2016, ഓഗസ്റ്റ് 19, വെള്ളിയാഴ്‌ച

"ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍.."

               


                           "മോനെ ദാ ഈ ടര്‍ക്കി തലേല്‍ കെട്ടിക്കോ..നല്ല മഞ്ഞുണ്ട്."

                           ''കഴിഞ്ഞാ നേരെ പോന്നേക്കണം..നാളെ സ്കൂളീ പോണ്ടാതാ.."

            മുറ്റത്ത് കൂട്ടുക്കാര്‍ മൂന്ന്‍ പേര്‍. ഒരുവന്‍റെ കയ്യില്‍ പഴയ പായ, മറ്റൊരുവന്‍റെ കയ്യില്‍ നാലു ബാറ്ററി ടോര്‍ച്ച്, മൂന്നാമന്‍റെ  കയ്യില്‍ ഒരു മുള വടി. "ഇതെന്തിനാടാ ഷബീറെ മോളവടി??" അമ്മയുടെ ചോദ്യം.."അതേ ഹരിഹര ചെട്ടന്റോടെ ഒരു പട്ടീണ്ട്‌..ഒരു ചാവാലി, രാത്രി വഴീ പോണോരെ മുഴോന്‍ ഓടിച്ചിടും" .അത് കേട്ടപ്പോള്‍ അമ്മയുടെ മുന്നറിയിപ്പ്.."സൂക്ഷിച്ച് പോണേ" അമ്മയുടെ വാക്കുകള്‍  കടന്ന്‍ നേര്‍ത്ത നിലാവില്‍ തെളിഞ്ഞു കിടക്കുന്ന റോഡിലൂടെ..

                           "എന്തൂട്ട് ബാലെയാണടാ അക്കുടൂ ഇന്നലത്തെ..ഞാനോറങ്ങി.."

            മുന്നില്‍ ടോര്‍ച്ച് തെളിയിച്ച് നടക്കുന്ന ശീനുവിനാണ് ബാലെ ഇഷ്ടപ്പെടാതെ പോയത്. "കമ്മിറ്റിക്കാര്‍ക്ക് വല്ല മൂവാറ്റ് പോഴ ഏഞ്ചല്‍ വോസിന്റെ ഗാനമേള വെച്ചൂടെ..മോനെ മൂത്ത്ന്നം അമ്പലത്തി അവര് വന്നപ്പാ  അവര്ടെ പാട്ടുക്കാരന്‍  ചാക്കോ "പള്ളി കേട്ട് ശബരിമലക്ക് പാടി" എന്താര്‍ന്ന്‍ ആളുകള്ടെ കയ്യടി."

            പിന്നില്‍ നടക്കുന്ന സനുവാണ് എന്നെ പിടിച്ച് മാറ്റിയത്..അല്ലെങ്കില്‍ .." ദേടാ..ആന പിണ്ഡം." മുന്നിലെക്കുള്ള വഴി നിറയെ ആന പിണ്ഡം. ഇരുള്‍  നിറഞ്ഞ വഴി.ഇല്ലി കൂടാണ്. അവിടെ പകല് പോലും പ്രേതങ്ങള്‍ അലഞ്ഞ്‌ നടക്കുന്നത് കണ്ടവരുണ്ടത്രേ..അത് വരെ നിറഞ്ഞു നിന്ന നാലു നാവുകള്‍ അതോടെ നിശ്ചലമായി.പേടിയുടെ ഒറ്റയടികള്‍. ഇല്ലി കൂട് ചെറിയ കാറ്റില്‍ മൂളുന്നുണ്ട്..അതിനുള്ളില്‍ നിന്നും മിന്നാമിനുങ്ങ്‌ മിന്നുന്ന ചെറിയ വെട്ടം, കാത് തുളക്കുന്ന ചീവിടിന്റെ ശബ്ദം.ഇടയില്‍ നേരിയ വെട്ടത്തില്‍ ഒരു വെളുത്ത നിഴല്‍ മാറിയത് പോലെ..കണ്ണടച്ചു നടന്ന്‍..കാല് കല്ലില്‍ ഇടിച്ച് പൊട്ടിയെന്ന് തോന്നുന്നു. ഭയം കാറ്റില്‍ പറത്തി കൊണ്ട് മുന്നില്‍ ചൂട്ട് കറ്റകള്‍. "വേം നടക്ക്..അവരി നാടകം കാണാനാ.."

          ടാ..നിന്‍റെ കയ്യില് ചില്ലറ ഇണ്ടാ?? ഞാന്‍ ട്രൌസറില്‍ തപ്പി നോക്കിയപ്പോള്‍ പത്ത് പൈസയുടെ തണുപ്പ്.."പത്ത് പൈസ ണ്ട്.." ചോദ്യം ചോദിച്ച സനുവിനോട്.."നിന്റെലോ ??" അതിന് മറുപടി പോലെ അവന്‍ വീര്‍ത്തിരിക്കുന്ന കീശ ഒന്ന്‍ തഴുകി. "കശുണ്ടി ഇണ്ട്..അടി പ്രൈസ് നോക്കാം."

         നടന്ന്‍ വേഗം ചൂട്ട് കറ്റ സംഘത്തിന്‍റെ കൂടെ ചേര്‍ന്നപ്പോള്‍ നാലു മനസ്സുകള്‍ക്കും ഒരു ചെറിയ ആശ്വാസം.ചാവാലി പട്ടി ചില്ലറ മുരള്‍ച്ചയും, കുരയുമായി പ്രതിഷേധം തീര്‍ത്തെങ്കിലും കൂട്ടത്തിലെ ആരുടെയോ കല്ലിന്‍റെ പ്രതികരണത്തില്‍ മോങ്ങി കൊണ്ട് അപ്രത്യക്ഷമായി.കുറച്ച് നടന്നപ്പോള്‍ അമ്പല പറമ്പില്‍ നിന്നുള്ള പാട്ട് കേള്‍ക്കാം.."നമ്മക്കെ നല്ല സലം നോക്കി ഇരിക്കണം..ഉഗ്രന്‍ നാടകാ."

        വെളിച്ചവും, ശബ്ദവും കലര്‍ന്ന അമ്പല പറമ്പില്‍ എത്തിയപ്പോള്‍ സ്റ്റേജിനു മുന്നില്‍ നിരത്തിയിട്ട പായകള്‍, ആളുകള്‍ അഡ്വാന്‍സ് ബുക്കിങ്ങ് ആസ്വദിച്ച് പായയില്‍ കിടന്നും ഇരുന്നും..ഇടയില്‍ കിട്ടിയ പൂഴി മണലില്‍ ഒരു ചെറിയ സ്ഥലത്ത് പായ വിരിച്ച് നാലു പേരും ഇരിക്കുമ്പോള്‍ സനുവിനു മുന്നില്‍ വോളിബോര്‍ കോര്‍ട്ടിലെ കുറ്റിയുടെ തടസ്സം..അടുത്ത പായ പതുക്കെ വലിച്ച് നീക്കി ആ തടസ്സം മാറ്റാന്‍ നോക്കിയപ്പോള്‍ പായയുടെ ഉടമ അമ്മൂമ്മ വക ശകാരം."ടാ ചെക്കാ ഞങ്ങളെ എട്ടരക്ക് വന്നോരാ.അങ്ങട് മാറിരി"

        അവിടെ ഇരുന്ന്‍ കൊണ്ട് തന്നെ ചുറ്റും നോക്കി. അമ്മായി പീപ്പി വിളിയും, അടി പ്രൈസ് കളിക്കാരുടെ അരവും, അതിന് മേല്‍ വന്നെത്തി നില്‍ക്കുന്ന തായമ്പ മേളവും..പൊടിയും, താഴെ ഇരുട്ടില്‍ ഒരു ചങ്ങല കിലുക്കം. ആനകളെ തളച്ചിരിക്കുന്നത് അവിടെയാകാം..അതിന് മുന്നില്‍ നേരിയ വെട്ടത്തില്‍ നാടക ക്കാരുടെ മിനി ബസ്സ്‌. ഞങ്ങള്‍ ഇരിക്കുന്നത്തിന്‍റെ ഇടത് വശത്ത് മതിലിനോട് ചേര്‍ന്ന്‍ കൈ നോട്ടക്കാര്‍.അവര്‍ക്ക് മുന്നില്‍ ഇരുള്‍ മൂടി നില്‍ക്കുന്ന ഭാവി അറിയാന്‍ ചിലര്‍.അവര്‍ക്കിടയില്‍ ഒരു പട്ടു പാവാട തിളക്കം കണ്ടപ്പോള്‍ ശീനുവിന്റെ തോണ്ടല്‍.."ദേടാ..വളവിലെ കുശ്ബു." നോക്കിയത് അപരാധമായത് പോലെ ഞാന്‍ വീണ്ടും നാടക സ്റ്റേജിലെക്ക് എന്‍റെ ദൃഷ്ടി മാറ്റി. അവിടെ പുറത്ത് ഒരു വലിയ ലൈറ്റ് കര്ട്ടന് നേരെ കത്തി നില്‍ക്കുന്നു. അതിന് പിന്നില്‍ ഒരുക്കമായിരിക്കും..ചുവന്ന കര്‍ട്ടനു മുകളില്‍ ഇരുവശത്തും മുകളിളുമായി നീല ബോര്‍ഡര്‍ കര്‍ട്ടന്‍.അവിടെ മനസ്സില്‍ സന്തോഷം നല്‍കുന്ന പോലെ വെളുത്ത അക്ഷരത്തില്‍ ...

                     "ആലുവ യവനിക."

        അപ്പുറത്ത് ഇരുന്ന ഒരുവന്‍ ഒരമ്മായി പീപ്പി ഊതി ഷെബീറിന്റെ ചെവിയില്‍ വെച്ച് ശബ്ദം ഉണ്ടാക്കിയതിനു തക്ക പ്രതിഫലം..പിന്നിലൊരു ഊക്കന്‍ ഇടി.ചെക്കന്‍റെ കണ്ണ്‍ ബള്‍ബായി മുന്നിലേക്ക്."ഞാനെന്‍റെ മാമയോട് പറഞ്ഞു കൊടുക്കും.."ഭീഷണി മുഴക്കി ചെക്കന്‍ പോയപ്പോള്‍ ഷബീര്‍ പേടിയോടെ ഞങ്ങളെ നോക്കി.സമയം കളഞ്ഞില്ല..പായ മടക്കി കുറച്ച് കൂടി മുന്നിലേക്ക്.ചെക്കന്‍റെ മാമ തിരഞ്ഞു നടക്കട്ടെ.

       ക്ഷമയുടെ നെല്ലി പലക കാണുന്ന പോലെ സമയം ഇഴഞ്ഞു മുന്നിലേക്ക് നീങ്ങിയപ്പോള്‍, തായമ്പ കൊട്ടി കലാശത്തിലേക്ക്..അതൊരു നല്ല നിമിത്തമാണ്..ഏതാനും നിമിഷങ്ങള്‍ക്കകം നാടകം തുടങ്ങാം.അതിന് മുന്നോടിയായി പായകള്‍ നിറഞ്ഞു കവിഞ്ഞിരിക്കുന്നു..നിറയെ ആളുകള്‍, ചില ശുഭ സൂചന പോലെ സ്റെജിന്റെ അകത്ത് നിന്നും മൈക്കുകള്‍ മൂളുന്നു. തായമ്പക കൊട്ടി തീര്‍ന്നതും ആദ്യ ബെല്ല് മുഴങ്ങി, ഒപ്പം മറ്റ് ലൈറ്റുകള്‍ ഓഫ് ചെയ്ത് സഹകരിക്കാനുള്ള നാടകക്കാരുടെ അഭ്യര്‍ത്ഥനയും..സ്റ്റേജിനു മുന്നിലെ ലൈറ്റ് മങ്ങി തുടങ്ങിയിരിക്കുന്നു. ഒപ്പം ഘന ഗാംഭീര്യമുള്ള ശബ്ദം.

      "അടുത്ത ബെല്ലോടു കൂടി നാടകം ആരംഭിക്കുന്നു. ആലുവ യവനിക സ്വഭിമാനം അവതരിപ്പിക്കുന്ന "അഷ്ടബന്ധം..'' അതിന് പിന്നാലെ അവതരണ സംഗീതം..ബെല്ലടിച്ചതും മുന്നിലെ കത്തിയെരിയുന്ന ലൈറ്റ് പൂര്‍ണ്ണമായും മങ്ങി. ബെല്ല് മുഴങ്ങിയതും ഇരുട്ടില്‍ കര്‍ട്ടന്‍ ഉയര്‍ന്നു.ഒന്നും കാണാത്ത സ്റ്റേജ് പശ്ചാത്തലം ലക്ഷ്യമാക്കി ഏതോ വിരുദന്‍ ടോര്‍ച്ച് തെളിയിച്ചു. അവിടെ മങ്ങിയ രംഗപടം..ഒരു വീടോ മറ്റോ.രംഗത്ത് വെളിച്ചം വന്നതോടെ നാടകം തുടങ്ങുകയായിരുന്നു.കാണികളെ മുഴുവന്‍ ആകാംഷ  നിറച്ച സാമൂഹ്യ നാടകം.ഞങ്ങളെ  അവതരണത്തിനൊപ്പം വിഷമിച്ചും, കരയിച്ചും, സന്തോഷിപ്പിച്ചും, ചിന്തിപ്പിച്ചും ഞങ്ങള്‍ക്ക് മുന്നില്‍ ജീവനുള്ള കഥാപാത്രങ്ങള്‍, അതിന്‍റെ ചുവട് പിടിച്ച സംഗീതം, ഒപ്പം വെളിച്ചം കൊണ്ടുള്ള മായാജാലം.

        ആസ്വാദനത്തിന്റെ ആദ്യ പകുതിയില്‍ കര്‍ട്ടന്‍ വീണപ്പോള്‍ കണ്ണുകള്‍ അടി പ്രൈസ് നടത്തുന്നവനിലെക്ക്.കയ്യിലുള്ള പത്ത് പൈസയും മുറുക്കി പിടിച്ച് ഷെബീറിന്റെ കൂടെ അവിടേക്ക്. പൈസ കൊടുത്ത് കപ്പലണ്ടി വാങ്ങി ആദ്യ കപ്പലണ്ടി പത്തില്‍ വെച്ചു. ചക്രം കറങ്ങി നിന്നത് എട്ടില്‍. അടുത്തത് ആറില്‍ വെച്ചത് ഷെബീര്‍ മാറ്റി നാലില്‍ വെച്ചത് ഷബീര്‍ മാറ്റി എട്ടില്‍ വെച്ചു. ചക്രം കറങ്ങി അവസാനിച്ചത് നാലില്‍..അങ്ങിനെ അവസാന കപ്പലണ്ടിയും അടി പ്രൈസ് സഞ്ചിക്ക് സംഭാവനയായി, ആരോ തിന്ന്‍ പോയ കപ്പലണ്ടി തൊണ്ടുകളെ കൊതിയോടെ നോക്കി വീണ്ടും പായിലേക്ക്. ചുറ്റും പരക്കുന്ന വറുത്ത കപ്പലണ്ടിയുടെ മണം. ഒഴിഞ്ഞ കീശയുമായി അണ്ടി പോയ അണ്ണാനെ പോലെ സനു.അവന്‍റെ പോക്കറ്റില്‍ ഉണ്ടായിരുന്ന കശുവണ്ടി മുഴുവന്‍ അടി പ്രൈസ് കൊണ്ട് പോയിരിക്കുന്നു.

        "അടുത്ത രണ്ട്‌ രംഗങ്ങളോടെ നാടകം ഇവിടെ പൂര്‍ണ്ണമാകുകയാണ്.'' വീണ്ടും ഘനഗംഭീരമായ ശബ്ദം. "രംഗപടം ആര്‍ട്ടിസ്റ്റ് സുജാതന്‍"ആ ശബ്ദത്തില്‍ ലയിച്ചിരുന്ന എന്നെ തോണ്ടി വിളിച്ച് കൊണ്ട് ശ്രീനു രണ്ട്‌ കപ്പലണ്ടികള്‍ നീട്ടി.ഒപ്പം പതിഞ്ഞ ശബ്ദത്തില്‍ "ഇത് ഞാന്‍ അടി പ്രൈസ് ക്കാരന്റെ കയ്യീന്ന് ഇശുക്കീതാ.." അത് വായിലിട്ട് വീണ്ടും നാടകത്തെ കുറിച്ചുള്ള വാക്കുകളിലേക്ക്.."നാടക രചന, സംവിധാനം ശ്രീമൂലനഗരം മോഹന്‍, രംഗത്ത് അലിയാര്‍..." തുടര്‍ന്ന്‍ എന്തെങ്കിലും കേള്‍ക്കുന്നതിനു മുന്പ് ഷെബീര്‍ ആകാശത്തേക്ക് നോക്കി. 'ടാ നോക്ക്യേ..കൊള്ളിമീന്‍.."മഴയുടെ വരവറിയിച്ച് മിന്നല്‍ പിണരുകള്‍ ആകാശത്ത് പൂക്കളം തീര്‍ക്കുന്നു. മഴയുടെ ഗന്ധവുമായി നേരിയ പിശറന്‍ കാറ്റും. മനസ്സ് തിരുനടയിലേക്ക് തിരിച്ച് വെച്ച് പ്രാര്‍ത്ഥിച്ചു. "നാടകം അവസാനം വരെ കാണാന്‍ സാധിക്കണേ.."

          നാടകം തുടര്‍ന്നു. അഷ്ടബന്ധം മനസ്സിലേക്ക് പതുക്കെ പതുക്കെ കയറി കൂടി നൊമ്പരം വിതക്കുന്നു. ആകാശത്ത് വര്‍ണ്ണങ്ങള്‍ വിതറിയ മിന്നലോ, അതിന്‍റെ അകമ്പടി പോലെ അകലെ ശബ്ദം കൊണ്ടുള്ള പൊട്ടി തെറിയോ, മഴയുടെ വിളിയുമായി വന്ന തണുത്ത കാറ്റോ നാടകം മുടക്കിയില്ല. അവസാനം വരെ ആസ്വാദന സുഖവും, രസവും ഒടുവില്‍ നൊമ്പരം നിറഞ്ഞ പര്യവസാനത്തിന് സാക്ഷ്യം വഹിച്ച് കര്‍ട്ടന്‍ വീഴുമ്പോള്‍ മഴ കണ്ണീരണിഞ്ഞ് പെയ്യാനുള്ള തുടക്കം..അതിന്‍റെ തുടക്കമായി ഒരു തണുത്ത തുള്ളി മൂക്കിന്‍ തുമ്പത്ത്..

         വലിയ ചെമ്പില കുടയാക്കി മഴയിലൂടെ നടക്കുമ്പോള്‍ നാടകം തന്നെയായിരുന്നു മനസ്സില്‍."സിനിമ അഭിനയാ..നാടകാ ജീവിതം."മനസ്സ് പറഞ്ഞു.ഞാനും എഴുതി നോകിയാലോ ഒരെണ്ണം..പണ്ട് വരയിട്ട കോപ്പി പേജില്‍ ഒരു കുഞ്ഞി കവിത എഴുതി വെച്ചിരിരുന്നു.ആരെയും കാണിക്കാതെ.

         "നാളെ കെടാമങ്ങലത്ത് ന്‍റെ കഥാപ്രസംഗാ.." മറ്റന്നാ നൃത്ത നൃത്ത്യം.." സനു പറഞ്ഞ വാക്കുകള്‍ ആയിരുന്നില്ലാ മനസ്സില്‍ ..ഒരു നാടകം മനസ്സില്‍ കടന്ന്‍ കൂടിയ പോലെ.ശ്രീമൂല നഗരം മോഹനെ പോലെ,നായരമ്പലം ബെന്നിയെ പോലെ എനിക്കും എഴുതാന്‍ സാധിക്കുമോ.അറിയില്ല..മഴ കനത്ത് പെയ്യുമ്പോള്‍ ഓടാന്‍ തുടങ്ങിയപ്പോഴും മനസ്സ് ചോദിച്ചു. എനിക്കും എഴുതാന്‍ കഴിയുമോ???

           പിറ്റേന്ന് റഫ് പുസ്തകത്തിന്‍റെ പിന്നില്‍ പേന കൊണ്ട് എഴുതി വെച്ച പേര് ഞാന്‍ മറന്നു പോയി. രംഗം 1 എന്നെഴുതിയതിനു താഴെ  കറുത്ത മഴി കൊണ്ട് പലവുരു  എഴുതിയ ഒരു പേര്..അതിന്നും മനസ്സിലുണ്ട്..കൂടെയുണ്ട്..മായാതെ മറയാതെ..

                    "ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍.."



       

   


   


















2016, ഓഗസ്റ്റ് 12, വെള്ളിയാഴ്‌ച

പേര് നഷ്ടമായവര്‍..

       





            ആദ്യമായി ആ ക്ലാസിലേക്ക് ഫാക്കല്‍റ്റിയായി കയറി ചെല്ലുമ്പോള്‍ അന്നെനിക്ക് അത്ര വലിയ പേടിയൊന്നും തോന്നിയില്ല. എന്നെ കണ്ടപ്പോള്‍ എല്ലാവരും എഴുന്നേറ്റ് നിന്നത് കണ്ടപ്പോള്‍ തന്നെ ആത്മവിശ്വാസം ഇരട്ടിയായി.പലമുഖങ്ങള്‍, മീശയുള്ളത്, താടിയുള്ളത്, മുന്നില്‍ ചില ബാല്യം വിടാത്തത്.അവസാന രക്ഷ പോലെ ഓട്ടോ മൊബൈല്‍  കോഴ്സ് പഠിക്കാന്‍ വന്നത്..അങ്ങിനെ മുപ്പത്തിയൊന്ന് മുഖങ്ങള്‍.

            ക്ലാസ്സിനിടയില്‍ ഉച്ചഭക്ഷണ  ക്ഷീണമോ, എന്‍റെ എഞ്ചിന്‍ സംബദ്ധമായ ക്ലാസ്സിന്റെ ബോറടിപ്പിക്കലോ എന്നറിയില്ല..മുന്നിലോരുവാന്‍ സംഗീതം ആസ്വദിക്കുന്ന പോലെ തലയാട്ടി ബെഞ്ചില്‍ ഇടയ്ക്കിടെ ശക്തിയായി ചുംബിച്ച് ഉറക്കം തൂങ്ങുന്നു.

        "എന്താടോ തന്‍റെ പേര് എന്ന ചോദ്യം പൂര്‍ത്തിയാകും മുന്‍പേ പിന്നില്‍ നിന്നും അവനു വേണ്ടി ആരോ ഉത്തരം തന്നു. "സാറെ കുഞ്ഞിപപ്പടം" ഉറക്കം തൂങ്ങിയവന്‍ എഴുന്നേറ്റ് നിന്ന് പിന്തിരിഞ്ഞ് ആരേയോ  രൂക്ഷമായി നോക്കി വീണ്ടും എനിക്ക് നേരെ നോക്കി പതുക്കെ പറഞ്ഞു.

         "ഷാരോണ്‍ കുമാര്‍."

         "അത് ഹാജര്‍ ബുക്കില് മാത്രോള്ളൂ മാഷേ." വീണ്ടും പ്നിന്നില്‍ നിന്നും ആരോ.അങ്ങിനെ ക്ലാസ്സുകള്‍ മുന്നോട്ട് പോകവേ അക്ഷരം കൂട്ടിയിണക്കാന്‍ അവന്‍ പാട് പെടുന്നത് കണ്ടും, മറ്റുള്ളവരുടെ പരിഹാസം കെട്ടും കുറേ ദിനങ്ങള്‍.ഒരിക്കല്‍ ഒഴിവ് സമയത്ത് സ്റാഫ് റൂമില്‍ ഇരിക്കുമ്പോള്‍ മുന്നില്‍ അവന്‍റെ നിഴല്‍.അതിങ്ങനെ മുന്നിലേക്ക് നീങ്ങി വന്ന് എന്‍റെ മുന്നില്‍ നിലച്ചു.

       ''എന്താ ഷാരോണ്‍ " എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അവനൊന്നു ഞെട്ടിയത് പോലെ, ആ കണ്ണുകള്‍ നിറഞ്ഞത് പോലെ.തൊണ്ടയില്‍ നിന്നും വേദന കലര്‍ന്നൊരു ചോദ്യമായിരുന്നു പിന്നീട്. സാറെ ..ആട്ടോ മെക്കാനിക്ക് പഠിച്ചോര്‍ക്ക് പെട്ടെന്ന്‍ ജോലി കിട്ടോ?" അത് യോഗം പോലിരിക്കും ഷാരോണ്‍ " വീണ്ടും ആ വിളി കേട്ടപ്പോള്‍ അവന്‍ സന്തോഷത്തോടെ അഭിമാനത്തോടെ ചുറ്റും നോക്കി.ഒരു നിമിഷം കൊണ്ട് ആ സന്തോഷം മായുന്ന വാക്കുകള്‍ സ്റാഫ് റൂമിന് വെളിയിലെ ജനലരികില്‍ നിന്നും കേട്ടു.

     ''പപ്പടം ..നിന്നെ ഓഫീസില്  വിളിക്കണണ്ട്''

     നിരാശയോടെ നടന്ന്‍ നീങ്ങിയവന്‍ വാതിലിന്‍റെ അരികിലെത്തി തിരിഞ്ഞൊന്നു നോക്കി. ഒരു കണ്ണീര്‍ മേഘം നിറഞ്ഞ നോട്ടം. അന്ന്‍ പോയതിനു പിന്നെ അവനെ കുറച്ച് ദിവസത്തേക്ക് കണ്ടതില്ല.ക്ലാസ്സിലെ ഒരുത്തനോട് ചോദിച്ചപ്പോള്‍ അന്ന്‍ ഓഫീസിലേക്ക് വിളിച്ചതിനുള്ള ഉത്തരവും കിട്ടി.

     "അവന്‍റെ പ്പൂപ്പന്‍ വല്യ പപ്പടം ചത്ത് സാറേ.."

          അവന്‍റെ നിരാശയുടെ, വേദനയുടെ അര്‍ത്ഥം പതുക്കെ പതുക്കെ ഞാനും മനസ്സിലാക്കി തുടങ്ങുകയായിരുന്നു."സ്വന്തം പേര്  നഷ്ടമായവരുടെ പ്രതിനിധിയാണവന്‍. തലമുറകളായി പതിച്ചു കിട്ടിയ "പപ്പടം" എന്ന പേര് മായിച്ച് കളയാനുള്ള മോഹമാണ് അവന്‍റെയുള്ളില്‍.

           കുറച്ച് ദിവസം കഴിഞ്ഞ് അവന്‍ വീണ്ടും ക്ലാസ്സിലേക്ക് വന്നു.നേരില്‍ കണ്ടപ്പോള്‍, അവന്‍ എന്നെ നോക്കി നേര്‍ത്ത ചിരി ചിരിച്ചപ്പോള്‍  എനിക്കാണ് ദുഃഖം തോന്നിയത്. മുടങ്ങിയ ദിവസം ഞാന്‍ പഠിപ്പിച്ച പാഠഭാഗങ്ങള്‍ അവന്‍ എഴുതിയെടുക്കാന്‍ കാണിക്കുന്ന ആവേശം, അതിനൊപ്പം പതിവിലും നന്നായി ക്ലാസ് ശ്രദ്ധിക്കുന്നത് എല്ലാം കണ്ടപ്പോള്‍ അവനിലൊരു മാറ്റം വന്നത് പോലെ.

           "സാറെ..ഇത് രണ്ട്‌ കൊല്ലം പഠിച്ചാ ഗള്‍ഫിലെ ഭവാന്‍ കമ്പനില് ജോലി കിട്ടോ? ബോര്‍ഡിലെ വാല്‍വ് ഓവര്‍ ലാപ് ചിത്രം വരക്കുന്ന സമയത്ത് അവന്‍ ചോദിച്ച ചോദ്യത്തിന് ഉറക്കെ ചിരിച്ചുള്ള പരിഹാസമായിരുന്നു മറ്റ് കുട്ടികളുടെ മറുപടി. "ടാ അറബികള് പപ്പടം തിന്നൂല്ലടാ.." ഏതോ ഒരുവന്‍റെ വക കമന്റ്. അത് കൂടി കേട്ടപ്പോള്‍ എന്‍റെ ദേഷ്യം അതിന്‍റെ പരിധി കടക്കാന്‍ തുടങ്ങി. "നിനക്കൊക്കെ ഉള്ളത് പോലെ തന്നെ അതെ സ്പെയര്‍ പാര്‍ട്സാ അവനുമുള്ളത്.." വായില്‍ തോന്നിയതെല്ലാം വിളിച്ചു പറഞ്ഞു. ക്ലാസ്സില്‍ മുഴുവന്‍ നിശബ്ദത. എല്ലാം തല താഴ്ത്തി പടം വരക്കുന്നു. ഇടയില്‍ ഷാരോണ്‍ എന്നെ തലയുയര്‍ത്തി നോക്കി. ഒരു തിളക്കം ആ കണ്ണുകളില്‍.

            രണ്ട്‌ ദിവസം കഴിഞ്ഞോ മറ്റോ വൈകീട്ട് തിരിച്ച് പോകുമ്പോള്‍ ഫീസടക്കാന്‍ നില്ക്കുന്ന കുട്ടികളുടെ കൂട്ടത്തില്‍ നിന്നും അവന്‍ മുന്നിലേക്ക് ചാടി വീണു.."സാറെ എന്‍റെ അച്ഛന്‍ വന്നിട്ട് ണ്ട്..സാറിനെ ഒന്ന്‍ കാണാന്‍ പറ്റൊന്ന്‍ ചോയിച്ചു." ജീവിത ത്തിലെ എല്ലാ പ്രതിബന്ധങ്ങളും, തടസ്സങ്ങളും നേരിട്ട് വന്ന പോലെ ഭാവവുമായി വളഞ്ഞു കുത്തിയ മുതുകുമായി അവന്‍റെ അച്ഛന്‍.ആ നരച്ച മുണ്ടും, ഷര്‍ട്ടും പോലും കാല പഴക്കവും, ഇല്ലായ്മ യും തുറന്ന്‍ കാണിക്കുന്നു. "അച്ഛാ ഇതാ ഹരിഷ് സാര്‍.."
അദ്ദേഹം എനിക്ക് നേരെ കൈ കൂപ്പിയപ്പോള്‍ ആ കൈകളില്‍ പിടിക്കാനാണ് എനിക്ക് തോന്നിയത്.മകന്‍റെ ഭാവി എനിക്ക് മുന്നിലെന്ന പോലെയാണ് അദ്ദേഹം സംസാരിക്കാന്‍ തുടങ്ങിയത്. ആ ഓരോ വാക്കിനും  നെഞ്ചില്‍ തറച്ച് കൊള്ളുന്ന തീക്ഷ്ണത.

            "സാറെ ഇല്ലാത്ത കാശുണ്ടാക്കി ചെക്കനെ പഠിപ്പിക്കണത് ഒരു കാര്യത്തിനാ.മടുത്ത് സാറേ കുല തൊഴിലാ.എന്നാലും ..പപ്പടം സദ്യക്ക് വെളമ്പി ചോറിലും, പായസത്തിനും കഴിക്കാന്‍ രസാ..പക്ഷെ ഇണ്ടാക്കാന്‍ ഒഴുക്കണ്ട കണ്ണീര്, പിന്നെ എല്ലാര്‍ക്കുന്താ..പപ്പടക്കാരന്‍, പപ്പടക്കാരന്റെ വീട്, പപ്പടത്തിന്റെ വീടിന്‍റെ പൊറകില്, പപ്പടത്തിന്റെ ഭാര്യ, പപ്പടത്തിന്റെ മക്കള്..ആ സാധനണ്ടാക്കാന്‍ ഞങ്ങള് പെടുന്ന പെടാപ്പാടിന്റെ ഒരു ചെറ്യേ തരി പോലും കരുണ, ഇത് രുചിയോടെ കഴിക്കണ ചുറ്റുമുള്ള ആരില്‍ നിന്നും കിട്ടണില്ല..വയറ്റി പെഴപ്പ് കൊണ്ടാ ഈ പണിക്ക് പോണത്.ഇനി ഈ ചെക്കന്‍ ഒരു കര കാണണം. എന്നിട്ട് വേണം ഒന്ന്‍ ജീവിക്കാന്‍.."

            മേല്‍മുണ്ട് കൊണ്ട് കണ്ണീര്‍ തുടച്ച് എന്‍റെ മൗനത്തിന് മുന്നില്‍ നിന്നും അദ്ദേഹം നടന്ന്‍ പോകുമ്പോള്‍ കാഴ്ച മങ്ങിയത് പോലെ. ഒന്നും തിരികെ പറയാന്‍ കഴിഞ്ഞില്ല. "എന്താ ഷാരോണിന്‍റെ അച്ഛന്റെ പേര്? എനിക്ക് ആ സമയത്ത് ചോദിക്കാന്‍ തോന്നില്ലാ..'' ഇടറിയ സ്വരത്തില്‍ അവന്‍റെ മറുപടി വന്നു. "പങ്കജാക്ഷന്‍ ന്നാ സാറെ..പക്ഷെ ആ പേര് ആര്‍ക്കുമറിയില്ല..നാട്ടില്‍ എല്ലാര്‍ക്കും അച്ഛന്‍ പപ്പടാ.."

            തിരിച്ച് വീട്ടിലേക്ക് പോകുമ്പോഴും ചിന്തയില്‍ ആ പാവം  മനുഷ്യന്‍റെ മുഖവും,വാക്കുകളുമായിരുന്നു.പേര് നഷ്ടമായവര്‍.ആരെല്ലാമോ ചേര്‍ന്ന്‍ അടിച്ചേല്‍പിച്ച കുലത്തൊഴില്‍ നാമം.അതില്‍ നിന്നും ഷാരോണ്‍ ഒരു മോചനം കൊതിക്കുന്നതില്‍ ഒരു തെറ്റുമില്ല.കാരണം സമൂഹം അവനേയും "പപ്പടം'' എന്ന പേരിലേക്ക് ലേബല്‍ ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു.

           അവിടെ ജോലി അവസാനിപ്പിച്ച് വിദേശത്തെക്ക് പോകാനുള്ള തീരുമാനമായപ്പോള്‍, അത് കുട്ടികളേയും അറിയിച്ചു. മുന്നിലിരിക്കുന്ന അവന്‍റെ കണ്ണുകളില്‍ മാത്രം ഒരു വേള വിഷമം നിറഞ്ഞത് പോലെ എനിക്ക് തോന്നി.മറ്റുള്ളവര്‍ക്കെല്ലാം അവരുടെ രണ്ട്‌ വര്‍ഷത്തെ പഠനക്കാലത്ത് മാറി മാറി അധ്യാപക വേഷം കേട്ടുന്നവരില്‍ ഒരാള്‍ മാത്രം. അവസാന ദിവസം എന്നെ കാണാന്‍ വന്ന അവനു നേരെ കൃപാല്‍ സിങ്ങ് എഴുതിയ ഓട്ടോമൊബൈല്‍ എഞ്ചിനിയറിങ്ങ് ബുക്ക് നല്‍കിയപ്പോള്‍ അവന്‍ സന്തോഷത്തോടെ ചിരിച്ചു.

          അതില്‍ എന്‍റെ പേര് വെട്ടി അവന്‍റെ പേര് എഴുതി ചേര്‍ത്തിരുന്നു. "ഷാരോണ്‍ പങ്കജാക്ഷന്‍'' നിനക്ക് എല്ലാ വിധ ആശംസകള്‍..കാലം പതിനേഴ് കൊല്ലം മുന്നിലേക്ക് എന്നെ തള്ളി നീക്കിയ ഈ സമയത്ത് അവനെ കുറിച്ച് ചിന്തിച്ചപ്പോള്‍ ഒരു കാര്യത്തില്‍ എനിക്ക് ഉറപ്പാണ്..ഉഴുന്ന് മാവിന്‍റെ ലോകത്ത് നിന്നും അവന്‍ വാഹനങ്ങളുടെ ലോകത്തേക്ക് തീര്‍ച്ചയായും കടന്നിരിക്കും. എവിടെയെങ്കിലും ഒരു പുതിയ ജീവിതം നയിക്കുന്നുണ്ടാകും.
അതെല്ലാം കണ്ട് അവന്‍റെ പേര് നഷ്‌ടമായ മുന്‍ തലമുറ ഏതോ അറിയാത്ത ലോകത്തിരുന്ന്‍ സന്തോഷിക്കുന്നുണ്ടാകാം...

ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍.