഒരിക്കലും അനാഥജനനം ആയി തീരരുത്..എല്ലാവരും ഉണ്ടാകണം..

                               വീണ്ടും ഇരുട്ടില്‍ വീടിനു മുന്നിലെ വെട്ടു വഴിയില്‍, ഒരു നിഴലനക്കം, ആരോ തെന്നി മാറിയത് പോലെ..അവള്‍ക്ക് ഭയം തോന്നി..ശരീരത്തെ കൊത്തി വലിക്കുന്ന ചില പകല്‍ കണ്ണുകള്‍, അവരില്‍ ആരെങ്കിലും..?? പകല്‍ ചന്തയില്‍ വെച്ച് പിന്നില്‍ നിന്നും കേട്ടതാണ്..

     "വയറു ബീര്‍ത്തപ്പാ പെണ്ണിനെ കാണാന്..എന്താ ചന്തം??"
                           

                              ചെറിയ ഒരു കാറ്റ് വീശി..ഭീതിയുടെ വാറോലയുമായി ആ കാറ്റ് മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തെ വലച്ചു..കൈകള്‍ കൊണ്ട് വെളിച്ചം മറച്ച് പിടിച്ചപ്പോള്‍ വഴിയില്‍ ഒരു വണ്ടി വന്നു നില്‍ക്കുന്ന ശബ്ദം..മനസ്സില്‍ കുടിയേറിയ ഇരുളിന്‍റെ ഭീതിയില്‍ വെളിച്ചം വിതറി വഴിയില്‍ ഒരു ചുമ..അണ്ണന്‍ തന്നെ..വീര്‍ത്ത വയറിനുള്ളില്‍ നിന്നും വീണ്ടും ചവിട്ടി കുത്തുകള്‍...ഒരു രൂപം ഇരുളില്‍ നിന്നും വിളക്കിന്‍റെ വെളിച്ചത്തിലേക്ക്..അണ്ണന്‍..അവള്‍ ചാടി എഴുന്നേറ്റു..ആഹ്ലാദത്തിന്റെ അങ്ങേയറ്റത്ത് സഞ്ചരിക്കുന്ന മനസ്സോടെ..

                             ഇരുളില്‍ നിന്നും വെളിച്ചത്തിലേക്ക് വരുന്നതിനു മുന്പ് ചില നിഴലുകള്‍ വലയം ചെയ്തു. പ്രതികരിക്കാന്‍ കഴിയുന്നതിനു മുന്പ് ആ നിഴലുകള്‍ അവളുടെ മുന്നില്‍ നിന്ന രൂപത്തെ കടന്ന്‍ പിടിച്ചു.അധികാരത്തിന്റെ നിയമത്തിന്റെ നിഴലുകള്‍..

     "'മര്യാദയ്ക്ക് കീഴടങ്ങുന്നതാണ് നല്ലത്..നീ ആരാണെന്ന് അറിഞ്ഞിട്ട് തന്നെയാ നിന്നേയും കാത്തിരുന്നത്."

                            അയാള്‍ ഒന്നും മിണ്ടിയില്ല...അവളെ നോക്കിയില്ല..അവള്‍ ഒന്നും മിണ്ടാതെ, ശബ്ദിക്കാന്‍ കഴിയാതെ..എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ..ആ കണ്ണുകളില്‍ കണ്ണ് നീര്‍ വന്നില്ല..ഭയം, ഭീതി, അമ്പരപ്പ്, പിന്നെ തിരിച്ചറിഞ്ഞ ചതി എല്ലാം ചേര്‍ന്ന്‍ കണ്ണ് നീര്‍ ബാഷ്പമായി ഇരുളില്‍ പറത്തി..നടന്ന്‍ ഇരുളില്‍ മറയുന്ന രൂപത്തില്‍ നിന്നും ഒരാള്‍ പിന്തിരിഞ്ഞ് വിളിച്ച് പറഞ്ഞു..

      "അവന്‍ ആരാണെന്ന് നിനക്കറിയോ?? ഒരു പോലീസ് ക്കാരനെ കൊന്നവന്‍, കള്ളന്‍, പിന്നെ നാട് മുഴുവന്‍ ഭാര്യമാരുള്ളവന്‍..നീ ഇരുപതാമത്തെയാ...അവന്‍റെ ചതിയില്‍ നീയും പെട്ടല്ലോ ..കഷ്ടം"

                                കേട്ട വാക്കുകള്‍ ..കാലില്‍ നിന്നും വയറിലൂടെ തല വരെ വേദനയുടെ കടന്ന്‍ കയറ്റം. ഇരുട്ട് കയറിയ കണ്ണുകള്‍, താഴെ വീഴാതിരിക്കാന്‍ അവള്‍ ചുമരില്‍ പിടിച്ചു..അപ്പോഴും വയറ്റില്‍ നിന്നും ഒരു ചവിട്ട്...അനര്‍ഹമായ ജന്മം നല്കാന്‍ കൂട്ട് നിന്നതിന്‍റെ പ്രതിഷേധം പോലെ...മണ്ണെണ്ണ വിലക്കിന് മുന്നിലെ തീയില്‍ ചുറ്റി നടന്ന വണ്ട് ഒരു നീല ജ്വാലയായ് കത്തിയെരിഞ്ഞ്‌ താഴെ വീണു..കരിഞ്ഞ മണം..ആത്മഹത്യ..കേട്ടു പോയ വിളക്ക്..ചുറ്റും ഇരുട്ട്..ഭയം തോന്നിയില്ല...ഉള്കണ്ണ് തുറന്ന്‍ പിടിച്ച് ഇരുട്ടിലൂടെ അകത്തേക്ക്..എന്തോ മുട്ടി തകര്‍ന്ന്‍ താഴെ വീണു..മനസ്സില്‍ ഇരുട്ട് മാത്രം..ശരീരത്തിന്‍റെ  ജ്വലിക്കുന്ന സൗന്ദര്യം നാളെ മുതല്‍ ശാപം..ഒപ്പം അപവാദങ്ങള്‍ വീണ്ടും..കൊലപാതകിയുടെ ഭാര്യമാരില്‍ ഒരുവള്‍, ചീത്ത പേര്, അതില്‍ പിറന്ന് ജന്മം മുഴുവന്‍ ദുരിതമാനുഭവിക്കാന്‍ ഒരു കുഞ്ഞ്‌???

                            കൈകള്‍ എത്തിച്ച് ചായ്പില്‍ നിന്നും ആ കുപ്പി എടുത്ത് തുറന്നു..ഇരുളില്‍ മരണത്തിന്റെ ഗന്ധം, വിഷ ഗന്ധം, രണ്ട്‌ ജീവനുകള്‍??അവരുടെ നേരെ നാളെ മുതല്‍ നീളുന്ന കഥകള്‍, ശാപങ്ങള്‍, നോട്ടങ്ങള്‍, പിന്തുടരുകള്‍...കുപ്പി തുറന്ന്‍  വായിലേക്ക് കമിഴ്ത്താന്‍ തുടങ്ങിയപ്പോള്‍ വീണ്ടും ഒരു ചവിട്ട്..പതിവിലും ശക്തിയായി..എന്നെ കൊല്ലരുതെന്ന ഓര്‍മ്മപ്പെടുത്തല്‍, ജീവന് വേണ്ടിയുള്ള യാചന, വയറിനുള്ളില്‍ രണ്ട്‌ കൂപ്പിയ കുഞ്ഞി കൈകള്‍, അവള്‍ ഒന്ന്‍ പൊട്ടികരഞ്ഞു..അതിനൊപ്പം കുപ്പി കയ്യില്‍ നിന്നും വഴുതി താഴെ വീണു..ജീവിതം അവസാനിപ്പിക്കാനുള്ള ഇരുട്ടിലെ തീരുമാനത്തിനെ മറികടക്കും പോലെ മുറിയില്‍ വെളിച്ചം പരന്നു..ധീരതയുടെ വെളിച്ചം..അവള്‍ കത്തി നില്‍ക്കുന്ന ബള്‍ബിനെ നോക്കി..സനാതന സത്യമായ സൂര്യന്‍റെ വെളിച്ചം പോലെ..പിന്നെ മുറിയിലെ മങ്ങിയ കണ്ണാടി പ്രതി ബിംബം നോക്കി..ആ പ്രതിരൂപം അവളോട്‌ പറഞ്ഞു..

       "ജീവിതമവാസനിപ്പിക്കരുത്..ജീവിക്കണം..ആ കുരുന്നിന് വേണ്ടി..എല്ലാ ദുരിതങ്ങളും നീന്തി കടന്ന്‍, ജീവിച്ച് കാണിക്കണം..നിന്നെ കാത്തിരിക്കുന്ന ജീര്‍ണ്ണിച്ച യഥാര്‍ത്ഥങ്ങള്‍ക്ക് മുന്നില്‍, കണ്ണ്‍ പോയ സമൂഹത്തിനു മുന്നില്‍, "

                               അപ്പോള്‍ ഒരു ചെറിയ ചവിട്ട്..സ്നേഹത്തിന്റെ, ഞാന്‍ കൂടെ ഉണ്ട് എന്ന ഓര്‍മ്മപ്പെടുത്തലിന്റെ..ഒരു സ്വാന്തനം പോലെ ഒരു ചവിട്ട്..അവള്‍ വയറില്‍ കൈ ചേര്‍ത്ത് പറഞ്ഞു..

              "ഇനിയെനിക്ക് നീ മാത്രം..."





2015, ഒക്‌ടോബർ 15, വ്യാഴാഴ്‌ച

"ഷഹാന ഷാഹിനയല്ല.."

   






                            "ഈ മനസ്സിന്‍റെ ഒരു കാര്യമേ...കണ്ണില്‍ പതിയുന്നതിനു മുന്പ് കണ്ണടച്ച് വിശ്വസിക്കും..അത് തന്നെ യാണ് ഷഹാനയുടെ കാര്യത്തിലും എനിക്ക് സംഭവിച്ചത്..മനസ്സ് മുന്‍വിധി പറഞ്ഞത് നേരറിയും വരെ ഞാനും എന്റെ മനസ്സും വിശ്വസിച്ചു.."

                 സെപ്റ്റംബര്‍ മാസത്തിലെ മഴ പെയ്യുന്ന പ്രഭാതത്തിലാണ് ഞങ്ങള്‍ ഷഹാനയെ  കാണുന്നത്..ഒരു പ്രസിദ്ധമായ കണ്ണാശുപത്രിയില്‍ വെച്ച്.. എന്‍റെ മൂത്ത മകള്‍ ദിയയെ നേത്ര സംബന്ധമായ ദര്‍പ്പണം ചെയ്യാന്‍  കൊണ്ട് വന്ന് വരാന്തയില്‍ മഴയില്‍ നോക്കിയിരിക്കുമ്പോള്‍ കോണിപ്പടി കയറി ഉമ്മയുടെ കൂടെ ഒരു വെളുത്ത് കൊലുന്നനെയുള്ള തട്ടമിട്ട പെണ്‍കുട്ടി..എല്ലാവരേയും പോലെ കണ്ണ്‍ ചികിത്സ തേടി വന്ന കുട്ടി..കണ്ടപ്പോള്‍ മനസ്സ് വിളിച്ച് പറഞ്ഞു..സ്കൂളില്‍ പഠിക്കുന്ന ഒരു കുട്ടിയായിരിക്കും..അതായിരുന്നു മുന്‍വിധി..

                കണ്ണുകള്‍ക്ക് മീതെ വെളുത്ത തുണി കെട്ടി വെച്ച് ഏഴ് ദിവസം സൂര്യനെ കാണാതെ സ്വയം അന്ധതയുടെ ദൈന്യത അറിയുന്ന ചികിത്സ..മകള്‍ക്ക് ചികിത്സ തുടങ്ങി മൂന്നാം ദിവസമാണ് ആ കുട്ടിയെ കണ്ടത്..എന്തോ മകളുടെ കണ്ണുകള്‍ കെട്ടിവേച്ചിട്ടും ചികിത്സ നടക്കുന്ന മുറിയില്‍ വെച്ച് അവള്‍ ഷഹാനയെ ശബ്ദത്തിലൂടെ പരിചയപ്പെട്ടു..ആറു മണിയ്ക്ക് തുടങ്ങുന്ന ദര്‍പ്പണം ഏഴിന് പൂര്‍ത്തിയാക്കി വീട്ടിലേക്ക് മടങ്ങുമ്പോള്‍ മകള്‍ കൂടുതല്‍ സംസാരിച്ചത് ഷഹാന ചേച്ചിയെ കുറിച്ചായിരുന്നു..അത് കേട്ട് കൊണ്ടാണ് ഭാര്യ ആ കുട്ടിയെ കുറിച്ച് കൂടുതല്‍ പറഞ്ഞത്..മനസ്സ് സ്വരു കൂട്ടിയ മുന്‍വിധികള്‍ മുഴുവന്‍ തകര്‍ക്കുന്ന വാക്കുകള്‍..

                             "ആ കുട്ടി എം.ബി.ബി.എസ്സിനാണ് പഠിക്കുന്നത്..ഹാസനില്‍ കര്‍ണ്ണാടക ഗവര്‍മെന്റ് മെഡിക്കല്‍ കോളേജില്‍...അതും അഖിലേന്ത്യാതലത്തില്‍ മെഡിക്കല്‍ എഴുതി കിട്ടിയതാ.."

                    ആ വാക്കുകള്‍ കേട്ട് മനസ്സ് ധരിച്ചതും, മുന്‍വിധികളും പമ്പ കടന്നു..പിന്നെയും ഭാര്യ നിത്യ കൊടുങ്ങല്ലൂര്‍ എത്തുന്നത് വരെ ഷഹാനയെ കുറിച്ച് പറഞ്ഞു കൊണ്ടിരുന്നു..ഒപ്പം ഷഹാനയുടെ വിജയങ്ങള്‍ക്ക് പിന്നില്‍ ഒട്ടും മാറ്റി നിര്‍ത്താന്‍ കഴിയാത്ത ചിലരെ കുറിച്ചും..നല്ലൊരു കേള്‍വിക്കാരന്‍ ആകുന്നതിനപ്പുറം എന്‍റെ മനസ്സില്‍ ചില നല്ല ചിത്രങ്ങള്‍ പതിപ്പിക്കാന്‍  അവളുടെ വാക്കുകള്‍ക്ക് സാധിച്ചു..

                 "ആ കുട്ടിയ്ക്ക് കുട്ടിക്കാലം മുതലേ കണ്ണുകള്‍ക്ക് കാഴ്ച വ്യതിയാനം ഉണ്ടായിരുന്നു..എന്തായാലും ഒരു കണ്ണട കിട്ടിയതോടെ ഷഹാനയുടെ പ്രശ്നങ്ങള്‍ തീര്‍ന്നില്ല..പുസ്തകം വായിക്കുമ്പോള്‍ കണ്ണില്‍ നിന്നും വെള്ളം വരികയും, തല വേദനയും..പക്ഷെ പഠനത്തില്‍ മുന്നില്‍..അതിനു പിന്നില്‍ അവളുടെ ഉമ്മയായിരുന്നു..ഷഹാനയെ മാത്രമല്ല, അനുജത്തിയേയും, അനുജനെയും പഠന കാര്യത്തില്‍ ഒരു മാര്‍ഗ്ഗദൃഷ്ടി നല്‍കി മുന്നോട്ട് നയിച്ചത് അവരുടെ ഉമ്മയായിരുന്നു...അതി രാവിലെ കുട്ടികള്‍ പഠിക്കുമ്പോള്‍ അവര്‍ക്ക് കൂട്ടിരിക്കുന്ന ഉമ്മ..അവരെ കൃത്യമായി ചിട്ടകളോടെ നയിക്കുന്ന ഉമ്മ..അവരുടെ പ്രിയ കൂട്ടുക്കാരിയായ ഉമ്മ.."ഒത്തിരി ഷാഹിനമാരെ  (പാഠം ഒന്ന് ഒരു വിലാപം)  സൃഷ്ടിച്ച മലപ്പുറത്ത് " ഷഹാനയും, ഉമ്മയും മറ്റൊരു തലത്തില്‍ ആയിരുന്നു.."വിദ്യയാണ് ജീവിതത്തെ പടുത്തുയര്‍‍ത്തുന്നത് എന്ന വലിയ തത്വം തിരിച്ചറിഞ്ഞ മാതാപിതാക്കള്‍.."അത് കൊണ്ടായിരിക്കണം ഷാഹാന പഠിക്കാന്‍ വേണ്ടി പാലായിലെ ബ്രില്യന്റ് അക്കാദമിയില്‍ എത്തിയത്..അവിടെ നിന്നും മെഡിക്കല്‍ പ്രവേശന പരീക്ഷ പാസ്സായി ഹാസനില്‍ എത്തി ചേര്‍ന്നതും..

                  "പിറ്റേന്ന് കണ്ടപ്പോഴും ആ ഉമ്മ ഏറെ സംസാരിച്ചത് മക്കളെ കുറിച്ചാണ്..വളരെ ചുരുങ്ങിയ സമയം കൊണ്ട് എനിക്കും, നിത്യയ്ക്കും വളരെ പ്രിയപ്പെടാന്‍ മാത്രം ആ വാക്കുകള്‍ അധികമായിരുന്നു..അത് പോലെ തന്നെ ചികിത്സ മുറിയില്‍ കണ്ണ്‍ കെട്ടി വെച്ച് താത്കാലികമായി സ്വയം ഇരുള്‍ ലോകം സൃഷ്ടിച്ച എന്‍റെ മകളും, ഷഹാനയും തമ്മില്‍ നല്ലൊരു ബന്ധം ഉടലെടുത്തു. ദിയ ഹരിയും, ഷഹാനയും പരസ്പരം ആഗ്രഹിച്ച കാര്യവും സമാനം..കണ്ണ് തുറക്കുമ്പോള്‍ പരസ്പരം കാണണം.എന്തായാലും ഏഴ് ദിവസം പിന്നിട്ടപ്പോഴേക്കും മിസ്സിസ്. ഹരീഷ് ഷഹാനയുടെ ഉമ്മയുടെ അടുത്ത ബന്ധുവിനെ പോലെ, കൂടപിറപ്പിനെ പോലെ, അവര്‍ അതി രാവിലെ കിട്ടുന്ന ഒരു മണിക്കൂര്‍ കുടുംബ വിശേഷം പങ്കിട്ടും, സംസാരിച്ചും വളരെ അടുത്തു..ദിയഹരിയുടെ കണ്ണിലെ കെട്ട് അഴിക്കുമ്പോള്‍ ഷഹാനയ്ക്ക് കാണാന്‍ കഴിയില്ലെന്ന സങ്കടം പറഞ്ഞപ്പോള്‍ "വാട്സ് ആപ്പ് "വഴി ദിയയുടെയും, മിയയുടെയും ഫോട്ടോ കൈ മാറുകയും ചെയ്യ്തു..ആ ബന്ധം ഇന്നും ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുന്നു..

ദിയാഹരിയുടെ ചികിത്സ കഴിയുന്ന അവസാന ദിവസം..

                 ദര്‍പ്പണം അകത്ത് നടക്കുന്ന സമയത്ത് നിത്യയുടെ അടുത്തിരുന്ന് ഞാനും ആ മഹാ മാതൃത്വത്തോട് സംസാരിച്ചു..ഇടയ്ക്ക് അവര്‍ പറയുന്നത് കേട്ടു..ചികിത്സ നല്‍കുന്ന ഡോക്ടര്‍ ഷഹാനയോട് ചോദിച്ചത്..

          "കുട്ടി എങ്ങിനെ ഈ കണ്ണുകളും വെച്ച് മെഡിക്കല്‍ പ്രവേശനം നേടിയത്?"

അതിനുള്ള ഉത്തരമായിരുന്നു ഞങ്ങള്‍ക്ക് മുന്നില്‍ സാരി തലപ്പ്‌ കൊണ്ട് തല മറച്ച് ഇരിക്കുന്ന ആ മാതൃത്വം.പിന്നെയും ഡോക്ടര്‍ ചോദിച്ചത്രേ..

           "ഷഹാന ഭാവിയെ  എങ്ങിനെ നോക്കി കാണുന്നു..?"

          "ഡോക്ടറെ പോലെ ഒരു വലിയ ഡോക്ടര്‍..എം.ബി.ബി.എസ്സിന് ശേഷം എം.ഡി. അതും പ്രവേശന പരീക്ഷ എഴുതി.."

                   അത് ആ ഉമ്മയുടെ വാക്കുകളില്‍ നിന്നും കേട്ടപ്പോള്‍ എന്‍റെ മനസ്സ് മുന്‍വിധി പറഞ്ഞു..സത്യമായ വാക്കുകള്‍ ആണ് നീ കേള്‍ക്കുന്നത്.."കുറച്ച് കൊല്ലം കഴിയുമ്പോള്‍ വലിയ ഒരു ഡോക്ടറായി ഈ പെണ്‍കുട്ടിയെ കാണാം..പിന്നെയും ഷഹാനയുടെ ഉമ്മ അവരുടെ ഭര്‍ത്താവിനെ കുറിച്ച് പറഞ്ഞു..എമിരേറ്റ്സില്‍ ഒരു ചെറിയ സൂപ്പര്‍ മാര്‍ക്കറ്റ് നടത്തുന്ന അദ്ദേഹവും മക്കളുടെ പഠനത്തില്‍ ഏറെ സന്തോഷിക്കുന്ന, അവര്‍ ഒരു പാട് ഉയരങ്ങളില്‍ എത്താന്‍ ആഗ്രഹിക്കുന്ന ആ നല്ല മനുഷ്യനെയും കണ്‍ മുന്നില്‍ കാണുന്നത് പോലെ അവതരിപ്പിച്ചു..

                  യാത്ര പറയുന്നതിനു മുന്‍പ് അവര്‍ പറഞ്ഞ ഒരു വാചകം അതായിരിക്കാം എന്നെ ഈ അനുഭവ  കഥ എഴുതാന്‍ പ്രേരിപ്പിച്ചത്..ടി.വി.ചന്ദ്രനും, ആര്യാടന്‍ ഷൌക്കത്തും പാഠം ഒന്ന്‍ ഒരു വിലാപത്തില്‍ വരച്ച് കാട്ടിയ സ്ത്രീ യാതനകള്‍ ഇവിടെ അപ്രസക്തമാകുന്നു..പകരം മക്കളെ കുറിച്ച്, അവരുടെ ഭാവിയെ പറ്റി ഒരു പാട് സ്വപ്നങ്ങള്‍ കാണുന്ന മാതാപിതാക്കള്‍...എന്നെ പോലെ മറ്റ് ചിലര്‍..ഇന്നും മനസ്സില്‍ തിളങ്ങി നില്‍ക്കുന്ന ഒരു വാക്ക്..ഷഹാനയുടെ ഉമ്മ പറഞ്ഞ ഒരു വാക്ക്..

         "അധികം സമ്പാദ്യമോന്നുമില്ല...കിട്ടുന്നത് മുഴുവന്‍ കുട്ടികള്‍ക്ക് വേണ്ടി ചിലവഴിക്കും..അവരാണ് ഞങ്ങളുടെ ഇന്‍വെസ്റ്റ്‌മെന്റ്..."

                 നമിക്കുന്നു..അറിയപ്പെടാതെ പോകുന്ന ഇത്തരം മഹത് വ്യക്തിത്തങ്ങളെ..." ഷഹാന ഷാഹിന അല്ല...ഒരിക്കലുമാകില്ല...

ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍....



2015, ഒക്‌ടോബർ 13, ചൊവ്വാഴ്ച

മൂന്നേകാല്‍ പവന്‍...

മൂന്നേ കാല്‍ പവന്‍...

                                      മഴ ചിലപ്പോള്‍ അങ്ങിനെയാണ്..നേരവും, കാലവും നോക്കാതെ തിമിര്‍ത്ത് പെയ്യും..പിന്നെ കുറേ കഴിയുമ്പോള്‍ ചിണുങ്ങി ചിണുങ്ങി ചാറി കൊണ്ടിരിക്കും..അയാള്‍ മഴ നോക്കിയിരുന്നു..റോഡില്‍ നിന്നും ചാലിട്ടൊഴുകി ജുവല്ലറിയ്ക്ക് മുന്നിലെ ഹോലോജിന്‍ വെളിച്ചത്തിലൂടെ, നഗരത്തിന്‍റെ പകല്‍ വിതറിയ അഴുക്കുകള്‍ പേറി കൊണ്ട് മഴവെള്ളം തെക്കോട്ട്‌ ഒഴുകുന്നു...ശ്രീകാളീശ്വരി തിയേറ്ററില്ന് മുന്നിലെ ബസ്സ്‌ ഷെല്‍ട്ടറില്‍ ചുരുണ്ട് കൂടി ഉറങ്ങുന്ന നാടോടികള്‍ മഴ അറിയുന്നില്ല..പകല്‍ സമ്മാനിച്ച വിശപ്പും, അലച്ചിലും, ക്ഷീണവും മഴയെ തോല്പിക്കാന്‍ അവര്‍ക്ക് കാരണമായി...വിജനമായ പാത..ബൈപ്പാസ് വന്നതോടെ രാത്രി അത് വഴി അധികമൊന്നും വണ്ടികള്‍ കടന്ന്‍ പോകാറില്ല..കൊടുങ്ങല്ലൂര്‍ ഉറങ്ങുകയാണ്‌..അയാള്‍ മാത്രം ഉണര്‍ന്നിരിക്കുന്നു..പ്രസിദ്ധമായ ജുവല്ലറിയുടെ ഒട്ടും പ്രസിദ്ധനല്ലാത്ത കാവല്‍ക്കാരന്‍..കോടികള്‍ വിലവരുന്ന നിധിയ്ക്ക് കാവലിരിക്കുന്ന ഒരു പാവം കാവല്‍ക്കാരന്‍...

                                     അയാള്‍ ആ ജുവല്ലറിയുടെ രാത്രി കാവല്‍ക്കാരനായി ജീവിതം തുടങ്ങിയിട്ട് വര്‍ഷം ഒന്നാകുന്നു.അതിനു മുന്പ് കരിങ്കല്‍ പണിക്കാരന്‍ ആയിരുന്നു..ഭാരം ചുമന്ന്‍, പ്രായമേറി ശരീരം വഴങ്ങാതെ വന്നപ്പോള്‍ കാവല്‍ക്കാരന്റെ കുപ്പായം കാലം സമ്മാനിച്ചു. വേരികോസ് വെയിന്‍ നിറഞ്ഞ കാലുകള്‍, അല്പം കാഴ്ച മങ്ങിയ കണ്ണുകള്‍, മെലിഞ്ഞ ശരീരം, പിന്നെ ചോദ്യം ചിഹ്നം  പോലെ ഇരു വശത്തേക്കും വളര്‍ന്ന മീശ..വൈകീട്ട് എട്ടു മണി മുതല്‍ രാവിലെ ഏഴ് മണി വരെ ഉറങ്ങാതെ കാത്തിരുന്ന്, നിധി കാത്ത് സൂക്ഷിക്കുന്നതിന് അയാള്‍ക്ക് കിട്ടുന്ന ഒമ്പതിനായിരം രൂപ..അത് കിട്ടുന്ന ദിവസം നാളെയാണ്..ഒപ്പം മുതലാളി ചീത്ത വിളിക്കുന്ന ദിവസം..ഒരു പോള കണ്ണടച്ചില്ലെങ്കിലും ഉറങ്ങുന്നുവെന്ന കാരണം പറഞ്ഞ് ശമ്പളം കൊടുക്കുന്നതിനു മുന്‍പ് എന്നുമുള്ള  ഭീഷണി,അത് ശീലമായി..ശമ്പളത്തോടൊപ്പം കുറച്ച് ചീത്ത..ചിന്തിച്ചിരുന്നപ്പോള്‍ വയറില്‍ കാറ്റ് കയറാന്‍ തുടങ്ങി..ഒപ്പം ഇരുട്ടില്‍ നിന്ന്‍ സ്നേഹത്തോടെ ഒരു മൂളല്‍..പതിവ് പങ്കാളി..ഒരു തെരുവ് നായ..മഴ തോര്‍ന്നിരിക്കുന്നു..അയാള്‍ കുപ്പിയില്‍ നിന്നും വെള്ളമെടുത്ത് കൈകള്‍ കഴുകി സഞ്ചിയില്‍ നിന്നും ചോറ് പൊതിയെടുത്ത് തുറന്നു..റേഷന്‍ അരിയുടെ ഗന്ധം നിറഞ്ഞ ചോറ്..അതിനരികില്‍ മുളക് ചാറില്‍ പുരണ്ട ഒരു മീന്‍ കഷ്ണം, പിന്നെ ഒരു പച്ചമുളക്, ചോറില്‍ നിന്നും കുറച്ച്  കടലാസ്സില്‍ പകുത്തിയെടുത്ത് ഇരുട്ടിലേക്ക് നീട്ടി വെച്ചു..വാലാട്ടി കൊണ്ട് അവന്‍ മുന്നോട്ട് വന്ന്‍ ആര്‍ത്തിയോടെ തിന്നുന്നതും നോക്കി അയാളിരുന്നു..പിന്നെ പതുക്കെ അയാളും കഴിച്ച് തുടങ്ങി..ആ ബന്ധം തുടങ്ങിയിട്ട് മാസങ്ങള്‍ കുറേ ആയിരിക്കുന്നു..ദാരിദ്രത്തില്‍ നിന്നും ഒരു ചെറിയ പങ്ക് ആ തെരുവ് നായയ്ക്ക്..

                              വീണ്ടും ഇരുളിലേക്ക് നോക്കിയിരിപ്പ്..രാത്രി വളരുമ്പോള്‍ കനക്കുന്ന നിശബ്ദത അതയാള്‍ക്ക് ഭയമാണ്..ചുറ്റും ഇരുട്ടില്‍ ഒരു നിഴല്‍ അനങ്ങിയാല്‍ ടോര്‍ച്ച് തെളിയിച്ച് നോക്കും..അകത്തിരിക്കുന്ന മഞ്ഞ ലോഹം..അതായിരുന്നു ഭീതിയുടെ ഹേതു..ആ ഭീതി വിട്ട് പോകുന്നത് കാവിലെ കതിന വെടി കേള്‍ക്കുമ്പോള്‍, കൊടുങ്ങല്ലൂരമ്മ ഉറക്കമുണരുമ്പോള്‍, പിന്നെ അമ്പലത്തിലേക്കുള്ള ആളുകളുടെ സഞ്ചാരം..ആരെയും ഭയക്കണ്ടാ..വെളുപ്പിന് നാലരയ്ക്ക് എതിര്‍ വശത്തെ റോഡരികിലെ വണ്ടി പീടിക തുറക്കും..സമോവറില്‍ തീയെരിയുമ്പോള്‍ അയാള്‍ ആ കാഴ്ച്ചയില്‍ നിന്ന് തല തിരക്കും...ആഗ്രഹത്തെ അടക്കി വെച്ച്..ഓരോ രൂപയും വിലപെട്ടതാണ്..ഇനി കുറച്ച് പണം കൂടി..ചുറ്റും ആര്‍ത്ത് മൂളുന്ന കൊതുകില്‍ നിന്നും രക്ഷ നേടി കരിമ്പടം മൂടി പുതച്ച് പിന്നിലേക്ക് ഒരു യാത്ര..വേദന നിറഞ്ഞ ഒരു തിരഞ്ഞ് നോട്ടം...

            "നിനയ്ക്ക് എന്തെങ്കിലും ജോലിയ്ക്ക് പോയ്ക്കൂടെ..പാര്‍ട്ടിന്ന്‍ പറഞ്ഞ് നടന്ന്‍ പഠിപ്പോ തോലച്ചു..അച്ഛന്‍ വയ്യാത്ത കാലും വെച്ച്കരികല്ല് പണിയ്ക്ക് പോണത് കണ്ടില്ലേ??"

                            ഒന്നും മിണ്ടാതെ അവന്‍ ചോറ് വാരി തിന്ന് പ്ലേറ്റ് കാലിയാക്കി..ഒരേമ്പക്കം വിട്ട് കലത്തിലേക്ക് വീണ്ടും കണ്ണ്‍ പായിച്ചു..തിരിച്ചറിഞ്ഞ പോലെ അമ്മ പാത്രത്തില്‍ നിന്നും അവസാന വറ്റും വടിച്ചെടുത്ത് അവന്‍റെ പാത്രത്തിലിട്ടു..എല്ലാം കഴിച്ചവസാനിപ്പിച്ച് ഒരക്ഷരം മിണ്ടാതെ അവന്‍ എഴുന്നേറ്റ് കൈകള്‍ കഴുകി പുറത്തേക്ക്..അതവസാനിക്കുന്നത് അമ്പലത്തിന്‍റെ മുന്നിലെ പാര്‍ട്ടി ഓഫീസില്‍..അമ്മ ഒരു നെടു വീര്‍പ്പോടെ കഞ്ഞി വെള്ളം നിറഞ്ഞ പാത്രത്തിലേക്ക് നോക്കി..പിന്നെ മേശ പുറത്ത് ഇരിക്കുന്ന റേഷന്‍ കാര്‍ഡിലേക്കും..അതിനകത്ത് ഒരു വിരോധാഭാസം കാണാം.."എ.പി.എല്‍."

              "ചെറുക്കന് ഒരു ചൂടുമില്ല..നിങ്ങ തന്നെ അവനോട് പറയണം..എന്തെങ്കിലും പണിയ്ക്ക് പോകാന്‍...ഏത് നേരോം പാര്‍ട്ടി ആപ്പീസ്, അല്ലേങ്കി അമ്പലം..അകെയോള്ള ആണ്‍തരിയാ.."

                               അയാള്‍ ഒന്നും മിണ്ടിയില്ല..കാലില്‍ അവര്‍ തേച്ച് പിടിപ്പിച്ച കൊട്ടന്‍ച്ചുക്കാധി എണ്ണയില്‍ കൈകള്‍ ഓടിച്ച് ചിന്തിച്ചിരുന്നു..കാലില്‍ തടിച്ച് നില്‍ക്കുന്ന ഞരമ്പുകള്‍, ചിലയിടങ്ങളില്‍ കരിങ്കല്‍ ചീള് കൊണ്ട് മുറിഞ്ഞ മുറിപ്പാടുകള്‍, നഷ്ടമായ കാല്‍ വിരലിലെ രണ്ട്‌ നഖങ്ങള്‍..ഒന്നും പറയാതെ സോപ്പ് പെട്ടിയെടുത്ത്‌ ഇരുളിലേക്ക് നടന്നു..അപ്പോഴേക്കും മഴ തുടങ്ങി..ഒരു ദുരന്തം വരുത്താന്‍ തയ്യാറായ പോലെ വലിയ തുള്ളികള്‍ വീഴ്ത്തി ഒരു പെരുമഴ..മഴയത്ത് പൊതു ടാപ്പിനു സമീപം ബക്കറ്റില്‍ വെള്ളം പിടിച്ച് കുളിച്ച്  കൊണ്ടിരിക്കുമ്പോള്‍ അവന്‍ വരുന്നത് കണ്ടു..ഇരുട്ടിലൂടെ വെട്ടുവഴി മുറിച്ച് കടന്ന്‍  വീട്ടിലേക്ക്..മദ്യം മണക്കുന്ന പേടി നിറഞ്ഞ ചലനങ്ങള്‍..നോക്കി നിന്ന് ഒരു നെടു വീര്‍പ്പിട്ടു..തിരുത്താന്‍ കഴിയില്ല...അച്ഛനെക്കാള്‍ വളര്‍ന്ന മകന്‍..വീട്ടില്‍ നിന്ന് ഒരു വലിയ നിലവിളി..അവരുടെ. ഭാര്യയുടെ നിലവിളി...ഓടി ചെല്ലുമ്പോള്‍ കണ്ടു മഴയത്ത് മലര്‍ന്നടിച്ച് കിടക്കുന്നു., ഒന്നും പറയാന്‍ കഴിയാതെ അടച്ച് പിടിച്ചിരിക്കുന്ന കൈ തുറന്ന്‍ കാണിച്ചു..അതില്‍ താലി..കഴുത്തില്‍ കിടന്നിരുന്ന മാല കാണാനില്ല..ഒപ്പം അവനേയും.

                          മുന്‍സിപ്പാലിറ്റി സയറന്‍ കേട്ട് ചിന്തയില്‍ നിന്നും തിരികെ വന്നു..സമയം ആറു മണി...വെളിച്ചം വീണ് തുടങ്ങിയിരിക്കുന്നു..ജുവല്ലറിയുടെ പരസ്യത്തിലെ സ്വര്‍ണ്ണ ആഭരണ ഭൂഷിതയായ യുവതി നോക്കി ചിരിക്കുന്നു..എന്നത്തേയും പോലെ..യുവതിയുടെ കഴുത്തിലെ മാല..അത് പോലെയുള്ള കയറ്പിരി മാല ആയിരുന്നു അവര്‍ക്ക്..കല്യാണം ഉറപ്പിച്ച സമയത്ത് ആ മൂന്നേ കാല്‍ പവന്‍ വാങ്ങാന്‍ ഒഴുക്കിയ വിയര്‍പ്പ്.അതിന്‍റെ വില അറിയുന്നതിനാല്‍ കഷ്ടതകള്‍ ഏറെ വന്നിട്ടും, സാമ്പത്തിക ഞെരുക്കം വന്നിട്ടും, രോഗം വന്നിട്ടും അവരുടെ കഴുത്തില്‍ നിന്നും ആ മാല ഊരിയില്ല..തന്‍റെ വിയര്‍പ്പിന്‍റെ വില, അതാണ് സ്വന്തം മകന്‍ ഒരു രാത്രി പൊട്ടിച്ചെടുത്തത്..എല്ലാ സ്വപ്നങ്ങളും തകര്‍ത്ത് ഇരുളില്‍ മറഞ്ഞത്..അതിനു ശേഷം കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ ഒരു പത്ര വാര്‍ത്തയില്‍  അവനെ കണ്ടു..

        "കൊടുങ്ങല്ലൂര്‍  ****** കൊലപാതകം..പ്രതികളെ അറസ്റ്റ്ചെയ്തു..ബാഗ്ലൂരിലെ ആഡംബര ഹോട്ടലില്‍ നിന്നും.."

                        അതിലൊരു ചിത്രം അവന്‍റെ ആയിരുന്നു...അമ്മയുടെ മാല വിറ്റ പണം കൊണ്ട് മറ്റ് പ്രതികളുടെ കൂടെ..പിന്നെ കണ്ടിട്ടില്ല..വിയ്യൂര്‍ ജയിലില്‍ ഉണ്ടെന്നറിയാം..കാണണമെന്ന് തോന്നിയില്ല..തനിക്കും, അവര്‍ക്കും..അവര്‍ താലി മാത്രം കറുത്ത ചരടില്‍ കോര്‍ത്ത് കഴുത്തിലിട്ടു.ജീവിതത്തില്‍ തകര്‍ന്ന് പോയ തന്നെ തിരികെ ജീവിതത്തിലേക്ക് കൊണ്ട് വന്നതും അവള്‍ തന്നെ.."

       "ജനിച്ചിട്ടില്ലന്നു കരുതാം...അല്ലെങ്കില്‍ അപകടത്തില്‍ മരിച്ചെന്ന് കരുതാം..."

                      അങ്ങിനെ പറയുമ്പോഴും പെറ്റ വയറിന്‍റെ വേദന ആ വാക്കുകളില്‍ ഒളിച്ചിരിക്കുന്നത് പോലെ..കണ്ണ് നീര്‍ തടങ്ങളില്‍ നീര്‍ കെട്ടിയ ജലം തനിക്ക് മുന്നില്‍ കാണിക്കാതിരിക്കാന്‍ അണ കെട്ടി ഒതുക്കി ചുണ്ടില്‍ ഒരു വേദന കലര്‍ന്ന പുഞ്ചിരിയോടെ എന്നും, എന്നെന്നും അവര്‍..കഴുത്തിലെ കറുത്ത ചരട് കാണുമ്പോള്‍, മനസ്സ് ഇടറും..ഓരോ മാസം കിട്ടുന്ന ചീത്ത വിളിയ്ക്ക് ശേഷമുള്ള മാസ ശമ്പളത്തില്‍ നിന്നും സിംഹ ഭാഗം പോകുന്നത് കൊടുങ്ങല്ലൂര്‍ ടൌണ്‍ സഹകരണ ബാങ്കിലേക്ക്..ബാക്കി വരുന്ന തുക കൊണ്ട് അരിഷ്ടിച്ച് ജീവിതം..പരാതിയില്ലാതെ, പരിഭവം ഇല്ലാതെ..

       "എന്താ ചേട്ടാ..വീട്ടീ പോണില്ലേ?"

                     പകല്‍ സമയം ഡ്യൂട്ടിയ്ക്ക് വരുന്ന കാവല്‍ ക്കാരന്‍ പഴയ പട്ടാളക്കാരന്‍ രഘു..അവന്‍ വന്നാല്‍ തനിക്ക് വീട്ടില്‍ പോകാം..

     "ഇല്ല..രഘു..ഇന്ന്‍ മൊതലാളിയുടെ ചീത്ത കേള്‍ക്കണ ദേവ്സല്ലേ.."

                      അയാള്‍ ഉറക്കച്ചുവടാര്‍ന്ന കണ്ണുകളോടെ കാത്തിരുന്നു..ജീവിതത്തിലെ കഷ്ടതകള്‍ക്കും, നിരാശകള്‍ക്കും ഒടുവിലൊരു അര്‍ത്ഥം ഉണ്ടാകുന്ന ഒരു ദിവസമുണ്ട്..ചില പ്രധാന ദിവസങ്ങള്‍..ചില മറക്കാനാവാത്ത ദിവസങ്ങള്‍..ജുവല്ലറി തുറന്ന്‍ സ്റ്റോക്ക്‌ ഡിസ്പ്ലേ ചെയ്യ്ത് കുറച്ച് വില്പന ആരംഭിച്ചിട്ടും മുതലാളിയുടെ കണ്ണുകള്‍ തേടി വന്നില്ല..എല്ലാ അനുഗ്രഹവും നിറയുന്ന പോലെ ഒരു ചെറു മഴ, എവിടെയോ പെയ്യുന്ന പെരുമഴ നെഞ്ചിലേറ്റി കൊണ്ട് പെയ്യാന്‍ ആരംഭിച്ച നിമിഷം വിളി വന്നു..പൊതി കയ്യില്‍ തന്നപ്പോള്‍ അദ്ദേഹം ഒന്നും മിണ്ടിയില്ല..പതിവുള്ള ചീത്തവിളിയും, ഭീഷണിയും ഒഴിവാക്കി..പകരം പുഞ്ചിരി കലര്‍ന്ന ഒരു നോട്ടം.പിന്നെയും പരുങ്ങി നിന്നപ്പോള്‍

       "എന്താ വേറെ എന്തെങ്കിലും...ഉറങ്ങണ്ടേ..ഇന്ന്‍ രാത്രി ജോലി ഒള്ളതല്ലേ??"

          "എനിക്കൊരു മാല വേണം..മൂന്നേ കാല്‍ പവന്‍ തൂക്കം വരുന്ന ഒരു കയറു പിരി മാല..ഇത് വരെ കിട്ടിയ ശമ്പളം കൂട്ടി വെച്ച് ഒണ്ടാക്കിയ കാശ് എന്റെ കയ്യിലോണ്ട്.."

                   ഒടുവില്‍ കണ്ടെത്തി...പണ്ട് അവരുടെ കഴുത്തില്‍ കെട്ടിയ അതേ മാലയുടെ പതിപ്പ്. മറ്റൊന്നും ചിന്തിച്ചില്ല..അത് വാങ്ങി തലേന്ന് സഹകരണ ബാങ്കില്‍ നിന്നും എടുത്ത പണത്തിന്‍റെ കൂടെ രാവിലെ കിട്ടിയ ശമ്പളവും ചേര്‍ത്ത് ബില്ലുമടച്ച് പുറത്തേക്ക്..പെയ്യുന്ന ചാറ്റല്‍ മഴയിലേക്ക്..ഒരു വര്‍ഷത്തെ കഷ്ടതയ്ക്കും,ദുരിതത്തിനും  ഒടുവില്‍ അര്‍ത്ഥമുണ്ടായ ദിവസം..അയാള്‍ നടക്കുമ്പോള്‍ വാലാട്ടിക്കൊണ്ട് തെരുവ് നായ മുന്നില്‍..

                   വീടിന്‍റെ മുന്നില്‍ ആകാംക്ഷയോടെ രണ്ട്‌ കണ്ണുകള്‍..വരേണ്ട സമയമായിട്ടും വരാത്ത അയാളെ തേടി അവരുടെ കണ്ണുകള്‍..ചാറ്റല്‍ മഴയില്‍ അയാള്‍ നടന്ന്‍ വരുന്നത് കണ്ടപ്പോള്‍ അവര്‍ ഓടി അടുത്ത് വന്നു..സാരി തലപ്പ്‌ തലയില്‍ ഇട്ട് കൊടുത്ത് സ്നേഹം കലര്‍ന്ന ശാസന..

          "എന്തായിത് മഴയത്ത്..വല്ല അസുഖോം വരുത്തി വെക്കാന്‍.."

                   അകത്തേക്ക് കയറി തല തുടക്കാന്‍ തുടങ്ങുമ്പോള്‍ അയാള്‍ കഴുത്തിലെ കറുത്ത ചരട് അവരുടെ പരിഭ്രമങ്ങള്‍ക്ക് മുന്നില്‍ അഴിച്ച് എടുത്തു..താലി ഊരിയെടുത്ത് പോക്കറ്റില്‍ നിന്നും മാലയുടെ ബോക്സ് വെളിയിലെടുത്ത് അവരുടെ അത്ഭുതം പേറി നില്‍ക്കുന്ന കണ്ണുകള്‍ക്ക് മുന്നില്‍ അയാള്‍ മാലയില്‍ താലി കോര്‍ത്തു..പിന്നെ അത് അവരുടെ കഴുത്തില്‍ ചാര്‍ത്തി.

            "മൂന്നേ കാല്‍ പവനാ..അന്ന്‍ കെട്ടിയ അതെ പോലത്തെ..മാല.."

                     പുറത്ത് മഴയുടെ ശക്തി കൂടുകയായിരുന്നു..സന്തോഷത്തിന്‍റെ ലഹരി നുരയുന്ന മഴ...

ഹരീഷ് കുമാര്‍ അനന്തകൃഷ്ണന്‍...
                                                                                                                                   

                        

2015, ഒക്‌ടോബർ 8, വ്യാഴാഴ്‌ച

പേടി

                                 



                                പേടിയായിരുന്നു...ഒറ്റയടി വെച്ച് നടക്കുമ്പോള്‍ കോലായില്‍ തെന്നി വീഴുമെന്ന പേടി..വീണാല്‍ കുഞ്ഞിക്കാലുകള്‍ നോവുമെന്ന പേടി.കൈകളില്‍ ചോര പോടിയുമെന്ന പേടി..

            "പേടിക്കണ്ട ഉണ്ണി കണ്ണാ...വീഴില്ല..അമ്മയില്ലേ "

അമ്മയുടെ ശബ്ദം...അത് കേട്ടാല്‍  പിന്നെ കിന്നരിപ്പല്ലുകള്‍ പുറത്ത് കാണിച്ച് ചിരിക്കും..പിന്നെ ആ ശബ്ദം കേട്ടിടത്തേക്ക് നടക്കും..

                                          കുറച്ച് വലുതായി ഉടുതുണിയില്ലാതെ മുറ്റത്ത് ഓടി കളിക്കുമ്പോള്‍ വീണ്ടും പേടിച്ചു..നാരായണി തള്ള..കൊഴുത്ത ചോര പോലെ മുറുക്കാന്‍ മുറ്റത്ത് തുപ്പി കൂനി കൂനി മുന്നില്‍ വന്ന് ഒരു നോട്ടം..കുതിച്ചുടന്റെ കണ്ണുകള്‍ പോലെ ചുവന്ന കണ്ണുകള്‍, ആ നോട്ടം അവസാനിച്ചത് അരയില്‍ കിടക്കുന്ന എലസ്സിനോപ്പം കിടക്കുന്ന സ്വകാര്യതയില്‍...

           "കളസമില്ലാണ്ട് ഉമ്മറത്ത് ഇനി കണ്ടാല്‍ പൂലോനെ നെന്‍റെ കുഞ്ഞിപ്പഴം  ഞാന്‍ ചെത്തി കൊണ്ടോകും.."

                                           ഓടി കരഞ്ഞുകൊണ്ട്‌ വീടിന്റെ പുറകിലെ കണ്ണന്‍ കദളി വാഴക്കൂട്ടത്തില്‍ ഒളിച്ചിരുന്നു....തള്ള പതിവ് കഞ്ഞികുടി കഴിഞ്ഞ് വെട്ടുവഴിയിലൂടെ നടന്ന്‍ മുന്നോട്ട് തെണ്ടി സര്‍ക്കീട്ടിന് പോകുമ്പോള്‍ അരയില്‍ വഴയില ചുറ്റി അടുക്കള ഭാഗത്ത് കൂടെ വീട്ടിലേക്ക് ഓടി കയറി ..പിന്നെയൊരിക്കലും കളസമില്ലാതെ മുറ്റത്ത് ഇറങ്ങിയിട്ടില്ല..

                                            തുലാവര്‍ഷം ഇടി വെട്ടി പെയ്യുന്ന രാത്രികളില്‍ പായയില്‍ പേടിയോടെ ചുരുണ്ടുകൂടി കിടക്കുമ്പോള്‍ അപ്പുറത്തെ മുറിയില്‍ നിന്നും അച്ഛന്‍ വിളിച്ച് പറയും..

         "ഉണ്ണി കണ്ണാ ഇവിടെ വാ.."

                                     അച്ഛന്റെ, അമ്മയുടെ,  കൂടെ ചെവി അടച്ച് പേടിച്ച് അച്ഛന്‍ ചൊല്ലി തരുന്ന അര്‍ജ്ജുന മന്ത്രം ഉരുവിട്ട് കിടക്കും..പിറ്റേന്ന് ഉണരുന്നത്...പേടിയോടെ,,ആദ്യം കേള്‍ക്കുന്ന വാക്കുകള്‍, അത് മറ്റാരും അറിയെരുതെന്ന പ്രാര്‍ത്ഥനയോടെ..

         "ചെക്കന്‍ വല്യേ മുത്തനാണ് ആയി...അന്ന്ട്ടും രാത്രീല്കെടക്ക പായേല് പേടിച്ച് മുള്ളി "

                                      ഭസ്മം മണക്കുന്ന മുറിയില്‍ കയറി ദൈവങ്ങളുടെ പ്രതിമകള്‍ വെച്ച അലമാരിയില്‍ നിന്നും അമ്പലത്തിലേക്കുള്ള ഭണ്ടാരമെടുത്ത് ചുറ്റും നോക്കി ചൂലീര്‍ക്കിലി കൊണ്ട് ഒരു നാണയം തോണ്ടിയെടുത്ത് പേടിയോടെ ചുറ്റും നോക്കി..പിന്നെ  ദൈവങ്ങളെ..സ്കൂളില്‍ എത്തുന്നത് വരെ പേടി..പതുങ്ങി പതുങ്ങി  അബ്ദുക്കയുടെ പെട്ടി കടയില്‍ എത്തി നാണയം കൊടുത്ത് ചുറ്റും നോക്കി "തേന്‍ നിലാവിനും, ച്ചുക്കുണ്ടയ്ക്കും നേരെ കൈകള്‍ ചൂണ്ടി..പിന്നെ പൊതിയുമായി നേരെ സ്കൂളിനു പിന്നിലേക്ക്..തേന്‍ നിലാവ് വായിലിട്ട് രുചിയറിയാതെ ചവച്ച് ഇറക്കുമ്പോള്‍ ..പിന്നെയും  ചുറ്റിലും നോക്കി..ആദ്യ മോഷണം നടത്തിയതിന്‍റെ പേടി..

         "ഡാ..ശാസ്താം പറമ്പില്‍ രാത്രി ബാല കാണാന്‍ പോയാലോ?"

                                    കുറച്ച് കൂടി മുതിര്‍ന്നപ്പോള്‍ കൂട്ടുക്കാരന്റെ ചോദ്യം..പോകാം.പക്ഷെ തിരിച്ച് പാടത്ത് കൂടെ വരുമ്പോള്‍ ??അമ്പലത്തിലെ ഏഴിലം പാല??ഇല്ലിക്കാട്?? പല തരം പേടികള്‍..പോയത് ഒരാള്‍ക്കൂട്ടം..അമ്പല പറമ്പിലെ കപ്പലണ്ടി അടി പ്രൈസ് കിട്ടിയ വകയിലെ തോടന്‍ കപ്പലണ്ടി ചവച്ച്, ഹിരണ്യകശിപു കണ്ടിരുന്നപ്പോള്‍ വെളുപ്പിന് ഒന്നര...കൂടെ വന്ന കൂട്ടം കൊഴിഞ്ഞ് ഞാനും, അവനും മാത്രം...ഇല്ലിക്കാട് അടുത്തപ്പോള്‍ മുളകള്‍ കൂട്ടി മുട്ടി കരയുന്ന ശബ്ദം, ഇരുട്ടില്‍ കണ്ണുമടച്ച് നടക്കുമ്പോള്‍ അമ്പലത്തിലെ ഏഴിലംപാല മറി കടക്കാനുള്ള മാര്‍ഗ്ഗം മാത്രം ചിന്തയില്‍..

     "ഓടിക്കോടാ..."

                                   അമ്പലവും, ഏഴിലം പാലയും, യക്ഷിയും എല്ലാം കണ്ണും പൂട്ടിയുള്ള ഓട്ടത്തിന് മുന്നില്‍ മറി കടന്നു..

                                   ഒരു നുണയുടെ പുറത്ത് എസ്.എന്‍ തിയേറ്ററില്‍ സെക്കന്റ്‌ ഷോ കാണാനുള്ള യാത്ര അവസാനിച്ചത് ശില്പി തിയേറ്ററിലെ ഇരുട്ട് നിറഞ്ഞ ടിക്കറ്റ് കൌണ്ടറില്‍..പേടി..ആരെങ്കിലും കണ്ടാല്‍..മാനം പോകാന്‍ അത് മതി..ഇംഗ്ലീഷ് അക്ഷരം എ യുടെ ചുറ്റും വട്ടം വരച്ച സിനിമയുടെ രഹസ്യം കണ്ടെത്താനുള്ള കൗമാരത്തിന്റെ ത്വര..കീറി തന്ന ടിക്കറ്റുമായി തിയേറ്ററില്‍ കയറി മങ്ങിയ വെളിച്ചത്തില്‍ കണ്ണോടിച്ചപ്പോള്‍ അവന്‍ പതുക്കെ ഭീതിയോടെ ചെവിയില്‍ പറയുന്നു...

      "ദേടാ,,സുകുമാരന്‍ മാഷ്.."

                                    പിന്നെ സിനിമ തുടങ്ങും വരെ കസേരയില്‍ തല ചായ്ച്ച് ഇരുന്നു..മാളത്തില്‍ നിന്നും തലയുയര്‍ത്തി നോക്കുന്ന പാമ്പിനെ പോലെ സിനിമ കാഴ്ച..ഭയം മറ്റൊരു തലത്തില്‍ മനസ്സില്‍ കയറിയ ത്രസിപ്പിക്കുന്ന കാലം..

                                     'അടിക്കെടാ..ബിയറാ..ഒരു കൊഴപ്പോമില്ല."

                                     "കൊറച്ച് വെള്ളം ഒഴിക്കട്ടെ..."
                               
                                       ഇരുളില്‍ മറഞ്ഞിരുന്നു കയ്ക്കുന്ന ദ്രാവകം ഭീതിയോടെ ആദ്യമായി കഴിച്ച് വീട്ടില്‍ വൈകീട്ട് കയറി ചെല്ലുമ്പോള്‍ മനസ്സ് പേടി കൊണ്ട് പെരുമ്പറ കൊട്ടി..തുളസി തറയിലെ തുളസിയും, പണി കൂര്‍ക്ക ഇലയും പല വട്ടം ചവച്ച് തുപ്പിയിട്ടും മാറാത്ത ഭയം..പേടിയുടെ അതി ഭീകരമായ മറ്റൊരു തലം..വീട്ടില്‍ പിടിക്കപ്പെട്ടാല്‍, ആരെങ്കിലും അറിഞ്ഞാല്‍ ഉണ്ടാകുന്ന അതി ഭീകരമായ അവസ്ഥയെ കുറിച്ചുള്ള ആധി..

     "ഗാന്ധിജി യൂണിവേഴ്സിറ്റീലെ എല്ലാ കോളേജിലും പരീക്ഷ കഴിഞ്ഞൂല്ലോ..എന്താ അവന് മാത്രം കഴിയാത്തത്?"

                                      കല്യാണ വീട്ടില്‍ വെച്ച് അത് വരെ പേടിയോടെ കാത്ത് വെച്ച ആ രഹസ്യം മറ്റൊരു കോളേജില്‍ പഠിക്കുന്ന അമ്മാവന്‍റെ മകള്‍ വീട്ടുക്കാരുടെ മുന്നില്‍ അവതരിച്ചപ്പോള്‍ മറ്റൊന്നും ആലോചിക്കാതെ അവിടെ നിന്നും ഒരു പലായനം..പരീക്ഷ എഴുതാന്‍ കഴിയില്ലെന്ന സത്യത്തെക്കാള്‍ അത് മറച്ച് പിടിച്ച് എല്ലാവരെയും തെറ്റിദ്ധരിപ്പിച്ച കുറേ ദിവസങ്ങള്‍ അതിന്‍റെ പ്രതികരണം നിറഞ്ഞ വരാനിരിക്കുന്ന ദിനങ്ങള്‍..പേടി..അതില്‍ നിന്നും താല്‍ക്കാലികമായി ഒരു മോചനം..ആരുമറിയാതെ ഒരു ഒളിച്ചോടല്‍..

    "തന്നെ ഞാന്‍ ശരിയാക്കി തരാം..."

                                      വെളുത്ത വിയര്‍പ്പ് പുരണ്ട കയ്യില്‍ നിന്നും ജീരക മിട്ടായി വാങ്ങി ബസ്സില്‍ അവളോട് ചേര്‍ന്ന്‍ ഇരിക്കുമ്പോള്‍ പേടിയും, ഭയവും മനസ്സില്‍ വളര്‍ന്നെങ്കിലും, യൗവനയുക്തമായ ചോരത്തിളപ്പില്‍ പുറത്ത് വന്ന വാക്കുകള്‍..അതൊരു വാക്കായിരുന്നില്ല...വാഗ്ദാനം ആയിരുന്നു..തളിരിടാന്‍ പോകുന്ന പുത് ജീവിതത്തിലേക്കുള്ള ധീരമായ വിളിയായിരുന്നു..പിന്നെ സാത്വിക ഭാവമായ പേടി മാറ്റി നിര്‍ത്തി ഒരു ജീവിതം..

                                        ഇന്ന്‍ ഈ പേടി വരികള്‍ എഴുതാന്‍ പ്രചോദനം നല്‍കിയതും പേടി തന്നെ..സോഷ്യല്‍ മീഡിയയും, സമൂഹവും വിതയ്ക്കുന്ന അരക്ഷിതമായ സമൂഹികാവസ്ഥയിലേക്ക്  നീങ്ങുന്ന എന്‍റെ നാടിനെ കുറിച്ചുള്ള ഭയം.."വിലക്കപ്പെടുന്ന സംഗീതം, വിലക്കപ്പെടുന്ന വിനോദം, വിലക്കപ്പെടുന്ന രുചിഭേദം.." ആ വിലക്കുകള്‍ ആഘോഷിക്കുന്ന അസഹിഷ്ണുത നിറഞ്ഞ സമൂഹം..അതില്‍ ചേരി തിരിഞ്ഞ് വിഷം തുപ്പുന്ന മുഖങ്ങളില്‍ എനിക്കറിയുന്ന, എന്‍റെ ചില പ്രിയപ്പെട്ടവരും.."എന്‍റെ മതമാണ്‌ ഉത്തമം, എന്‍റെ മതചിന്തയും, മതചിഹ്നവും മഹത്തരം.."പേടി തോന്നുന്നു..രാജ്യം സുരക്ഷ്യ്ക്കായ്‌ കരുതിവെച്ച ആണവ ആയുധങ്ങളേക്കാള്‍ വലിയ സംഹാര ശേഷിയുള്ള ആശയങ്ങള്‍, വിഷമയമായ ചിന്തകള്‍ പ്രചരിക്കപ്പെടുന്നു...ഒരു നാള്‍ നാശം വിതയ്ക്കാന്‍.."


NB:-       "ഒരു മതവും ഒന്നിനേക്കാള്‍ മുകളിലല്ല..ഒരു മതവിശ്വാസവും മറ്റൊന്നിനേക്കാള്‍ മോശവുമല്ല..ഒന്നില്‍ അടിയുറച്ച് വിശ്വസിച്ച് മറ്റുള്ളവയെ ബഹുമാനിച്ചാല്‍ ഒന്നും നഷ്ടമാകില്ല..എല്ലാം അവസാനമായി ഒന്ന്‍ തന്നെ..എല്ലാം ഹോമോസാപ്പിയന്‍സ്...ഇനി വ്യത്യസ്തരായ ആരെങ്കിലും ഉണ്ടെങ്കില്‍ സ്വന്തം കൈത്തണ്ട മുറിച്ച് നോക്കുക...ചുവപ്പ് നിറമല്ലാത്ത ചോര കാണുകയാണെങ്കില്‍ മാത്രം..രാസനാമം തേടി ഒരു അന്വേക്ഷണം തുടങ്ങാം..അത് ചെന്ന്‍ അവസാനിക്കുന്നതും നിങ്ങളെക്കാള്‍ വിവേചന ബുദ്ധിയും, ഐ.ക്യൂ വുമുള്ള ഒരു കുരങ്ങനില്‍ ആയിരിക്കും.."

                                             
                                       

2015, ഒക്‌ടോബർ 2, വെള്ളിയാഴ്‌ച

Y2K / കൗബോയ്‌...

                            "Y2കെ..."

              സ്കൂള്‍ വിട്ട സമയത്ത്‌....
              പത്തിലേയും, ഒമ്പതിലേയും പെണ്‍കുട്ടികളുടെ മുന്നില്‍ വെച്ച്,
              കുറെ നാളായി മനസ്സില്‍ കൊണ്ട് നടക്കുന്ന ശ്രേയ സനലിന്റെ മുന്നില്‍ വെച്ച്...
       അതെ...ഇത് അവന്‍ തന്നെ...അവന്‍റെ ശബ്ദം തന്നെ...പൊട്ടിച്ചിരിക്കുന്ന കൂട്ടുക്കാര്‍...അവര്‍ക്കിടയില്‍ ഇമ്മിണി ബല്യേ ആളായി അവന്‍...വരുണ്‍. കെ.ടി..പിന്നെ താമസിച്ചില്ല...അതുക്ക്‌ മേലെ..

                           "നീ പോടാ...കൗബോയ്..."

        അവന്‍റെ മുഖം വളിച്ച ചോറ് പോലെ...പെണ്‍കുട്ടികള്‍, പ്രത്യേകിച്ച് ശ്രേയ ആ വിളി കേട്ട് ആര്‍ത്ത് ചിരിച്ചു...ചമ്മി നില്‍ക്കുന്ന വരുണ്‍ കെ.ടി...അവന്‍റെ അഭിമാനത്തില്‍ വീണ്ടും ചാണകം വാരിയിട്ട് അതുക്കും മേലെ....

                          "പോയി പശൂനെ കുളിപ്പിക്കടാ കൗബോയ് മലരേ...."

       ഞങ്ങള്‍ തമ്മിലുള്ള ശീതസമരത്തിന് കൊറേ കൊറേ വര്‍ഷങ്ങളുടെ പഴക്കമുണ്ട്...ഞാന്‍ എന്റെ ഭാഷയില്‍ പറഞ്ഞാലും, അവന്‍ അവന്‍റെ ഭാഷയില്‍ പറഞ്ഞാലും.....

                         "അയല്‍വാസി ഒരു ദരിദ്രവാസി...."

     അവന്‍റെ അമ്മ "കുടുംബശ്രീ സുനിത, എന്‍റെ അമ്മ പൂതന പെണ്ണമ്മ, അവന്‍റെ അച്ചന്‍ കല്ലാടന്‍ തിലകന്‍, എന്‍റെ അച്ചന്‍ കഷ്ടപ്പാട്‌ കൃഷ്ണന്‍കുട്ടി,എന്‍റെ വീട്ടിലെ പട്ടി റോക്കി, അവന്‍റെ വീട്ടിലെ പട്ടി ജാക്കി...പിന്നെ ഞാനും അവനും..."ഇന്ത്യയും, പാക്കിസ്ഥാനും പോലെ....ശത്രുക്കള്‍.

    എന്‍റെ ഓര്‍മ്മയില്‍ അവന്‍റെ അമ്മയും, എന്‍റെ അമ്മയും തമ്മിലുള്ള ആദ്യ വഴക്ക് ഞാന്‍ കണ്ടത്‌ എന്‍റെ വള്ളി ട്രൌസര്‍ പ്രായത്തില്‍....അതും ഒരു കപ്പങ്ങ മരത്തില്‍ നിന്നും വീണ കപ്പക്കായുടെ പേരില്‍...അവരുടെ പറമ്പില്‍ നിന്നും ഒരു കാറ്റില്‍ വീണ മരത്തില്‍ നിന്നും എന്‍റെ അമ്മ ശ്രീമതി പെണ്ണമ്മ ഒരു കായ എടുത്തതിന്റെ പേരില്‍ നടന്ന ഒന്നാം ലോക മഹായുദ്ധം...അന്നാണ് ഞാന്‍ മലയാള ഭാഷയില്‍ നിലവിലുണ്ടായിരുന്ന തെറികള്‍ മുഴുവന്‍ പഠിച്ചത്..എന്‍റെ അമ്മയുടെ നേരെ വെല്ലുവിളി ഉയര്‍ത്തി ഉറക്കെ ചീത്ത പറയുന്ന അവന്‍റെ അമ്മയുടെ പിന്നില്‍ ട്രൌസര്‍ ഇടാതെ സുനാമി പുറത്ത്‌ കാണിച്ച് അന്ന് അവനും ഉണ്ടായിരുന്നു... വരുണ്‍...ശത്രു...

                           " y2k"...അത്‌ ഞാന്‍ തന്നെ...എന്റെ നാട്ടുക്കാരും,കൂട്ടുക്കാരും അറിഞ്ഞു തന്ന ഇരട്ട പേര്.."യദുകൃഷ്ണന്‍'' എന്ന നല്ല ഒരു പേര് എനിക്കുണ്ട്...എന്നാലും ഞാന്‍ അറിയപ്പെടുന്നത് ഇരട്ട പേരിലാണ്...ലോകാവസാനം ഭയന്ന്‍ രണ്ടായിരാമാണ്ട് തുടക്കത്തില്‍ ഒരു എരുമയെ വിറ്റ്‌ അച്ഛനും, അമ്മയും നടത്തിയ ബാഗ്ലൂര്‍ യാത്ര..അതിനൊരു ഉപകഥ പോലെ എന്‍റെ ജനനം...അങ്ങിനെ അച്ചന്‍ അമ്മ അവരുടെ ലോകാവസാന ഭീതി, അതിന്‍റെ ഒടുവില്‍ രണ്ടായിരം സെപ്റ്റംബര്‍ മാസത്തില്‍ എന്‍റെ ജനനം..നാട്ടുക്കാര്‍ പേര് വിളിച്ചു...എന്‍റെ അച്ചന്‍ ചെവിയില്‍ പേര് ചൊല്ലി വിളിക്കും മുന്‍പ്..."കഷ്ടപ്പാട് കൃഷ്ണന്‍കുട്ടിയുടെ മകന്‍ y2k.."

                             "ഇനി അവന്‍ കൗബോയ്‌ ആയ കഥ...അവന്‍റെ അച്ചന്‍ കല്ലാടന്‍ തിലകന്‍ നാട്ടിലെ അറിയപ്പെടുന്ന പശുപാലകന്‍ ആണ്..പശുവും, എരുമയും, ചാണകവും, കൊതുകും അവന്‍റെ വീട്ടിലെ സ്ഥിരം വാസികള്‍..ഇരുപത് ലിറ്റര്‍ പാല്‍ കറന്ന് ഇരുപത്തിയഞ്ച് ലിറ്റര്‍ പാല്‍ സൊസൈറ്റിയില്‍ അളക്കുന്ന വിരുതന്‍...വിരുമ്പി കുളത്തിലെ വെള്ളം പാലില്‍ ചേര്‍ത്ത് വില്‍ക്കുന്ന വമ്പന്‍..സ്കൂള്‍ വിട്ടാല്‍ അവനു  പശുവിന് പുല്ല് പറിക്കാന്‍ പോകണം..അങ്ങിനെ ഒരിക്കല്‍ പശുവിന്‍റെ പുറകെ നടന്ന അവനെ നോക്കി ആരോ വിളിച്ചു...

           "കൗബോയ്‌..."

                             അതോടെ അവന്‍റെ തിരുനാമകരണം നടന്നു...പെട്ടന്നു തന്നെ അവന്‍ സ്കൂളിലും, നാട്ടിലും അതെ പേരില്‍ അറിയാന്‍ തുടങ്ങി..

                              "ഫ...അരുവാണി..." കുടുംബശ്രീയുടെ കാശ് അടിച്ച് മാറ്റിയവളെ.."

                              നാലു മണിയ്ക്ക് വീട്ടില്‍ ചെല്ലുമ്പോള്‍ ഒരു ഉഗ്രന്‍ വഴക്ക്..എന്‍റെ അമ്മയും, അവന്‍റെ അമ്മയും...അവന്‍റെ വീട്ടിലെ പെടക്കോഴി എന്‍റെ വീട്ടില്‍ വന്നപ്പോള്‍ എന്‍റെ വീട്ടിലെ ചാത്തന്‍ കോഴി അതിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനാണ് വഴക്ക്...അവന്‍റെ അമ്മ സുനിത വിളിക്കുന്ന തെറിയ്ക്ക് തിരികെ അതിലും വലിയ തെറി എന്‍റെ അമ്മ പെണ്ണമ്മ വക...ഇടയ്ക്ക് കൗബോയ് വഴക്കിന്‍റെ മൂര്‍ച്ചയില്‍ വേലിക്കരികില്‍ കുരച്ച് നിന്ന റോക്കിയുടെ നേരെ ഒരു കല്ല്‌ വലിച്ചെറിഞ്ഞു..ഒരു മോങ്ങലോടെ റോക്കി അവിടെ നിന്നും ഓടി പോയി വീടിന്‍റെ മറവില്‍ നിന്നും വീണ്ടും കുര തുടര്‍ന്നു...എന്‍റെ നോട്ടം അവന്‍റെ വീട്ടിലെ പട്ടി ജാക്കിയുടെ നേരെ തിരിഞ്ഞത് മനസ്സിലാക്കിയപ്പോള്‍ ജാക്കി വാല് വളച്ച് പിന്നില്‍ തിരുകി ഓടിയകന്നു..വഴക്ക് പിന്നെയും തുടര്‍ന്നു..ഇടയ്ക്ക് ഊര്‍ജ്ജം നഷ്ടമാകുമ്പോള്‍ അടുക്കളയില്‍ നിന്നും വെള്ളം കുടിച്ച് വന്ന് ഇരു സ്ത്രീ രത്നങ്ങളും വാ കൊണ്ട് യുദ്ധം നടത്തി..

                            "ഡീ..എരുമനെ വാങ്ങാന്‍ വന്ന ഹസ്സന്‍ മാപ്ലയ്ക്ക് പാ വിരിച്ച് കൊടുത്തട്ടല്ലെടീ മച്ചിയായ നീ പെറ്റത്??"

                             സുനിത പ്രയോഗിച്ച ബ്രമാസ്ത്രം...തന്‍റെ ഉല്പത്തിയോളം നീളുന്ന രണ്ടായിരം നൂറ്റാണ്ടിലേക്ക് നീളുന്ന അസ്ത്രം...അതിനു മറുപടി അമ്മയുടെ വക ഒരു പുലയാട്ടും പിന്നെ മുഴുത്ത തെറിയും..പണ്ട് എരുമയെ വാങ്ങാന്‍ വന്ന ഹസ്സന്‍ മാപ്ല മരിച്ച് പള്ളികാട്ടില്‍ വിശ്രമം തുടങ്ങിയിട്ട് കാലം കുറേ ആയെങ്കിലും കെട്ടുകഥ ഇന്നും തുടരുന്നു..ഒടുവില്‍ ഇരുളും വരെ വഴക്ക് തുടര്‍ന്ന്‍ ഇരുവരും പിന്മാറി..ഇടയ്ക്ക് വലിയ വെടിക്കെട്ട് കഴിഞ്ഞ പറമ്പില്‍ ഇടയ്ക്ക് പൊട്ടുന്ന ഓല പടക്കം പോലെ ഇരുളില്‍ നിന്നും പരസ്പരം തെറികള്‍..

                           എന്തായാലും യുദ്ധം ബാധിച്ച മണ്ണിലേക്ക് ഇരുട്ടില്‍ ആടിയാടി രണ്ട്‌ പേര്‍..മറ്റാരുമല്ല...ഷാപ്പില്‍ നിന്നും അന്തി മോന്തുമ്പോള്‍ സൌഹൃദത്തില്‍ എത്തി ശ്രീമതിമാരുടെ പോര് മറന്ന്‍ തോളില്‍ കൈകള്‍ ചേര്‍ത്ത് കല്ലാടന്‍ തിലകന്‍ എന്ന അവന്‍റെ അച്ചനും, കഷ്ടപ്പാട് കൃഷ്ണന്‍കുട്ടി എന്ന അവന്‍റെ അച്ചനും..അതൊരു താത്കാലികമായ കൂട്ടാണ്..ഷാപ്പില്‍ നിന്നും കൂടുന്ന കൂട്ട്..പിറ്റേന്ന് തലയണമന്ത്രം കയറി കുടിച്ച കള്ളിറങ്ങുമ്പോള്‍ യുദ്ധമുന്നണിയില്‍ വേലിക്കരികെ അന്തി സൗഹൃദം പോര് വിളി തുടങ്ങും...കൊല്ലുമെന്നും, തല്ലുമെന്നും...അത് ആസ്വദിച്ച് രണ്ടു പേരുടേയും മിസ്സിസ്സുമാര്‍...അങ്ങിനെ അയല്‍വാസികള്‍ പരസ്പരം ദരിദ്ര വാസികള്‍.. എന്‍റെ ശത്രുവായി അവനും..വരുണ്‍ എന്ന കൗബോയ്...

                            പഠനത്തില്‍ ഒഴിച്ച് ബാക്കി എല്ലാ മേഖലകളില്‍ അവന്‍ എന്‍റെ  ശത്രുവാണ്..ക്രിക്കറ്റ് കളിക്കുമ്പോള്‍ , അമ്പലകുളത്തില്‍ നീന്തുമ്പോള്‍, സൈക്കിള്‍ ചവിട്ടുമ്പോള്‍, എന്തിനു ഫാന്‍സ്‌ അസോസിയേഷന്‍ വരെ..ഞാന്‍ ഒരു വിജയ്‌ രസികന്‍, അവനൊരു തല രസികന്‍..അങ്ങിനെ ഇടയ്ക്ക് ഉന്തും, തള്ളും പരസ്പരം ചീത്തവിളിയും, കളിയാക്കലും..അതിനൊടുവില്‍ ജീവിത വര മാറുന്ന പത്താം തരം പരീക്ഷയും, പിന്നെ അതിന്‍റെ റിസള്‍ട്ടും, ആദ്യം എസ്.എസ്.എല്‍.സി. ഫലം വന്നപ്പോള്‍ ഞാന്‍ തോറ്റ് തുന്നം പാടി..എല്ലാവരേയും ഞെട്ടിച്ച് കൗബോയ്‌ പത്താം തരം കടന്നു കൂടി..വിദ്യാഭ്യാസ രാജ്യം ഭരിക്കുന്ന മഹാനായ റബ് തിരുമേനി ഫലം വീണ്ടും രണ്ടാമത് കൂട്ടിയും, കിഴിച്ചും നടത്തിയപ്പോള്‍ ഞാന്‍ ജയിച്ചു, കൗബോയ് പരാജയപ്പെട്ടു..അതിന്‍റെ പ്രത്യഘാതം പോലെ അന്നും വൈകീട്ട് വേലിയുടെ അപ്പുറത്ത് നിന്നും പോര്‍വിളികള്‍...പതിവ് പോലെ അന്തിയാകും വരെ വാക്കുകള്‍ തൊടുത്ത മഹാ യുദ്ധം...ഒടുവില്‍ ഇരുള്‍ വീണപ്പോള്‍ ഇരു ഭാഗത്തെ പെണ്പോരളികള്‍ പിന്‍ വലിഞ്ഞു..

                          "y2k"

                           അവന്‍ പിന്നേയും..ഒപ്പം ആരോ പൊട്ടി ചിരിക്കുന്നു..ഒന്ന്‍ തിരികെ നോക്കിയപ്പോള്‍ അവന്‍ തന്നെ..വരുണ്‍.കെ.ടി..കൗബോയ്..പാര്‍ട്ടി ഓഫീസിനു മുന്നില്‍..ചെങ്കൊടിയുടെ താഴെ, ലെനിന്‍റെ ഫോട്ടോ പതിച്ച മണ്ഡപത്തില്‍..കൂടെ ചില പ്രാദേശിക സഖാക്കള്‍, തിരികെ പറയാന്‍ ഭയം തോന്നി..അന്നാണ് ഒരു സത്യം തിരിച്ചറിഞ്ഞത്..അവന്‍ കമ്മൂണിസ്റ്റ് ആയിരിക്കുന്നു..പരീക്ഷയില്‍ തോല്പിച്ച റബ്ബിനോടും, കോണ്‍ഗ്രസ്‌ സര്‍ക്കാരിനും എതിരെ പ്രതിഷേധിക്കാന്‍ അവന്‍ പാര്‍ട്ടിയുടെ പുതിയ മെമ്പര്‍ഷിപ്പ് എടുത്തിരിക്കുന്നു..മുന്നില്‍ നടക്കുമ്പോള്‍ പിന്നാലെ വന്ന അരുണ്‍ പതുക്കെ ചെവിയില്‍ പറഞ്ഞു..

                           "ഇനി അവനോട് കളിക്കാന്‍ നിക്കണ്ട..അവന്‍ ഡി.വൈ .എപ്പി ക്കാരനാ.."

                           അന്ന്‍ വൈകീട്ട് വീടിന്‍റെ കോലായില്‍ ഇരിക്കുമ്പോള്‍ അവന്‍ നടന്ന്‍ പോകുന്നു..മുണ്ട് പതിവിലും കൂടുതല്‍ പൊക്കി കുത്തി നെഞ്ച് വിരിച്ച് രൂക്ഷമായ ഒരു നോട്ടവുമായ്..ജീവിതത്തില്‍ ആദ്യമായി അവനു മുന്നില്‍ തോല്‍ക്കുന്നത് പോലെ..രാത്രി ഭക്ഷണം കഴിക്കുമ്പോള്‍, ഉറങ്ങാന്‍ കിടക്കുമ്പോള്‍ മനസ്സില്‍ അത് മാത്രം.."അവന്‍ ഡി.വൈ.എഫ്.ഐ" ആയിരിക്കുന്നു...ഇനി അവനെ പേടിക്കണം..അവനെ എതിര്‍ക്കാന്‍ നല്ല മാര്‍ഗ്ഗം തന്നെ വേണം..അതിനു അത് തന്നെ മാര്‍ഗ്ഗം...

പിറ്റേന്ന്...

                        കാവി മുണ്ട്..അതും കഷ്ടപ്പാടിന്റെ നിറം മങ്ങിയ പഴയ മുണ്ട്, കയ്യില്‍ ഒരു ചുവന്ന ചരട്, നെറ്റിയില്‍ കുങ്കുമ കുറി, y2k യദുകൃഷ്ണന്‍ കൗബോയ് സഞ്ചരിച്ച വഴിയ്ക്ക് എതിരെ..ബാല്യം മുതല്‍ അവര്‍ക്കിടയില്‍ വളര്‍ന്ന ശീത സമരം മറ്റൊരു വഴിയിലേക്ക്..വൈകീട്ട് പൊതുവഴിയില്‍ ഇരുവരും കണ്ട് മുട്ടിയപ്പോള്‍ ....


                          "ഡാ y2k സംഘി...."

മറുപടിയായി കൗബോയിയെ നോക്കി അവനും ഉറക്കെ വിളിച്ചു പറഞ്ഞു...

                          "നീ പോടാ കൗബോയ് ഊള ചകാവേ..."